
കോഴിക്കോട് ∙ ജില്ലയിൽ ആശങ്കയുണർത്തി
സജീവ സാന്നിധ്യം കണ്ടെത്തിയെങ്കിലും രോഗത്തിന്റെ ഉറവിടം ഇനിയും വ്യക്തമാകാതെ ആരോഗ്യവകുപ്പ്. കുളത്തിൽ നിന്നാകാം അമീബ ബാധയുണ്ടായതെന്ന് വിലയിരുത്തലുണ്ടായെങ്കിലും കിണറുകളിൽ പോലും അപകടകാരിയായ അമീബയുടെ സാന്നിധ്യം സംശയിക്കപ്പെടുന്നതോടെ ആരോഗ്യവകുപ്പിന്റെ പ്രതിരോധ പ്രവർത്തനങ്ങളിലും അത് വെല്ലുവിളിയാകുകയാണ്.
മൂന്നു മാസം പ്രായമുള്ള കുട്ടിയടക്കം അഞ്ചു പേരാണ് നിലവിൽ കോഴിക്കോട് മെഡിക്കൽ കോളജിൽ ചികിത്സയിലുള്ളത്.
സംസ്ഥാനത്ത് വിവിധയിടങ്ങളിൽ ഈ വർഷം ചികിത്സ തേടിയ 22 പേരിൽ എട്ടുപേർ മരണപ്പെട്ടു. കോഴിക്കോട് ജില്ലയിൽ എട്ടുപേർക്കാണ് ഈ വർഷം രോഗം സ്ഥിരീകരിച്ചത്.
ഇതിൽ നാലു പേർ മരിച്ചു. അതിനിടെ രോഗം ബാധിച്ച് വ്യാഴാഴ്ച മരിച്ച താമരശ്ശേരി കോരങ്ങാട് ആനപ്പാറപ്പൊയിൽ അനയയുടെ (9) ഏഴു വയസ്സുള്ള ഇളയ സഹോദരനും തിങ്കളാഴ്ച രോഗലക്ഷണങ്ങൾ കണ്ടെത്തി.
പനി ബാധിച്ചതിനെത്തുടർന്ന് ഈ കുട്ടിയുടെ രക്ത സാംപിൾ നട്ടെല്ലിൽ നിന്നെടുത്ത് വിദഗ്ധ പരിശോധനയ്ക്ക് അയയ്ക്കാനാണ് തീരുമാനം.
ഈ കുട്ടി ഉൾപ്പെടെ അനയയുടെ രണ്ടു സഹോദരന്മാർ നിലവിൽ കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലാണ്. അനയയും സഹോദരങ്ങളും മൂന്നാഴ്ച മുൻപ് വീടിനു സമീപത്തെ കുളത്തിൽ നീന്തൽ പരിശീലനം നടത്തിയിരുന്നു.
ഈ കുളത്തിൽ ആരോഗ്യപ്രവർത്തകർ കഴിഞ്ഞ ദിവസം ക്ലോറിനേഷൻ നടത്തുകയും അനയ പഠിച്ച സ്കൂളിൽ ബോധവത്കരണ ക്ലാസ് സംഘടിപ്പിക്കുകയും ചെയ്തിരുന്നു.
അമീബിക് മസ്തിഷ്കജ്വരം സ്ഥിരീകരിച്ച അന്നശ്ശേരി സ്വദേശിയായ നാൽപതുകാരനും ഓമശ്ശേരി സ്വദേശിയായ മൂന്നു മാസം പ്രായമായ കുഞ്ഞും ചികിത്സയിലുണ്ട്. ഇതിൽ വെന്റിലേറ്ററിൽ തുടരുന്ന മൂന്നു മാസം പ്രായമായ കുഞ്ഞിന്റെ നില ഗുരുതരമാണ്.
ഈ കുഞ്ഞിനെ കിണർവെള്ളത്തിൽ മാത്രമാണ് കുളിപ്പിച്ചതെന്നാണ് വീട്ടുകാർ അറിയിച്ചത്.
ആശുപത്രിയിൽ ചികിത്സയിലുളള യുവാവിന് രോഗബാധയുണ്ടായത് വീട്ടിലെ അക്വേറിയത്തിലെ വെളളത്തിൽ നിന്നാണെന്നാണ് നിഗമനം. ഇതോടെയാണ് സാധാരണ ഇത്തരം അമീബ കാണാറുള്ള കുളങ്ങൾക്കു പുറമേ കിണറ്റിലും അമീബയുടെ സാന്നിധ്യം സംശയിക്കപ്പെടുന്നത്.
