
സർക്കാർ നീക്കം തകർത്ത് റവാഡ ചന്ദ്രശേഖർ; കൂത്തുപറമ്പ് മറക്കുമോ സിപിഎം? പൊലീസ് മേധാവി വിശ്വസ്തനാകണ്ടേ
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
തിരുവനന്തപുരം ∙ പൊലീസ് മേധാവി സ്ഥാനത്തേക്കുള്ള പട്ടികയില്‍ ഇടംപിടിച്ച ആരും സ്വയം ഒഴിയാന്‍ തയാറാകാതെ വരികയും റവാഡ ചന്ദ്രശേഖര്‍ തിരുവനന്തപുരത്ത് എത്തി മുഖ്യമന്ത്രിയുമായും ചീഫ് സെക്രട്ടറിയുമായും കൂടിക്കാഴ്ച നടത്തുകയും ചെയ്തതോടെ തിരഞ്ഞെടുപ്പ് വര്‍ഷം പൊലീസിനെ ആരു നയിക്കണമെന്ന കാര്യത്തില്‍ ചര്‍ച്ച സജീവം. ഡിജിപിമാരായ നിതിന്‍ അഗര്‍വാള്‍, റവാഡ ചന്ദ്രശേഖര്‍, യോഗേഷ് ഗുപ്ത, മനോജ് ഏബ്രഹാം, എഡിജിപിമാരായ സുരേഷ് രാജ് പുരോഹിത്, എം.ആര്.അജിത്കുമാര്‍ എന്നിവരാണ് കേരളം നല്കിയ പട്ടികയിലുള്ളത്. കേന്ദ്ര കാബിനറ്റ് സെക്രട്ടേറിയറ്റില്‍ സെക്രട്ടറി (സെക്യൂരിറ്റി) ആയി പ്രഖ്യാപനമായെങ്കിലും റവാഡ ചന്ദ്രശേഖര്‍ സംസ്ഥാന പൊലീസിലേക്കു മടങ്ങാനുള്ള താല്പര്യമറിയിച്ചുവെന്നാണ് സൂചന. സംസ്ഥാനത്ത് ഡിജിപി റാങ്കുള്ളവരുടെ സീനിയോറിറ്റി പട്ടികയില്‍ നിതിന്‍ അഗര്‍വാളിനു പിന്നില്‍ രണ്ടാമനാണ് അദ്ദേഹം. അപ്രതീക്ഷിത നീക്കങ്ങളുണ്ടായില്ലെങ്കില്‍ യുപിഎസ്സിയുടെ ചുരുക്കപ്പട്ടികയില്‍ റവാഡ ഇടംപിടിക്കും.
1991 ബാച്ച് ഉദ്യോഗസ്ഥനായ റവാഡയ്ക്ക് 2026 വരെയാണ് സര്‍വീസ് ഉള്ളത്. പൊലീസ് മേധാവിയായാല്‍ ഒരു വര്‍ഷം കൂടി അധികം സര്‍വീസ് ലഭിക്കും. കേന്ദ്ര ഇന്റലിജന്‍സ് ബ്യൂറോയുടെ (ഐബി) സ്പെഷല്‍ ഡയറക്ടറായിരുന്ന റവാഡ ചന്ദ്രശേഖര്‍, ഐബി മേധാവി തപന്‍കുമാര്‍ ദേഖ വിരമിക്കുമ്പോള്‍ ആ സ്ഥാനത്തേക്ക് എത്തുമെന്നാണ് പ്രതീക്ഷിച്ചിരുന്നത്. എന്നാല്‍ തപന്കുമാറിന് കേന്ദ്രം ഒരു വര്‍ഷം കൂടി കാലാവധി നീട്ടി നല്‍കിയതോടെയാണ് റവാഡ കേരളത്തിലേക്കു മടങ്ങാന്‍ താല്പര്യപ്പെട്ടത്.
1994ല്‍ 5 ഡിവൈഎഫ്ഐ പ്രവര്‍ത്തകര്‍ കൊല്ലപ്പെട്ട കൂത്തുപറമ്പ് വെടിവയ്പ് കേസില്‍ പ്രതിയായിരുന്ന റവാഡ ചന്ദ്രശേഖറിനെ 2012ലാണ് ഹൈക്കോടതി കുറ്റവിമുക്തനാക്കിയത്. അന്ന് ഡിവൈഎഫ്ഐ നേതാക്കള്‍ക്കെതിരെ മൊഴി നല്‍കിയതുമായി ബന്ധപ്പെട്ട് സിപിഎമ്മിന് റവാഡയോടു നീരസമുണ്ടായിരുന്നു. അര്‍ബന്‍ ബാങ്ക് ശാഖ ഉദ്ഘാടനത്തിന് എത്തിയ മന്ത്രി എം.വി.രാഘവനെ തടയാനെത്തിയ ഡിവൈഎഫ്ഐ നേതാക്കള്‍ ‘എം.വി. രാഘവനെ ഞങ്ങള്‍ വിടില്ല, രാമകൃഷ്ണനെ ഒഴിവാക്കും’ എന്നു തന്നോടു പറഞ്ഞതായി റവാഡ ചന്ദ്രശേഖര്‍ കോടതിയില്‍ മൊഴി നല്‍കിയിരുന്നു. അവരിൽ തിരിച്ചറിഞ്ഞ എം.സുരേന്ദ്രന്, പനോളി വല്സന്, എം.വി. ജയരാജന് തുടങ്ങി എട്ടു പേരുടെ വിവരങ്ങളാണ് എഫ്ഐആറില്‍ ചേര്‍ത്തതെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു. എക്സിക്യൂട്ടീവ് മജിസ്ട്രേട്ടിന്റെ നിര്‍ദേശ പ്രകാരമാണു വെടിവച്ചതെന്നും മൊഴി നല്കി.
