
മലപ്പുറം:മലപ്പുറം പൂക്കോട്ടും പാടത്ത് കാട്ടു പന്നിയെ തുരത്താന്‍ കൃഷിയിടത്തില്‍ സ്ഥാപിച്ച വൈദ്യുതി വേലിയില്‍ നിന്നും ഷോക്കേറ്റ് പതിമൂന്ന് കാരന് മരിച്ച സംഭവത്തില്‍ സ്ഥലം പാട്ടത്തിനെടുത്ത് കൃഷി ചെയ്തിരുന്നയാളെ പൊലീസ് കസ്റ്റഡിയിലെടുത്തു. അറയില്‍ ഉണ്ണികൃഷ്ണനെയാണ് പൊലീസ് കസ്റ്റഡിയിലെടുത്തത്. സംഭവത്തില്‍ നേരത്തെ അറയില്‍ ഉണ്ണികൃഷ്ണനെതിരെ പൊലീസ് കേസെടുത്തിരുന്നു. അസം സ്വദേശി മുത്തലിബ് അലിയുടെ മകന് റഹ്മത്തുള്ളയാണ് മരിച്ചത്. പൂക്കോട്ടുംപാടം അമരമ്പലത്തെ കൃഷിയിടത്തില്‍ രാവിലെ പത്തരയോടെയാണ് റഹ്മത്തുള്ളയുടെ മൃതദേഹം നാട്ടുകാര്‍ കണ്ടത്. ക്യഷിയിടത്തിന് ചുറ്റും സ്ഥാപിച്ച വൈദ്യുതി വേലിയോട് ചേര്‍ന്നായിരുന്നു മൃതദേഹം.
കുട്ടിയെ വീട്ടില്‍ കാണാതായതോടെ അന്വേഷിച്ചെത്തിയ രക്ഷിതാക്കളാണ് റഹ്മത്തുള്ളയെ തിരിച്ചറിഞ്ഞത്. പോലീസ് സ്ഥലത്തെത്തി നടത്തിയ പരിശോധനയിലാണ് വൈദ്യുതി വേലിയില്‍ നിന്നും ഷോക്കേറ്റതാണെന്ന കാര്യം വ്യക്തമായത്. കളിക്കാനായി കുട്ടി ഈ വഴിയെത്തിയപ്പോള്‍ അറിയാതെ വൈദ്യുതി വേലിയില്‍ തട്ടിയതാകാമെന്നാണ് പോലീസിന്റെ നിഗമനം. സമീപത്തെ വൈദ്യുതി ലൈനില്‍ നിന്നും നേരിട്ട് വേലിയിലേക്ക് കണക്ഷന് കൊടുത്തതാണെന്നാണ് പോലീസ് പറയുന്നത്.
കെഎസ്ഇബി അധികൃതരും സ്ഥലത്തെത്തി പരിശോധന നടത്തി. അമരമ്പലം സ്വദേശി അറയില്‍ ഉണ്ണികൃഷ്ണനാണ് ഈ സ്ഥലം പാട്ടത്തിനെടുത്ത് കൃഷി ചെയ്തിരുന്നതെന്ന് പൊലീസ് പറഞ്ഞു. ഇയാളെ കസ്റ്റഡിയിലെടുത്തതായും ചോദ്യം ചെയ്തുവരുകയാണെന്നും പൊലീസ് അറിയിച്ചു. നിലവില്‍ അസ്വാഭാവിക മരണത്തിനാണ് പോലീസ് കേസെടുത്തിരിക്കുന്നത്. പോസ്റ്റ് മോര്‍ട്ടം റിപ്പോര്‍ട്ട് കിട്ടിയ ശേഷം കൂടുതല്‍ വകുപ്പുകള്‍ ചുമത്തുമെന്ന് പോലീസ് അറിയിച്ചു. മൃതദേഹം മഞ്ചേരി മെഡിക്കല്‍ കോളേജ് മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. മരിച്ച റഹ്മത്തുള്ളയുടെ രക്ഷിതാക്കള്‍ പൂക്കോട്ടും പാടത്തെ ഇഷ്ടിക ചൂളയിലെ ജോലിക്കാരാണ്.
Last Updated Oct 18, 2023, 8:02 PM IST
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]