കിണർവെള്ളത്തിലെ അമീബ സാന്നിധ്യം പരിശോധിക്കാൻ ആരോഗ്യവകുപ്പ് നടപടി സ്വീകരിച്ചിട്ടുണ്ട്.
മൂക്കിനെയും മസ്തിഷ്കത്തെയും വേർതിരിക്കുന്ന പാളിയിലെ സുഷിരങ്ങൾ വഴിയോ കർണപടലത്തിലെ സുഷിരത്തിലൂടെയോ ‘ബ്രെയിൻ ഈറ്റിങ് അമീബ’ എന്നറിയപ്പെടുന്ന നെഗ്ലേറിയ ഫൗളേരി എന്ന അമീബ തലച്ചോറിലെത്തുകയും അമീബിക് മെനിംഗോഎൻസെഫലൈറ്റിസ് എന്ന രോഗത്തിനു കാരണമാകുകയും ചെയ്യുന്നതായാണ് ആരോഗ്യവിദഗ്ധരുടെ വിലയിരുത്തൽ.
കെട്ടികിടക്കുന്ന വെള്ളത്തിൽ മുങ്ങിക്കുളിക്കുന്നതിലൂടെയും നീന്തുന്നവരിലുമാണ് രോഗബാധ ഉണ്ടാകാറുള്ളതെങ്കിലും കിണർവെള്ളത്തിൽ ഉൾപ്പെടെ അമീബയുടെ സാന്നിധ്യം കാണാനുളള സാധ്യത തളളിക്കളയാനാവില്ലെന്നാണ് ആരോഗ്യപ്രവർത്തകർ പറയുന്നത്. അണുബാധയുണ്ടായാൽ അഞ്ചു മുതൽ പത്തു ദിവസങ്ങൾക്കുളളിൽ ലക്ഷണങ്ങൾ സാധാരണഗതിയിൽ പ്രകടമാകാറുണ്ടെന്നാണ് ആരോഗ്യപ്രവർത്തകർ പറയുന്നത്.
ജില്ലയിൽ രണ്ടാഴ്ചയ്ക്കിടെ മൂന്നു പേർക്ക് രോഗം സ്ഥിരീകരിച്ച സാഹചര്യത്തിൽ സ്ഥിതി ഗൗരവമായി കാണണമെന്നും ജാഗ്രതാനിർദ്ദേശങ്ങൾ കർശനമായി പാലിക്കണമെന്നും ജില്ല മെഡിക്കൽ ഓഫിസർ ഡോ.കെ.കെ.രാജാറാം പറഞ്ഞു.
കെട്ടിക്കിടക്കുന്ന വെള്ളത്തിൽ കുളിക്കുന്നതും നീന്തുന്നതും ഒഴിവാക്കുക, നീന്തുന്നവർ മൂക്കിൽ വെള്ളം കടക്കാതിരിക്കാൻ നോസ് ക്ലിപ്പ് ഉപയോഗിക്കുക, വാട്ടർ തീം പാർക്കുകളിലെയും സ്വിമ്മിങ് പൂളുകളിലെയും വെള്ളം കൃത്യമായി ക്ലോറിനേറ്റ് ചെയ്യുന്നുവെന്ന് ഉറപ്പാക്കുക, മൂക്കിലോ ചെവിയിലോ ഓപ്പറേഷൻ കഴിഞ്ഞവരും ചെവി പഴുപ്പുള്ളവരും എവിടെയും മുങ്ങിക്കുളിക്കാതിരിക്കുക, കിണർവെള്ളം ആരോഗ്യപ്രവർത്തകരുടെ നിർദേശാനുസരണം നിശ്ചിത ഇടവേളകളിൽ ക്ലോറിനേറ്റ് ചെയ്യുക, നീന്തൽക്കുളങ്ങളിലെ വെള്ളം ആഴ്ചയിലൊരിക്കൽ പൂർണമായും ഒഴുക്കിക്കളയുക, സ്വിമ്മിങ് പൂളിന്റെ വശങ്ങളും തറയും ബ്രഷ് ഉപയോഗിച്ച് നന്നായി ഉരച്ചുകഴുകുക.
പ്രതലങ്ങൾ നന്നായി ഉണങ്ങാൻ അനുവദിക്കുക, ഫിൽറ്ററുകൾ വൃത്തിയാക്കിയ ശേഷം വെള്ളം നിറച്ച് ക്ലോറിനേറ്റ് ചെയ്യുക തുടങ്ങിയ മുൻകരുതൽ നിർദ്ദേശങ്ങളാണ് ജില്ലാ ആരോഗ്യ ഓഫിസിൽ നിന്ന് നൽകിയിട്ടുള്ളത്.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]