
തിരുവനന്തപുരം: സ്കൂളുകളിലെ അനധികൃത പണപ്പിരിവുമായി ബന്ധപ്പെട്ട് കർശന നടപടിയുണ്ടാകുമെന്ന് പൊതുവിദ്യാഭ്യാസവും തൊഴിലും വകുപ്പ് മന്ത്രി വി ശിവൻകുട്ടി. ഇക്കാര്യത്തിൽ നിരവധി പരാതികൾ ലഭിച്ചിട്ടുണ്ട്. ഇക്കാര്യം ഗൗരവമായി പൊതുവിദ്യാഭ്യാസ വകുപ്പ് പരിശോധിക്കും. സംസ്ഥാന വ്യാപക പരിശോധന നടത്താൻ ഡി ഇ ഒ – മാർക്ക് നിർദേശം നൽകിയിട്ടുണ്ടെന്ന് മന്ത്രി വാർത്താക്കുറിപ്പിൽ അറിയിച്ചു.
ഇടതുപക്ഷ ജനാധിപത്യ മുന്നണി അധികാരത്തിൽ വന്നതിന് ശേഷം പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞം വഴിയും വിദ്യാകിരണം മിഷൻ വഴിയും പൊതുവിദ്യാലയങ്ങളിലെ അടിസ്ഥാന സൗകര്യ വികസന കാര്യത്തിൽ വിപ്ലവകരമായ മാറ്റങ്ങൾ ഉണ്ടാക്കി. ഇത് അക്കാദമിക മികവ് ഉയർത്തി. കേന്ദ്ര സർക്കാരിന്റെ അടക്കം വിദ്യാഭ്യാസ സൂചികകളിൽ കേരളം പ്രഥമ ശ്രേണിയിലാണ്. വിദ്യാഭ്യാസ രംഗത്തെ ആധുനിക സാങ്കേതിക വിദ്യയുമായി ഉൾച്ചേർക്കുന്നതിൽ കേരളം രാജ്യത്തിന് തന്നെ മാതൃകയാണ്. എല്ലാ അധ്യാപകർക്കും ആർട്ടിഫിഷ്യൽ ഇന്റലിജന്റ്സിൽ പരിശീലനം നൽകുന്നതും വിദ്യാർത്ഥികൾക്ക് ‘എ ഐ’ പഠനം സിലബസിന്റെ ഭാഗമാക്കുന്നതുമായ ആദ്യ സംസ്ഥാനം കേരളമാണെന്നും മന്ത്രി പറഞ്ഞു.
ഇങ്ങിനെയുള്ള വിദ്യാഭ്യാസ വികസനങ്ങളിലൂടെ കടന്നു പോകുന്ന കേരളത്തിലെ വിദ്യാഭ്യാസ മേഖലയ്ക്ക് മുകളിൽ കരിനിഴൽ വീഴ്ത്തുന്നതാണ് രക്ഷിതാക്കൾ ഉന്നയിക്കുന്ന അനധികൃത പണപ്പിരിവ് സംബന്ധിച്ച പരാതികൾ. ഏത് സ്കൂൾ ആണെങ്കിലും മുഖം നോക്കാതെ നടപടി ഉണ്ടാകും. കഴിഞ്ഞ ദിവസം അംഗീകാരം ഇല്ലാതെ പ്രവർത്തിച്ച മലപ്പുറം പെരിന്തൽമണ്ണ ഉപജില്ലയിലെ ബുസ്താനുൽ ഉലൂം സെൻട്രൽ സ്കൂൾ അടച്ചു പൂട്ടിയ കാര്യം എല്ലാ സ്കൂൾ അധികൃതരും പ്രത്യേകം ശ്രദ്ധിക്കണമെന്നും മന്ത്രി വി ശിവൻകുട്ടി ചൂണ്ടിക്കാട്ടി.
Last Updated Jul 18, 2024, 9:35 PM IST
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]