
റിയാദ്: വിവിധ നിയമങ്ങൾ ലംഘിച്ച് രാജ്യത്ത് കഴിഞ്ഞുവന്ന 11,763 പ്രവാസികളെ സൗദി അധികൃതർ നാടുകടത്തി. കഴിഞ്ഞ ഒരാഴ്ചക്കിടെയാണിത്. ഇതേ കാലയളവിൽ പുതുതായി 14,987 നിയമലംഘകരെ അറസ്റ്റ് ചെയ്തു. മെയ് എട്ടിനും 14നും ഇടയിൽ ആഭ്യന്തര മന്ത്രാലയത്തിന് കീഴിൽ സുരക്ഷാസേന വിവിധ സർക്കാർ ഏജൻസികളുമായി സഹകരിച്ച് നടത്തിയ റെയ്ഡിലാണ് അറസ്റ്റ്. പിടിയിലായവരിൽ 9,212 പേർ താമസ നിയമലംഘകരാണ്. 3,502 അതിർത്തിസുരക്ഷാ നിയമലംഘകരും 1,873 തൊഴിൽനിയമ ലംഘകരും അറസ്റ്റിലായതിൽ ഉൾപ്പെടുന്നു.
11,763 പേരെ നാടുകടത്തിയതിന് പുറമെ 17,567 നിയമലംഘകരുടെ യാത്രാരേഖകൾ ശരിയാക്കുന്നതിനായി അതത് എംബസികളിലേക്ക് അയച്ചതായും 1,349 പേരുടെ യാത്രാനടപടികൾ പൂർത്തിയാക്കിവരികയാണെന്നും മന്ത്രാലയം അറിയിച്ചു. രാജ്യത്തേക്ക് അതിർത്തി കടക്കാൻ ശ്രമിക്കുന്നതിനിടെ അറസ്റ്റിലായ ആകെ 1,268 പേരിൽ 35 ശതമാനം യമൻ പൗരന്മാരും 62 ശതമാനം ഇത്യോപ്യൻ പൗരന്മാരും മൂന്ന് ശതമാനം മറ്റ് രാജ്യക്കാരുമാണ്.
നിയമലംഘകർക്ക് ഗതാഗതം, താമസം, തൊഴിൽ എന്നിവ നൽകിയ 23 പേരെയും അറസ്റ്റ് ചെയ്തു. 22,263 പുരുഷന്മാരും 1,055 സ്ത്രീകളും ഉൾപ്പെടെ ആകെ 23,318 അനധികൃത താമസക്കാർ നിലവിൽ ശിക്ഷാനിയമ നടപടിക്രമങ്ങൾക്ക് വിധേയരായി. നിയമവിരുദ്ധമായി രാജ്യത്തേക്ക് പ്രവേശിപ്പിക്കുന്നതിന് സൗകര്യമൊരുക്കുകയോ, അവരെ സ്വന്തം പ്രദേശത്ത് കൊണ്ടുപോകുകയോ, അഭയം നൽകുകയോ മറ്റേതെങ്കിലും സഹായമോ സേവനമോ നൽകുകയോ ചെയ്യുന്ന ഏതൊരു വ്യക്തിക്കും 15 വർഷം വരെ തടവും 10 ലക്ഷം റിയാൽ വരെ പിഴയും ലഭിക്കുമെന്ന് ആഭ്യന്തര മന്ത്രാലയം മുന്നറിയിപ്പ് നൽകി.
ഗതാഗതത്തിനായി ഉപയോഗിക്കുന്ന വാഹനങ്ങളും അഭയം നൽകാൻ ഉപയോഗിക്കുന്ന വീടുകളും കണ്ടുകെട്ടും. ഇത്തരം നിയമലംഘനങ്ങൾ ശ്രദ്ധയിൽപ്പെട്ടാൽ മക്ക, റിയാദ്, കിഴക്കൻ പ്രവിശ്യ എന്നിവിടങ്ങളിൽ 911 എന്ന നമ്പറിലും രാജ്യത്തിെൻറ മറ്റ് പ്രദേശങ്ങളിലെ 999, 996 എന്നീ നമ്പറുകളിലും വിളിച്ചറിയിക്കണമെന്ന് മന്ത്രാലയം പൊതുജനങ്ങളോട് ആവശ്യപ്പെട്ടു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]