സീനിയോറിറ്റിയാണ് പരിഗണിക്കപ്പെടുന്നതെങ്കില് ഡിജിപിമാരായ നിതിന്‍ അഗര്‍വാള്‍, റവാഡ ചന്ദ്രശേഖര്‍, യോഗേഷ് ഗുപ്ത എന്നിവരുടെ പേരുകള്‍ ഉള്‍പ്പെടുത്തി കേന്ദ്രം പട്ടിക സംസ്ഥാനത്തിനു നല്‍കാനാണ് സാധ്യത. അങ്ങനെയെങ്കില്‍ ഇപ്പോഴത്തെ നിലയില്‍ റവാഡ ചന്ദ്രശേഖറിനാകും കൂടുതല്‍ സാധ്യത. യോഗേഷ് ഗുപ്തയുമായി ബന്ധപ്പെട്ട് കേന്ദ്രം ആവശ്യപ്പെട്ട വസ്തുതാ റിപ്പോര്‍ട്ട് നല്കാന് സംസ്ഥാനം തയാറാകാത്തത് പട്ടികയില്‍നിന്നു സ്വയം ഒഴിവാകാന്‍ ഗുപ്തയ്ക്കു മേല്‍ സര്‍ക്കാര്‍ ചെലുത്തുന്ന സമ്മര്‍ദതന്ത്രമാണെന്ന ആക്ഷേപം ഉയര്‍ന്നിരുന്നു. മുഖ്യമന്ത്രിയുടെ പരാതി പരിഹാര സെല്ലില്‍ ഡിജിപി യോഗേഷ് ഗുപ്ത പരാതി സമര്‍പ്പിച്ചതും സര്‍ക്കാരിനെ വെട്ടിലാക്കിയിരുന്നു. ഇതില്‍ സര്‍ക്കാരിന് കടുത്ത നീരസമുണ്ട്. സിപിഎമ്മിനും സര്‍ക്കാരിനും അടുപ്പമുള്ള ചിലരുടെ കേസുകളുമായി ബന്ധപ്പെട്ട് യോഗേഷ് ഗുപ്ത സ്വീകരിച്ച നിലപാടുകളും അതൃപ്തിക്കു കാരണമായെന്നാണ് റിപ്പോര്‍ട്ട്.
തദ്ദേശ, നിയമസഭാ തിരഞ്ഞെടുപ്പുകള്‍ ആസന്നമായിരിക്കെ ഏറ്റവും വിശ്വസ്തനായ ഒരാളെ പൊലീസ് മേധാവി സ്ഥാനത്തേക്കു നിയോഗിക്കാനാണ് സര്‍ക്കാര്‍ താൽപര്യപ്പെടുന്നത്. സീനിയോറിറ്റി പട്ടികയില്‍ ആരെങ്കിലും ഒഴിവായാല്‍ മനോജ് ഏബ്രഹാം പട്ടികയില്‍ ഇടംപിടിക്കും. ഇതിനിടെ എം.ആര്.അജിത്കുമാറിനു വേണ്ടിയും സര്‍ക്കാര്‍ നീക്കം നടത്തിയിട്ടുണ്ട്. പട്ടികയില്‍ എഡിജിപിമാരെ പരിഗണിക്കേണ്ടതില്ലെന്നു കേന്ദ്രം അറിയിച്ചെങ്കിലും അജിത്കുമാറിന് 30 വര്‍ഷം സര്‍വീസ് പൂര്‍ത്തിയായെന്നും നിലവില്‍ നല്കിയ പട്ടികയില്‍ മാറ്റമില്ലെന്നും സംസ്ഥാനം മറുപടി നല്‍കിയിരുന്നു. ജൂണ്‍ 30നു പൊലീസ് മേധാവി ഡോ.എസ്.ദര്‍വേഷ് സാഹിബ് വിരമിക്കുമ്പോള്‍ ഒഴിവു വരുന്ന ഡിജിപി തസ്തികയില്‍ എഡിജിപി എം.ആര്. അജിത്കുമാറിന് പ്രമോഷന് സാധ്യതയുണ്ടായിരുന്നു. എന്നാല്‍ റവാഡ മടങ്ങിയെത്തുന്നതോടെ അജിത്കുമാറിന്റെ സ്ഥാനക്കയറ്റം 2026 ലേക്ക് നീളും. അന്ന് നിധിന് അഗര്‍വാള്‍ വിരമിക്കുമ്പോള്‍ വരുന്ന ഒഴിവിലാകും അത്.