
അങ്കാറ: യുഎൻ സാംസ്കാരിക പൈതൃക പട്ടികയിൽ ഉൾപ്പെട്ട ടൈഗ്രിസ് നദിക്കരയിലെ വിശാലമായ പൂന്തോട്ടത്തിൽ രഹസ്യമായി വളർത്തിയിരുന്ന 30,000 കഞ്ചാവ് ചെടികൾ തുർക്കിയിലെ മയക്കുമരുന്ന് സ്ക്വാഡ് നശിപ്പിച്ചതായി റിപ്പോർട്ട്. കുർദിഷ് മേഖലയായ തെക്കുകിഴക്കൻ പ്രദേശമായ ദിയാർബക്കീറിലെ ഹെവ്സെൽ ഗാർഡൻസിൽ ഹെലികോപ്റ്ററുകളുടെയും ഡ്രോണുകളുടെയും സഹായത്തോടെ നടത്തിയ തിരച്ചിലിലാണ് കഞ്ചാവ് തോട്ടം കണ്ടെത്തിയത്.
റെയ്ഡിൽ,30000 കഞ്ചാവ് ചെടികൾ നശിപ്പിച്ചതായി ഐഎച്ച്എ വാർത്താ ഏജൻസിയും കുംഹുറിയറ്റ് പത്രവും റിപ്പോർട്ട് ചെയ്തു. ദിയാർബക്കീർ കോട്ടയ്ക്കും ടൈഗ്രിസ് നദിക്കും ഇടയിൽ ഏകദേശം 1,700 ഏക്കറിലായിരുന്നു ആയിരക്കണക്കിന് കഞ്ചാവ് ചെടികൾ വളർത്തിയത്. ഈ ചെടികളിൽ നിന്ന് ഏകദേശം 5.3 ടൺ കഞ്ചാവ് ഉത്പാദിപ്പിക്കാൻ കഴിയുമായിരുന്നുവെന്നും ഏകദേശം രണ്ട് ബില്യൺ ടർക്കിഷ് ലിറ (51 മില്യൺ ഡോളർ) വിലമതിക്കുമെന്നും റിപ്പോർട്ടുകൾ പറയുന്നു.
ഭൂപ്രകൃതിയുടെ സ്വഭാവം കാരണം വാഹനങ്ങൾക്ക് ഹെവ്സെൽ ഗാർഡനിലേക്ക് പ്രവേശിക്കാൻ കഴിയില്ല എന്ന ആനുകൂല്യം മുതലെടുത്തായിരുന്നു കഞ്ചാവ് കൃഷി. ടൈഗ്രിസിൽ നിന്ന് ജലസേചന സംവിധാനങ്ങൾ ഉപയോഗിച്ചിരുന്നുവെന്ന് റിപ്പോർട്ടുകൾ പറയുന്നു. സംഭവത്തിൽ ആരെയെങ്കിലും അറസ്റ്റ് ചെയ്തിട്ടുണ്ടോ എന്നത് വ്യക്തമല്ല. 2015-ൽ, ദിയാർബക്കീർ കോട്ടയ്ക്കൊപ്പം, കാർഷിക വിളകൾ വളർത്താൻ ഇപ്പോഴും ഉപയോഗിക്കുന്ന ടെറസ്ഡ് ഗാർഡനുകൾ യുനെസ്കോയുടെ ലോക പൈതൃക പട്ടികയിൽ ഉൾപ്പെടുത്തിയിരുന്നു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]