
അഹമ്മദാബാദ്: ഐപിഎല്ലില്‍ ഡല്‍ഹി ക്യാപിറ്റല്‍സിനെതിരായ മത്സരത്തില്‍ ഗുജറാത്ത് ടൈറ്റന്‍സിന് ഏഴ് വിക്കറ്റ് ജയം. അഹമ്മദാബാദ്, നരേന്ദ്ര മോദി സ്റ്റേഡിയത്തില്‍ ഡല്‍ഹി ഉയര്‍ത്തിയ 204 റണ്‍സ് വിജയലക്ഷ്യം 19.2 ഓവറില്‍ മൂന്ന് വിക്കറ്റ് മാത്രം നഷ്ടത്തില്‍ മറികടക്കുകയായിരുന്നു ഗുജറാത്ത്. 54 പന്തില്‍ 97 റണ്‍സുമായി പുറത്താവാതെ നിന്ന ജോസ് ബട്ലറാണ് ഗുജറാത്തിനെ വിജയത്തിലേക്ക് നയിച്ചത്. ഷെഫാനെ റുതര്‍ഫോര്‍ഡ് (34 പന്തില്‍ 43) മികച്ച പ്രകടനം പുറത്തെടുത്തു. നേരത്തെ, ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനെത്തിയ ഡല്‍ഹിക്ക് വേണ്ടി ക്യാപ്റ്റന്‍ അക്സര്‍ പട്ടേലാണ് (32 പന്തില്‍ 39) ഉയര്‍ന്ന സ്കോര്‍ നേടിയത്. അഷുതോഷ് ശര്‍മ (19 പന്തില്‍ 37), ട്രിസ്റ്റണ്‍ സ്റ്റബ്സ് (21 പന്തില്‍ 31), കെ എല്‍ രാഹുല്‍ (14 പന്തില്‍ 28), കരുണ്‍ നായര്‍ (18 പന്തില്‍ 31) എന്നിവരും നിര്‍ണായക സംഭാവന നല്കി. ഗുജറാത്തിന് വേണ്ടി പ്രസിദ്ധ് കൃഷ്ണ നാല് വിക്കറ്റ് വീഴ്ത്തി.
അത്ര നല്ലതായിരുന്നില്ല ഗുജറാത്തിന്റെ തുടക്കം. ക്യാപ്റ്റന്‍ ശുഭ്മാന്‍ ഗില്ലിന്റെ (7) വിക്കറ്റാണ് ഗുജറാത്തിന് ആദ്യം നഷ്ടമായത്. കരുണ്‍ നായരുടെ നേരിട്ടുള്ള ഏറില്‍ റണ്ണൗട്ടാവുകയായിരുന്നു ഗില്‍. പിന്നാലെ സായ് സുദര്ശന് (21 പന്തില്‍ 36) – ബട്ലര് സഖ്യം 60 റണ്‍സ് കൂട്ടിചേര്‍ത്തു. എട്ടാം ഓവറില്‍ സായ് മടങ്ങിയെങ്കിലും റുതര്‍ഫോര്‍ഡിനെ കൂട്ടുപിടിച്ച് ബട്ലര് ഗുജറാത്തിനെ മുന്നോട്ടുകൊണ്ടുപോയി. വിജയത്തിനരികെ, 19-ാം ഓവറില്‍ റുതര്‍ഫോര്‍ഡ് വീണു. അവസാന ഓവറില്‍ 10 റണ്‍സാണ് ഗുജറാത്തിന് ജയിക്കാന്‍ വേണ്ടിയിരുന്നത്. മിച്ചല്‍ സ്റ്റാര്‍ക്കിന്റെ ആദ്യ പന്തില്‍ സിക്സും രണ്ടാം പന്തില്‍ ഫോറും നേടി രാഹുല്‍ തെവാട്ടിയ (3 പന്തില്‍ 11) ഗുജറാത്തിനെ വിജയത്തിലേക്ക് നയിച്ചു. 54 പന്തുകള്‍ നേരിട്ട ബട്ലര് നാല് സിക്സും 11 ഫോറും നേടി.
