
കോഴിക്കോട്: കോഴിക്കോട് നിപ നിയന്ത്രണങ്ങള് തുടരും. ചെറുവണ്ണൂർ സ്വദേശിക്ക് നിപ സ്ഥിരീകരിച്ചതിനെ തുടർന്ന് കണ്ടെയിൻമെൻറ് സോണുകളായി പ്രഖ്യാപിച്ച കോഴിക്കോട് കോർപറേഷൻ, ഫറോക്ക് നഗരസഭ വാർഡുകളിലാണ് നിയന്ത്രണങ്ങൾ തുടരുന്നത്. പൊതുമരാമത്ത് ടൂറിസം വകുപ്പ് മന്ത്രി പി എ മുഹമ്മദ് റിയാസിന്റെ അധ്യക്ഷതയിൽ കലക്ടറേറ്റ് കോൺഫറൻസ് ഹാളിൽ ചേർന്ന അവലോകന യോഗത്തിലാണ് തീരുമാനം. വരും ദിവസങ്ങളിൽ വിദഗ്ദ സമിതിയുടെ നിർദേശങ്ങൾക്കനുസരിച്ച് ഇളവുകൾ തീരുമാനിക്കും.
നിപ പ്രതിരോധ പ്രവർത്തനങ്ങളിൽ ആരോഗ്യ വകുപ്പിനൊപ്പം ചേർന്ന് നല്ല രീതിയിൽ പ്രവർത്തിക്കുന്ന കോർപറേഷനേയും നഗരസഭയേയും മന്ത്രി മുഹമ്മദ് റിയാസ് പ്രത്യേകം അഭിനന്ദിച്ചു. കോഴിക്കോട് കോർപറേഷൻ, ഫറോക്ക് നഗരസഭ പരിധികളിൽ നിപ പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായുള്ള ഗൃഹ സന്ദർശനം മികച്ച രീതിയിൽ പുരോഗമിക്കുന്നതായി യോഗം വിലയിരുത്തി. മികച്ച രീതിയിൽ ജനങ്ങളോട് ഇടപ്പെട്ട് ഗൃഹ സന്ദർശനം തുടരുന്ന ആരോഗ്യ പ്രവർത്തകരെയും ജനപ്രതിനിധികളെയും മന്ത്രി അഭിനന്ദിച്ചു.
ചെറുവണ്ണൂർ ഭാഗത്ത് കണ്ടെയിൻമെൻറ് സോണിൽ ഉൾപ്പെട്ട മൂന്നു വാർഡുകളിലെ 4664 വീടുകളിലും ബേപ്പൂരിലെ മൂന്നു വാർഡുകളിലായി 6606 വീടുകളും നല്ലളം ഭാഗത്തെ മുഴുവൻ വീടുകളും ഫറോക്ക് നഗരസഭയിലെ 9796 വീടുകളിലും ഗൃഹ സന്ദർശനം ഇതിനോടകം പൂർത്തികരിച്ചു. അവലോകന യോഗത്തിൽ കോർപറേഷൻ മേയർ ഡോ. ബീനാ ഫിലിപ്പ്, ഓൺലൈനായി ഫറോക്ക് നഗരസഭ ചെയർമാൻ എൻ സി അബ്ദുൾ റസാഖ്, ജില്ലാ കലക്ടർ എ ഗീത, എ ഡി എം മുഹമ്മദ് റഫീഖ് സി, ഓൺലൈനായി തദ്ദേശ സ്വയംഭരണ വകുപ്പ് ജോയിന്റ് ഡയറക്ടർ ഷിനോ പി.എസ് മറ്റു വകുപ്പ് ഉദ്യോഗസ്ഥർ എന്നിവർ പങ്കെടുത്തു.
Last Updated Sep 19, 2023, 4:56 PM IST
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]