
.news-body p a {width: auto;float: none;}
25 ശതമാനം ഇറക്കുമതി താരിഫ് ഏർപ്പെടുത്തിയ നടപടി വ്യാപാര യുദ്ധത്തിന്റെ വക്കിലെത്തിച്ചു. മസ്കിനെ ‘ഡോഷി “ന്റെ തലപ്പത്ത് നിയമിച്ച് ഫെഡറൽ സംവിധാനങ്ങൾ അഴിച്ചുപണിയുന്നു.
യു.എസിനെ ലോകത്തെ മഹത്തായ രാജ്യമാക്കണം. അതിന് ഏതറ്റം വരെയും പോകാൻ മടിയില്ല. ലക്ഷ്യങ്ങൾക്ക് തടസമാകുന്നത് സഖ്യ രാജ്യമാണെങ്കിലും തട്ടിനീക്കാൻ ട്രംപിന് മടിയില്ല. ആദ്യ പ്രസിഡൻഷ്യൽ ടേമിൽ ( 2017-2021) നിന്ന് വ്യത്യസ്തമാണ് ഡൊണാൾഡ് ട്രംപിന്റെ രണ്ടാമത്തെ ടേം. ജനുവരിയിൽ അധികാരമേറ്റത് മുതൽ ട്രംപിന്റെ വാർത്തയില്ലാതെ ഒരുദിനവും കടന്നുപോകുന്നില്ല. യു.എസിന്റെ സുവർണ കാലഘട്ടം തുടങ്ങിയെന്നാണ് ആദ്യ പ്രസംഗത്തിൽ ട്രംപ് പറഞ്ഞതും. അയൽ രാജ്യങ്ങളായ മെക്സിക്കോയ്ക്കും കാനഡയ്ക്കും 25 ശതമാനം ഇറക്കുമതി താരിഫ് ഏർപ്പെടുത്തിയ ട്രംപിന്റെ നടപടി ലോകത്തെ വ്യാപാര യുദ്ധത്തിന്റെ വക്കിലെത്തിച്ചിരുന്നു. അനധികൃത കുടിയേറ്റം, മയക്കുമരുന്ന് ഒഴുക്ക് എന്നിവ തടയാൻ നടപടിയെടുക്കുന്നില്ലെന്ന് കാട്ടിയായിരുന്നു നീക്കം. കർശന നടപടി സ്വീകരിക്കുമെന്ന് ഇരുരാജ്യങ്ങളും ഉറപ്പ് നൽകിയതോടെ താരിഫ് ട്രംപ് തത്കാലത്തേക്ക് മരവിപ്പിച്ചു.
ഇതിനിടെ, പനാമ കനാലും ഗ്രീൻലൻഡും സ്വന്തമാക്കും, ഗാസയെ ഏറ്റെടുത്ത് പുനർനിർമ്മിക്കും, പാലസ്തീനികളെ മറ്റെവിടേക്കെങ്കിലും മാറ്റും തുടങ്ങിയ ട്രംപിന്റെ പ്രതികരണങ്ങളും ഗൾഫ് ഒഫ് മെക്സിക്കോയുടെ പേര് ‘ഗൾഫ് ഒഫ് അമേരിക്ക” എന്നാക്കിയതും വിവാദമായി. കനാൽ തിരിച്ചെടുക്കുമെന്ന ട്രംപിന്റെ ഭീഷണിയ്ക്കിടെ ചൈനയുടെ ബെൽറ്റ് ആൻഡ് റോഡ് ഇനിഷ്യേറ്റീവിൽ (ബി.ആർ.ഐ) നിന്ന് പനാമ പിന്മാറിയതും ശ്രദ്ധേയമായി.