നേരത്തെ, ഭേദപ്പെട്ട തുടക്കമായിരുന്നു ഡല്‍ഹിക്ക്. ഒന്നാം വിക്കറ്റില്‍ 23 റണ്‍സ് ചേര്‍ത്ത ശേഷമാണ് അഭിഷേക് മടങ്ങുന്നത്. ഒരു സിക്സും മൂന്ന് ഫോറും നേടിയ താരം അര്‍ഷദിന്റെ പന്തില്‍ മുഹമ്മദ് സിറാജിന് ക്യാച്ച് നല്കി. പിന്നാലെ രാഹുല്‍ – കരുണ്‍ സഖ്യം 35 റണ്‍സ് കൂട്ടിചേര്‍ത്തു. എന്നാല്‍ അഞ്ചാം ഓവറില്‍ രാഹുല്‍ പുറത്തായത് ഡല്‍ഹിക്ക് തിരിച്ചടിയായി. ഒരു സിക്സും നാല് ഫോറും നേടിയ താരം പ്രസിദ്ധ് കൃഷ്ണയുടെ യോര്‍ക്കറില്‍ വിക്കറ്റിന് മുന്നില്‍ കുടുങ്ങുകയായിരുന്നു.
തുടര്‍ന്ന് കരുണിനൊപ്പം ചേര്‍ന്ന അക്സര്‍ ടീം ടോട്ടലിനൊപ്പം 35 കൂട്ടിചേര്‍ത്തു. എന്നാല്‍ ഒമ്പതാം ഓവറില്‍ കൂട്ടുകെട്ട് പൊളിഞ്ഞു. മലയാളി താരത്തെ പ്രസിദ്ധ് അര്‍ഷദിന്റെ കൈകളിലെത്തിച്ചു. പിന്നീട് ക്രീസിലെത്തിയ സ്റ്റബ്സും നിര്‍ണായക സംഭാവന നല്കി. 53 റണ്‍സിന്റെ കൂട്ടുകെട്ടാണ് അക്സര്‍ – സ്റ്റബ്സ് സഖ്യം കൂട്ടിചേര്‍ത്തത്. 21 പന്തുകള്‍ നേരിട്ട സ്റ്റബ്സ് 15-ാം ഓവറില്‍ മടങ്ങി. സിറാജിനെ സ്കൂപ്പ് ചെയ്യാനുള്ള ശ്രമത്തില്‍ പ്രസിദ്ധിന് ക്യാച്ച്. വൈകാതെ അക്സറും പവലിയനില്‍ തിരിച്ചെത്തി. പ്രസിദ്ധിനായിരുന്നു വിക്കറ്റ്. തുടര്‍ന്നെത്തിയ വിപ്രജ് നിഗം (0), ഡോണോവന്‍ ഫെരേര (1) എന്നിവര്‍ക്ക് തിളങ്ങാനായില്ല. അവസാന ഓവറില്‍ അഷുതോഷും മടങ്ങി. കുല്‍ദീപ് യാദവ് (4), മിച്ചല്‍ സ്റ്റാര്‍ക്ക് (2) പുറത്താവാതെ നിന്നു.
കഴിഞ്ഞ മത്സരം കളിച്ച ടീമില്‍ മാറ്റങ്ങളൊന്നുമില്ലാതെയാണ് ഗുജറാത്ത് ഇന്നിറങ്ങുന്നത്. അതേസമയം, ഡല്‍ഹി പ്ലേയിംഗ് ഇലവനില്‍ നിന്ന് ജേക്ക് ഫ്രേസര്‍ മക്ഗുര്‍ക് പുറത്തായി.ഇരു ടീമുകളുടേയും പ്ലേയിംഗ് ഇലവന് അറിയാം.
ഗുജറാത്ത് ടൈറ്റന്‍സ് പ്ലേയിംഗ് ഇലവന്: സായ് സുദര്ശന്, ശുഭ്മാന്‍ ഗില്‍ (ക്യാപ്റ്റന്‍), ജോസ് ബട്ട്ലര്‍, ഷാരൂഖ് ഖാന്, രാഹുല്‍ തെവാതിയ, റാഷിദ് ഖാന്, അര്‍ഷാദ് ഖാന്, രവി ശ്രീനിവാസന് സായ് കിഷോര്‍, പ്രസീദ്ധ് കൃഷ്ണ, മുഹമ്മദ് സിറാജ്, ഇഷാന്ത് ശര്‍മ.
ഡല്‍ഹി ക്യാപിറ്റല്‍സ് പ്ലേയിംഗ് ഇലവന്: അഭിഷേക് പോറല്‍, കരുണ്‍ നായര്‍, കെ എല്‍ രാഹുല്‍ (വിക്കറ്റ് കീപ്പര്‍), ട്രിസ്റ്റന്‍ സ്റ്റബ്സ്, അക്സര്‍ പട്ടേല്‍(സി), അശുതോഷ് ശര്‍മ്മ, വിപ്രജ് നിഗം, മിച്ചല്‍ സ്റ്റാര്‍ക്ക്, കുല്‍ദീപ് യാദവ്, മോഹിത് ശര്‍മ്മ, മുകേഷ് കുമാര്‍.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]