
വത്തിക്കാൻ സിറ്റി: മനുഷ്യരക്ഷയ്ക്കായി കുരിശുമരണം വരിച്ച ദൈവപുത്രന്റെ സ്മരണയിൽ വിശ്വാസികൾ ദുഃഖ വെള്ളി ആചരിച്ചു. കുരിശിന്റെ വഴിയിലും പ്രാർത്ഥനകളിലും വിശ്വാസി സമൂഹം അണിനിരന്നു. വത്തിക്കാനിൽ നിന്നും ഫ്രാൻസിസ് മാർപാപ്പ വിശ്വാസികൾക്ക് സന്ദേശവും പകർന്നു നൽകി. സങ്കീർണമായ അൽഗോരിതങ്ങൾ നയിക്കുന്ന നമ്മുടെ സമ്പദ് വ്യവസ്ഥയ്ക്ക് മേൽ ആരെയും തിരസ്കരിക്കാത്ത ദൈവിക സമ്പദ്വ്യവസ്ഥയെ ഉൾക്കൊള്ളാൻ തയാറാകണമെന്നാണ് വിശ്വാസികളോട് ഫ്രാൻസിസ് മാർപാപ്പ ആഹ്വാനം ചെയ്തത്. വത്തിക്കാനിൽ കുരിശിന്റെ വഴിയിൽ അവതരിപ്പിച്ച പ്രത്യേക ധ്യാന ശ്ലോകത്തിലാണ് വിതയ്ക്കുകയും വളർത്തുകയും സംരക്ഷിക്കുകയും ചെയ്യുന്ന ദൈവത്തിന്റെ സമ്പദ് വ്യവസ്ഥയെപ്പറ്റി മാർപാപ്പ പറഞ്ഞത്.
ആ നല്ല വെള്ളി എങ്ങനെ മലയാളിയുടെ ദുഃഖ വെള്ളിയായി?
കേരളത്തിലും വിപുലമായി ദുഃഖവെള്ളി ആചരിച്ചു
പീഢാനുഭവ സ്മരണയിൽ ക്രൈസ്തവർ ഇന്ന് സംസ്ഥാനത്തും ദുഃഖവെള്ളി ആചരിച്ചു. സംസ്ഥാനത്തെ വിവിധ ദേവാലയങ്ങൾ കേന്ദ്രീകരിച്ച് കുരിശിന്റെ വഴിയും പ്രാർത്ഥനയും നടന്നു. മുനമ്പം സമരം മുതൽ സെക്രട്ടറിയേറ്റ് പടിക്കലെ ആശവർക്കർമാരുടെ പോരാട്ടത്തെവരെ ഓർമ്മിപ്പിച്ചായിരുന്നു സഭാമേലധ്യക്ഷൻമാരുടെ സന്ദേശം. മുനമ്പം വിഷയം കോടതിയ്ക്കപ്പുറം എങ്ങനെ പരിഹരിക്കാമെന്ന് സർക്കാർ ആലോചിക്കണമെന്ന് കോഴിക്കോട് ആർച്ച് ബിഷപ് ഡോ വർഗീസ് ചക്കാലക്കൽ ആവശ്യപ്പെട്ടു. ലോകത്തിന്റെ പാപങ്ങളെല്ലാം സ്വയം ഏറ്റെടുത്ത് ഗാഗുൽത്താ മലയിൽ യേശു ക്രൂശിതനായതിന്റെ അനുസ്മരണമായിരുന്നു സംസ്ഥാനത്തെ വിവിധ ദേവാലയങ്ങൾ കേന്ദ്രീകരിച്ച് നടന്നത്. രാവിലെ 7 മണിയോടെ നഗരം ചുറ്റി കുരിശിന്റെ വഴിയിൽ നടന്നു.
തിരുവനന്തപുരത്ത് വിവിധ കത്തോലിക്ക സഭകൾ സംയുക്തമായാണ് കുരിശിന്റെ വഴി നടത്തിയത്. പാളയം സെന്റ് ജോസഫ് കത്തിഡ്രലിൽ നിന്ന് ആരംഭിച്ച് നഗരത്തെ വലംവെച്ചായിരുന്നു യാത്ര. കർദ്ദിനാൾ മാർ ബസേലിയോസ് ക്ലിമിസ് കാതോലിക്കാ ബാവ പ്രാരംഭ സന്ദേശവും, ആച്ച് ബിഷപ് ഡോ തോമസ് ജെ നെറ്റോ സമാപന സന്ദേശവും നൽകി. കോഴിക്കോട് ദേവമാതാ കത്തിഡ്രലിൽ നിന്നാണ് കുരിശിന്റെ വഴി തുടങ്ങിയത്. പീഢാനുഭവത്തിന്റെ 14 ഇടങ്ങളിൽ പ്രാർത്ഥനകൾ പൂർത്തിയാക്കി യാത്ര സെന്റ് ജോസഫ് ദേവാലയത്തിൽ സമാപിച്ചു. കോഴിക്കോട് അതിരൂപത ആർച്ച് ബിഷപ് ഡോ വർഗീസ് ചക്കാലക്കൽ പ്രാർത്ഥനകൾക്ക് നേതൃത്വം നൽകി. സിറോ മലബാർ സഭ മേജർ ആർച്ച് ബിഷപ് മാർ റാഫേൽ തട്ടിൽ കോലഞ്ചേരി പള്ളിയിൽ ചടങ്ങുകൾക്ക് നേതൃത്വം കൊടുത്തു. യാക്കോബായ സഭാ അധ്യക്ഷൻ ജോസഫ് പ്രഥമൻ കാതോലിക്കാ ബാവ മണർകാട് സെന്റ് മേരീസ് പള്ളിയിൽ നടന്ന ചടങ്ങുകൾക്ക് കാർമ്മികത്വം വഹിച്ചു. ഓർത്തഡോകസ്സ സഭാധ്യക്ഷൻ മാർത്തോമ മാത്യൂസ് തൃതീയൻ കാതോലിക്ക ബാവ വാഴുർ സെന്ർറ് പീറ്റേഴ്സ് പള്ളിയിൽ ചടങ്ങുകൾക്ക് നേതൃത്വം നൽകി.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]