
.news-body p a {width: auto;float: none;}
തിരുവനന്തപുരം: ഭക്ഷണ കാര്യത്തില്‍ മലയാളികള്‍ക്ക് തങ്ങളുടേതായ ഇഷ്ടങ്ങളും ശീലങ്ങളുമുണ്ട്. ശീലങ്ങളെന്ന് പറഞ്ഞാല്‍ തലമുറകളായി കൈമാറി വന്ന ശീലം ഭക്ഷണത്തിന്റെ കാര്യത്തിലും നിലനില്‍ക്കുന്നുണ്ട്. എന്നാല്‍ അടുത്തകാലത്തായി മലയാളിയുടെ ഇഷ്ട വിഭവങ്ങളുടെ കാര്യത്തില്‍ വലിയ മാറ്റമാണ് സംഭവിച്ചിരിക്കുന്നതെന്ന് വ്യക്തമാക്കുകയാണ് സര്‍ക്കാരിന്റെ തന്നെ കണക്കുകള്‍. കഴിഞ്ഞ പത്ത് വര്‍ഷത്തിനിടയില്‍ അരി ഉപഭോഗം ഗണ്യമായ തോതില്‍ കുറഞ്ഞതായി സ്റ്റാറ്റിസ്റ്റിക് മന്ത്രാലയം വ്യക്തമാക്കി.
പണ്ട് കാലത്ത് ഒരു നേരത്തെ ഊണ് ഉള്‍പ്പെടെ മൂന്ന് നേരവും അരിയാഹാരം കഴിക്കുന്നതായിരുന്നു കേരളീയരുടെ പതിവെങ്കില്‍ ഇന്നതിന് മാറ്റം സംഭവിച്ചിരിക്കുന്നു. മാറ്റമെന്ന് പറയുമ്പോള്‍ അതില്‍ നല്ലതും ദോഷകരമായതും ഒരുപോലെ ഉള്‍പ്പെടുന്നു. 2011 12 കാലത്ത് സംസ്ഥാനത്തെ ഗ്രാമീണ മേഖലയില്‍ പ്രതിമാസം 7.39 കിലോഗ്രാം അരി ഉപയോഗിച്ചിരുന്നു. 2022- 23 കാലയളവില്‍ 5.82 കിലോഗ്രാമായി അത് കുറഞ്ഞു. അരി ഉപഭോഗം നഗര പ്രദേശങ്ങളില്‍ 6.74 കിലോഗ്രാമില്‍ നിന്ന് 5.25 കിലോയായി കുറഞ്ഞു.
കഴിഞ്ഞ പത്ത് വര്‍ഷത്തിനിടയില്‍ സംസ്ഥാനത്ത് അരി ഉപയോഗം 50 ശതമാനമായി കുറഞ്ഞുവെന്ന് അരി മില്‍ ഉടമകളും പറയുന്നു. ചോറിനും അരി വിഭവങ്ങള്‍ക്കും ബദലായി ഗോതമ്പിലേക്ക് നിരവധിപേര്‍ തിരിഞ്ഞുവെന്നാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്. അരിയുടെ ഉപയോഗത്തെ അപേക്ഷിച്ച് ഗോതമ്പ് ഉപയോഗിക്കുന്നത് പ്രമേഹം നിയന്ത്രിക്കാന്‍ ഒരുപരിധിവരെ സഹായകമാണെന്നതാണ് ഇതിന് പിന്നിലെ കാരണം. പ്രമേഹ രോഗികളുടെ എണ്ണത്തിലും വര്‍ദ്ധനവ് രേഖപ്പെടുത്തിയിട്ടുണ്ടെന്നതും ഇതിനോട് ചേര്‍ത്ത് വായിക്കാം.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
ഉച്ചയൂണ് ഒഴിവാക്കുന്നവരുടെ എണ്ണത്തിലും വര്‍ദ്ധനവ് രേഖപ്പെടുത്തുന്നത് അരി ഉപഭോഗം കുറയാനുള്ള കാരണങ്ങളിലൊന്നാണ്. എന്നാല്‍ ആരോഗ്യത്തില്‍ വലിയ ശ്രദ്ധയും പ്രാധാന്യവും നല്കുന്ന ഒരു വിഭാഗം സാലഡുകളിലേക്കും മറ്റും തിരിയുമ്പോള്‍ മറ്റൊരു വിഭാഗം ആരോഗ്യത്തിന് കേട്പാടുണ്ടാക്കുന്ന ജങ്ക് ഫുഡിലേക്കും തിരിയുന്ന പ്രവണതയും വര്‍ദ്ധിക്കുന്നുണ്ട്.