

First Published May 20, 2024, 11:32 AM IST
മദ്ധേഷ്യയില്‍ സംഘര്‍ഷം പുകയുമ്പോഴാണ് ഇന്നലെ വൈകുന്നേരം പ്രദേശിക സമയം ആറ് മണിയോടെ ഇറാന്റെ പ്രസിഡന്റും വിദേശകാര്യമന്ത്രി ഹുസൈൻ അമീറബ്ദൊല്ലാഹിയാന് അടക്കം ഒമ്പത് പേര് സഞ്ചരിച്ച ഹെലികോപ്റ്റര്‍ അപകടത്തില്‍പ്പെട്ടതായി വാർത്തകള്‍ പുറത്തുവരുന്നത്. പിന്നാലെ അപകടത്തില്പ്പെട്ടവരെല്ലാവരും മരിച്ചതായി സ്ഥിരീകരിച്ചു. അപകട വാര്‍ത്ത പുറത്ത് വന്നതിന് പിന്നാലെ ലോക രാജ്യങ്ങളുടെ ശ്രദ്ധ ഇറാനിലേക്ക് തിരിഞ്ഞു. സൌഹൃദരാജ്യമായ അസർബൈജാനിലെ മൂന്ന് ദിവസത്തെ സന്ദര്‍ശനത്തിന് ശേഷം മടങ്ങിയതാണ് ഇബ്രാഹിം റെയ്സിയും സംഘവും. അപ്രതീക്ഷിതമായ ഹെല്കോപ്റ്റര് അപകടത്തില്‍ ഞെട്ടിയത് ഇറാനാണ്. തുര്‍ക്കിയുടെയും റഷ്യയുടെയും സഹായത്തോടെ രക്ഷാപ്രവര്‍ത്തനം ഊര്‍ജ്ജിതമാക്കിയ ഇറാന് 12 മണിക്കൂറിന് ശേഷം ഇന്ന് രാവിലെയോടെ അപകടത്തില്‍പ്പെട്ട ഹെലികോപ്റ്ററിന്റെ ഭാഗങ്ങള്‍ കണ്ടെത്തി. അപകടത്തില്‍ നിന്നും ആരും രക്ഷപ്പെട്ടില്ലെന്നാണ് പുറത്ത് വരുന്ന വിവരം.
ആരാണ് ഇബ്രാഹിം റെയ്സി
ഇറാന്റെ കടുത്ത തീവ്രപക്ഷക്കാരനായ നേതാവായിരുന്നു ഇബ്രാഹിം റെയ്സി. മതത്തിലും രാഷ്ട്രീയത്തിലും വിട്ടൂവീഴ്ചയില്ലാത്ത കടുപ്പക്കാരൻ. ഖമനേയിയുടെ പ്രിയപ്പെട്ട അനുയായി. റെയ്സിയെപ്പോലെ മറ്റൊരാളെ കണ്ടെത്തൽ എളുപ്പമായിരിക്കില്ല ഖമനേയിയ്ക്ക് എന്ന് പറയുമ്പോള്‍ തന്നെ റെയ്സിയുടെ പ്രാധാന്യം വ്യക്തം.
പടിഞ്ഞാറൻ അനുകൂലിയായ മുഹമ്മദ് റെസ ഷാ രാജ്യം ഭരിച്ചിരുന്ന കാലത്താണ് റെയ്സി ജനിക്കുന്നത്. അതായത്, പുരോഹതിതരുടെ അമിത സമ്പത്ത് പിടിച്ചെടുത്ത് ഇല്ലാത്തവർക്ക് വിതരണം ചെയ്തിരുന്ന ഭൂ പരിഷ്കരണ നിയമത്തിന്റെ കാലത്ത്. ഇറാനിലെ പ്രമുഖ പുരോഹിതരുടെ കീഴിലായിരുന്നു റെയ്സിയുടെ വിദ്യാഭ്യാസം. ഷായെ ഇറാനിൽ നിന്ന് തുരത്തിയ മുന്നേറ്റത്തിലും ഇസ്ലാമിക വിപ്ലവത്തിലും റെയ്സിയും ഭാഗമായി എന്നാണ് പുറയപ്പെടുന്നത്. പിന്നീട്, രാജ്യത്തെ സർക്കാർ നേരിട്ട പ്രതിസന്ധികളിൽ റെയ്സിയും മുന്നണിപ്പോരാളിയായി. ഇതിനിടെ ടെഹ്റാനിൽ ഡെപ്യൂട്ടി പ്രോസിക്യൂട്ടറായ റെയ്സിയെ, അയത്തൊള്ള റുഹൊള്ള ഖൊമൈനി ഡെത്ത് കമ്മിഷന്റെ ചുമതലക്കാരനാക്കി ഉയർത്തി.
രാഷ്ട്രീയ വിമതർക്ക് മരണം വിധിക്കുന്ന സമിതിയുടെ നേതൃത്വം റെയ്സി ഭംഗീയായി നിറവേറ്റി. ഖമനേയി നേതാവായപ്പോൾ റെയ്സി കൂടുതൽ ഉയരങ്ങളിലേക്ക് കുതിച്ചു. പുരോഹിതർക്കുള്ള പ്രത്യേക കോടതിയില്‍ പ്രോസിക്യൂട്ടർ ജനറൽ പദവിയടക്കം അദ്ദേഹം വഹിച്ചു. 2009 ലെ പ്രസിഡൻഷ്യൽ തെരഞ്ഞെടുപ്പിനെ തുടർന്നുണ്ടായ കലാപം അടിച്ചമർത്തുന്നതിലും റെയ്സി പ്രധാനിയായി. അതേസമയം തന്നെ അഴിമതി വിരുദ്ധൻ എന്ന പ്രതിഛായയും അദ്ദേഹം കെട്ടിപ്പടുത്തു.