1914ൽ യു.എസ് നിർമ്മിച്ച പനാമ കനാലിന്റെ നിയന്ത്രണം 1999ലാണ് പനാമ സർക്കാരിന് വിട്ടുനൽകിയത്. പിന്നീട് കനാൽ മേഖലയിൽ വർദ്ധിച്ചുവന്ന ചൈനീസ് സാന്നിദ്ധ്യം യു.എസിനെ ചൊടിപ്പിച്ചു. ഈ മാസം ആദ്യം യു.എസ് സ്റ്റേറ്റ് സെക്രട്ടറി മാർകോ റൂബിയോയുടെ സന്ദർശനത്തിന് പിന്നാലെയാണ് ബി.ആർ.ഐയിൽ നിന്ന് പനാമ പിന്മാറിയത്. യു.എസിലെ ചൈനീസ് ഇറക്കുമതിക്ക് ട്രംപ് 10 ശതമാനം താരിഫ് ഏർപ്പെടുത്തിയിരുന്നു. യു.എസിന് വിലങ്ങുതടിയായി ചൈന വളരുന്നത് തടയാൻ ശ്രമിക്കുന്നുണ്ടെങ്കിലും അവരുമായും ട്രംപ് ചർച്ചയ്ക്ക് സന്നദ്ധമാണ്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
അതിനിടെ, അടുത്ത അനുയായിയും ശതകോടീശ്വരനുമായ ഇലോൺ മസ്കിനെ ‘ഡോഷ് ” ഏജൻസിയുടെ തലപ്പത്ത് നിയമിച്ച് ഫെഡറൽ സംവിധാനങ്ങൾ അഴിച്ചുപണിയുന്നതും ട്രംപ് തുടരുന്നു. സർക്കാരിന്റെ പാഴ്ച്ചെലവുകൾ വെട്ടിക്കുറയ്ക്കുക, ഫെഡറൽ ഏജൻസികളെ പുനഃക്രമീകരിക്കുക തുടങ്ങിയവയാണ് ഡോഷിന്റെ ദൗത്യങ്ങൾ. ഫെഡറൽ ഏജൻസികളിൽ മസ്കിന്റെ കൈകടത്തൽ ശക്തമാണെന്നും ആരോപണമുണ്ട്.
യുക്രെയിൻ യുദ്ധ പരിഹാര ചർച്ചയിൽ തങ്ങളെ ഒപ്പം നിറുത്താത്തതിൽ യൂറോപ്യൻ രാജ്യങ്ങൾക്ക് ട്രംപിനോട് അതൃപ്തിയുണ്ട്. ട്രംപിന്റെ റഷ്യൻ അനുകൂല സമീപനത്തോട് യുക്രെയിൻ പ്രസിഡന്റ് വൊളൊഡിമിർ സെലെൻസ്കിയും യോജിക്കുന്നില്ല. ഏതായാലും ഇനി യു.എസ് കണ്ണുമടച്ച് പിന്തുണ നൽകില്ലെന്ന് യൂറോപ്യൻ രാജ്യങ്ങൾക്കും നാറ്റോയ്ക്കും വ്യക്തമായി. അനധികൃത കുടിയേറ്റക്കാരെ തിരിച്ചയക്കുന്നതിൽ വിട്ടുവീഴ്ചയില്ലെന്നും വ്യക്തം. യു.എസിലേക്കുള്ള ഇറക്കുമതിക്ക് ‘പരസ്പര താരിഫ്” (റെസിപ്രോക്കൽ താരിഫ് ) ബാധകമാക്കുമെന്ന് ഇന്ത്യ, തായ്ലൻഡ് തുടങ്ങിയ ഏഷ്യൻ രാജ്യങ്ങൾക്കും മുന്നറിയിപ്പ് നൽകി. ട്രംപിന് മുന്നിൽ ശത്രുവോ മിത്രമോ ഇല്ല എന്ന് ചുരുക്കം. എതിരാളിയില്ലാത്ത രാജ്യമായി യു.എസിനെ മാറ്റുകയാണ് ട്രംപിന്റെ ലക്ഷ്യം.