
സിപിഎം നേതാവിന്റെ മകനെയും ഡിവൈഎഫ്ഐ പ്രവർത്തകരെയും മർദിച്ചു; 2 പൊലീസുകാര്‍ക്ക് സസ്പെൻഷൻ
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
പൊന്നാനി∙ എരമംഗലത്തെ ഉത്സവത്തിനിടെ ഉണ്ടായ സംഘർഷത്തിൽ ഏരിയ കമ്മിറ്റി അംഗത്തിന്റെ മകനെയും പ്രവർത്തകരെയും മർദിച്ച സംഭവത്തിൽ പെരുമ്പടപ്പ് പൊലീസ് സ്റ്റേഷനിലെ 2 കാരെ സസ്പെൻഡ് ചെയ്തു. ഒരാളെ സ്ഥലംമാറ്റി. സീനിയർ സിവിൽ പൊലീസ് ഓഫിസർ സാൻ സോമൻ, സിവിൽ പൊലീസ് ഓഫിസർ യു.ഉമേഷ് എന്നിവരെയാണ് ജില്ലാ പൊലീസ് മേധാവി ആർ.വിശ്വനാഥ് അന്വേഷണ വിധേയമായി സസ്പെൻഡ് ചെയ്തത്. സിവിൽ പൊലീസ് ഓഫിസർ ജെ.ജോജയെ കോട്ടയ്ക്കലിലേക്ക് സ്ഥലം മാറ്റി.
ഏപ്രിൽ 2ന് നടന്ന പുഴക്കര ഉത്സവത്തിൽ ഉണ്ടായ സംഘർഷത്തിൽ പെരുമ്പടപ്പ് പൊലീസ് സ്റ്റേഷനിലെ ചില പൊലീസുകാർ സിപിഎം പൊന്നാനി ഏരിയ കമ്മിറ്റി അംഗം സുരേഷ് കാക്കനാത്തിന്റെ മകൻ അഭിരാമിന്റെ പല്ല് അടിച്ചുപൊട്ടിക്കുകയും ഒപ്പം ഉണ്ടായിരുന്ന ഡിവൈഎഫ്ഐ പ്രവർത്തകരെ മർദിച്ചു എന്നുമുള്ള പരാതിയിലാണ് നടപടി.
മർദിച്ചശേഷം പ്രവർത്തകരെ പൊലീസ് കസ്റ്റഡിയിൽ എടുക്കുകയും പെരുമ്പടപ്പ് പഞ്ചായത്തിന്റെ പൊതുശ്മശാനത്തിൽ കൊണ്ടുപോയി മാരകമായി മർദിക്കുകയും സ്റ്റേഷനിൽ അന്വേഷിച്ചു പോയ രക്ഷിതാക്കളെ മർദിച്ചതായും സിപിഎം പ്രവർത്തകർ ആരോപിച്ചിരുന്നു. സിപിഎം ജില്ലാ കമ്മിറ്റിയുടെ പ്രതിഷേധത്തെ തുടർന്ന് തിരൂർ ഡിവൈഎസ്പി മൂസ വള്ളിക്കാടൻ അന്വേഷണം നടത്തി ജില്ലാ പൊലീസ് മേധാവിക്ക് നൽകിയ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് നടപടി.