2017 -ൽ അദ്ദേഹം പ്രസിഡന്റ് സ്ഥാനത്തേക്ക് മത്സരിച്ചു, പക്ഷേ, വിജയിച്ചത് ഹസൻ റൂഹാനിയാണ്. പിന്നീട്, രാജ്യത്തിന്റെ ചീഫ് ജസ്റ്റിസായി റെയ്സി ഉര്‍ന്നു. ഖമനേയിയുടെ അനന്തരാവകാശിയെ തീരുമാനിക്കാനുള്ള കമ്മിറ്റിയിലെ അംഗം കൂടിയായിരുന്നു അദ്ദേഹം. ഇറാൻ പടിഞ്ഞാറുമായി ഒപ്പിട്ട ആണവ ധാരണയെ ശക്തമായി എതിർത്തയാളാണ് റെയ്സി. പിന്നീട് ആണവ ധാരണയില്‍ നിന്നും അമേരിക്ക പിൻമാറുകയും ഉപരോധങ്ങൾ പുനസ്ഥാപിക്കുകയും ചെയ്തതോടെ റെയ്സിയുടെ പ്രതിഛായ മെച്ചപ്പെട്ടു.
ഒടുവില്‍ 2021 -ലാണ് ഇബ്രാഹിം റെയ്സി, 62 ശതമാനം വോട്ടു നേടി ഇറാന്റെ പ്രസിഡന്റാകുന്നത്. ഇറാന്റെ ആവശ്യങ്ങൾ കണക്കിലെടുത്ത് കൊണ്ടുള്ള ഒരു ആണവ ധാരണയ്ക്ക് പിന്തുണ അറിയിച്ചു കൊണ്ടായിരുന്നു റെയ്സിയുടെ തെരഞ്ഞെടുപ്പ് പ്രചാരണം. പക്ഷേ, ഭരണത്തിലേറിയ ശേഷം അദ്ദേഹം പടിഞ്ഞാറിനെ ഉപേക്ഷിച്ച് ചൈനയുമായുള്ള ബന്ധം ശക്തമാക്കുകയാണ് ചെയ്തത്. ശരിയ കർശനമായും നടപ്പാക്കിയ റെയ്സി, മൊറാലിറ്റി പൊലീസ് സംവിധാനം ശക്തമാക്കി. ഇതിന് പിന്നാലെ രാജ്യം കണ്ട ഏറ്റവും വലിയ പ്രതിഷേധങ്ങൾ അരങ്ങേറി.
ശരിയായി ഹിജാബ് ധരിച്ചില്ലെന്ന് ആരോപിച്ച് മതകാര്യ പോലീസ് പിടിച്ച് കൊണ്ട് പോയി ക്രൂരമായി മര്‍ദ്ധിച്ചതിന് പിന്നാലെ 2022 സെപ്തംബര്‍ 16 ന് മരണത്തിന് കീഴടങ്ങിയ മഹ്സ അമിനി (ജിന എമിനി) എന്ന യുവതിയ്ക്ക് നീതി ആവശ്യപ്പെട്ട് ആരംഭിച്ച പ്രക്ഷോഭം ഇറാനിലെ ഏറ്റവും വലിയ പ്രക്ഷോഭങ്ങളിലൊന്നായി കണക്കാക്കപ്പെടുന്നു. ഖമനേയിയുടെ കുടുംബ വീട് പോലും അക്രമികള്‍ അഗ്നിക്ക് ഇരയാക്കി. പിന്നാലെ ശക്തമായ അടിച്ചമര്‍ത്തലായിരുന്നു രാജ്യം കണ്ടത്. നിരവധി പ്രമുഖരെ പ്രക്ഷോഭ കാലത്ത് ഭരണകൂടത്തിനെതിരെ തിരിഞ്ഞു എന്ന കാരണത്താല്‍ വധശിക്ഷയ്ക്ക് വിധേയമാക്കിയായിരുന്നു സര്‍ക്കാര്‍ പ്രതികരിച്ചത്.
പ്രതിഷേധങ്ങള്‍ നിശബ്ദമാക്കുന്നതില്‍ റെയ്സി വിജയം കണ്ടു. ഒടുവില്‍ ലോകം രണ്ട് യുദ്ധങ്ങളുടെയും (റഷ്യ//യുക്രൈന്, ഇസ്രയേല്‍/ഗാസ) പുതിയ സഖ്യങ്ങളുടെയും നടുവിൽ നിൽക്കുമ്പോഴുള്ള റെയ്സിയുടെ വിടവാങ്ങൽ ഇറാന്റെ നയങ്ങളിൽ മാറ്റമുണ്ടാക്കിയേക്കില്ലെന്നാണ് വിദഗ്ദര്‍ കരുതുന്നത്. പക്ഷേ, ഇനി വരുന്നത് ആര് എന്നറിയാനുള്ള ആകാക്ഷ ചെറുതല്ല. ഇറാനും ലോകത്തിനും. റെയ്സിയുടെ സ്വകാര്യ ജീവിതം തികച്ചും സ്വകാര്യമായിരുന്നു. ഭാര്യ ടെഹ്റാനിലെ യൂണിവേഴ്സിറ്റി അധ്യാപികയാണ്. രണ്ട് മുതിർന്ന പെൺമക്കളുണ്ട്.
Last Updated May 20, 2024, 12:01 PM IST
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]