
ആലപ്പുഴ: ബിജെപി ഒബിസി മോർച്ച സംസ്ഥാന സെക്രട്ടറി ആയിരുന്ന അഡ്വ. രഞ്ജിത്ത് ശ്രീനിവാസിനെ കൊലപ്പെടുത്തിയ കേസില്‍ 15 പ്രതികളും കുറ്റക്കാരാണെന്ന കോടതി വിധിയിൽ സംതൃപ്തരാണെന്ന് കുടുംബം. പ്രതികൾ 15 പേരും കുറ്റക്കാരാണെന്ന് കോടതി കണ്ടെത്തിയതിൽ തൃപ്തരാണെന്ന് പറഞ്ഞ രഞ്ജിത് ശ്രീനിവാസന്റെ ഭാര്യ എന്താണ് വിധിയെന്ന് കാത്തിരിക്കുകയാണെന്നും മാധ്യമങ്ങളോട് പ്രതികരിച്ചു. തിങ്കളാഴ്ചയാണ് ശിക്ഷാവിധി പ്രഖ്യാപിക്കുക.
പരമാവധി ശിക്ഷ തന്നെ പ്രതികൾക്ക് ലഭിക്കുമെന്നാണ് പ്രതീക്ഷയെന്നും രഞ്ജിത് ശ്രീനിവാസന്റെ ഭാര്യ പറഞ്ഞു. പ്രതികൾക്ക് പരമാവധി ശിക്ഷ ലഭിക്കമന്നാണ് ആഗ്രഹമെന്നായിരുന്നു അമ്മയുടെ പ്രതികരണം. വിതുമ്പിക്കൊണ്ടാണ് അമ്മ മാധ്യമങ്ങൾക്ക് മുന്നിൽ നിന്നത്. കോടതി വിധിക്ക് ശേഷം മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു ഇവർ. 2021 ൽ അമ്മയുടെയും ഭാര്യയുടെയും കുഞ്ഞിന്റെയും മുന്നിൽവെച്ചാണ് അഡ്വക്കേറ്റ് രഞ്ജിത് ശ്രീനിവാസനെ അതിക്രൂരമായി വെട്ടിക്കൊലപ്പെടുത്തിയത്.
മാവേലിക്കര അഡീഷണൽ സെഷൻസ് ജഡ്ജി വി ജി ശ്രീദേവിയാണ് കേസില്‍ വിചാരണ നേരിട്ട 15 പ്രതികളും കുറ്റക്കാരാണെന്ന് കണ്ടെത്തിയത്. 15 പ്രതികള്‍ക്കെതിരെ കൊലക്കുറ്റവും തെളിഞ്ഞു. ഒന്ന് മുതല്‍ എട്ടുവരെയുള്ള പ്രതികളാണ് കൊലനടത്തിയത്. ഒമ്പത് മുതല്‍ 12വരെയുള്ള പ്രതികള്‍ കൊലനടത്തിയവര്‍ക്ക് സഹായവുമായി വീടിന് പുറത്തുകാത്തുനിന്നുവെന്നും 13 മുതല്‍ 15വരെയുള്ള പ്രതികള്‍ ഗൂഡാലോചന നടത്തിയവരാണെന്നും തെളിഞ്ഞു.
നൈസാം, അജ്മല്‍, അനൂപ്, മുഹമ്മദ് അസ്ലം, സലാം പൊന്നാട്, അബ്ദുല്‍ കലാം, സഫറുദീന്‍, മുന്‍ഷാദ്, ജസീബ്, നവാസ്, സമീര്‍, നസീര്‍, സക്കീര്‍ ഹുസൈന്, ഷാജി, ഷെര്‍നാസ് എന്നിവരാണ് കേസിലെ ഒന്ന് മുതല്‍ 15വരെയുള്ള പ്രതികള്‍.കൊലക്കുറ്റത്തിന് പുറമെ 13, 14, 15 പ്രതികള്‍ക്കെതിരെ ചുമത്തിയ ക്രിമിനല്‍ ഗൂഡാലോചന കേസും തെളിഞ്ഞു. കൊലപാതകം, വീട്ടില്‍ അതിക്രമിച്ച് കടക്കല്‍ തുടങ്ങിയ വിവിധ കേസുകളാണ് ഒന്ന് മുതല്‍ എട്ടുവരെയുള്ള പ്രതികള്‍ക്കെതിരെ തെളിഞ്ഞത്. കൊലക്കുറ്റത്തിന് പുറമെ ഒന്ന്, 2,7 പ്രതികള്‍ക്കെതിരെ സാക്ഷികളെ ഉപദ്രവിച്ചതിന് ചുമത്തിയ കേസും തെളിഞ്ഞു. പ്രതികള്‍ക്ക് പരമാവധി ശിക്ഷ കൊടുക്കുമെന്നാണ് പ്രതീക്ഷയെന്നും ഈ ദിവസത്തിനുവേണ്ടി കാത്തിരിക്കുകയായിരുന്നുവെന്നുമാണ് ഇന്ന് രാവിലെ രഞ്ജിത്ത് ശ്രീനിവാസന്റെ അമ്മ വിനോദിനി ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞത്.
Last Updated Jan 20, 2024, 12:23 PM IST
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]