
കൊച്ചി : കരുവന്നൂർ ബാങ്ക് തട്ടിപ്പിൽ സിപിഎം നേതാവ് അരവിന്ദാക്ഷന് നേരിട്ട് പങ്ക് ഉണ്ടെന്ന് ആവർത്തിച്ച് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്. ഇത് തെളിയിക്കുന്ന ശബ്ദരേഖ കൈവശമുണ്ടെന്ന് ഇ ഡി കോടതിയിൽ വ്യക്തമാക്കി. രേഖകൾ സീൽഡ് കവറിൽ ഹാജരാക്കാൻ കോടതി നിർദ്ദേശിച്ചു. അരവിന്ദാക്ഷന്റെ ജാമ്യഹർജിയിൽ ആ മാസം 25 ന് ഉത്തരവിറക്കും.
അരവിന്ദാക്ഷന് ജാമ്യം നൽകരുതെന്നും അന്വേഷണം നിർണായക ഘട്ടത്തിലാണെന്നും എൻഫോഴ്സ്മെന്റ് ഡിറക്ട്രേറ്റ് കഴിഞ്ഞ ദിവസം അറിയിച്ചിരുന്നു. മാത്രവുമല്ല അരവിന്ദാക്ഷനെതിരായ കുറ്റപത്രവും ഒരുങ്ങുകയാണ്. എന്നാൽ പരസ്പര ബന്ധമില്ലാത്ത കാര്യങ്ങളാണ് ഇഡി ചുമത്തിയതെന്നും ഇതിന് പിന്നിൽ രാഷ്ടീയ ലക്ഷ്യങ്ങളുണ്ടെന്നുമാണ് അരവിന്ദാക്ഷന്റെ നിലപാട്.
കരുവന്നൂർ ബാങ്ക് തട്ടിപ്പ് കേസിൽ അറസ്റ്റിലായ സ്വകാര്യ പണമിടപാടുകാരൻ പി സതീഷ് കുമാർ, ഇടനിലക്കാരൻ പി പി കിരൺ, വടക്കാഞ്ചേരി നഗരസഭാംഗമായ സിപിഎം ലോക്കൽ കമ്മിറ്റിയംഗം പി ആർ അരവിന്ദാക്ഷൻ, കരുവന്നൂർ ബാങ്ക് മുൻ അക്കൗണ്ടന്റെ സി കെ ജിൽസ് എന്നിവർക്കെതിരായ കുറ്റപത്രമാണ് ഈ മാസം മുപ്പതിനകം സമർപ്പിക്കാൻ എൻഫോഴ്സ്മെന്റ് ഒരുങ്ങുന്നത്. ആദ്യം അറസ്റ്റിലായ സതീഷ് കുമാർ , കിരൺ അടക്കമുളളവരുടെ ജാമ്യ നീക്കങ്ങൾക്ക് തടയിടുക എന്നതാണ് ലക്ഷ്യം. തട്ടിപ്പിന്റെ പിന്നിലെ സൂത്രധാരർ ഇവരാണെന്നും ബാങ്ക് ഭരണസമിതിയുടേയും രാഷ്ടീയ നേതൃത്വത്തിന്റെയും അറിവോടെ 180 കോടിയോളം രൂപയുടെ കളളപ്പണ ഇടപാട് നടന്നെന്നുമാകും റിപ്പോർട്ടിൽ ഉണ്ടാവുക.
അന്വേഷണം തുടരുകയാണെന്നും കളളപ്പണ ഇടപാടിലെ വന്പൻ മാർക്കെതിരായ റിപ്പോർട്ട് പിന്നാലെ വരുമെന്നും കോടതിയെ അറിയിക്കും. ഇതിനിടെ റിമാൻഡിൽക്കഴിയുന്ന പി ആർ അരവിന്ദാക്ഷനും സതീഷ് കുമാറും തമ്മിൽ നടത്തിയ സംഭാഷണങ്ങളുടെ ആറ് ശബ്ദരേഖയാണ് ഇഡി കോടതിയിൽ ഹാജരാക്കുന്നത്. കളളപ്പണ ഇടപാട് സംബന്ധിച്ച് ഇതിൽ സൂചനകളുണ്ടെന്നാണ് വിവരം. കരുവന്നൂർ ബാങ്ക് റബ്കോയും തമ്മിൽ നടത്തിയ ഔദ്യോഗിക ഇടപാടുകളുടെ വിശദാംശങ്ങളാണ് സ്ഥാപനത്തിന്റെ എംഡി ഹരിദാസൻ നമ്പ്യാരിൽ നിന്ന് തേടുന്നത്. കരുവന്നൂർ ബാങ്കിലെ ജീവനക്കാരിൽനിന്നും മൊഴിയെടുക്കുന്നുണ്ട്
Last Updated Oct 19, 2023, 6:55 PM IST
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]