
ധരംശാല: ലോകകപ്പില്‍ ദക്ഷിണാഫ്രിക്കക്കെതിരായ നെതര്‍ലന്‍ഡ്സിന്റെ ഓറഞ്ച് വിപ്ലവത്തിന് ചുക്കാന്‍ പിടിച്ചത് വെറ്ററന്‍ താരം റോയിലോഫ് വാന്‍ഡെര്‍ മെര്‍വ് എന്ന ഇടംകൈയന്‍ സ്പിന്നറായിരുന്നു. ഈ പേര് മുമ്പ് കേട്ടിട്ടുണ്ടല്ലോ എന്നാണ് ആരാധകര്‍ ചിന്തിക്കുന്നതെങ്കില്‍ കേള്‍ക്കാതിരിക്കാന്‍ തരമില്ല. കാരണം, ദക്ഷിണാഫ്രിക്കയുടെ പച്ചക്കുപ്പായത്തില്‍ അരങ്ങേറ്റത്തില്‍ തന്നെ കളിയിലെ താരമായതാണ് വാന്‍ഡെര്‍ മെര്‍വ്. അത് 14 വര്‍ഷം മുമ്പത്തെ കഥയാണ്. ഇന്നലെ ലോകകപ്പ് ക്രിക്കറ്റ് കണ്ട വമ്പന്‍ അട്ടിമറികളിലൊന്നില്‍ നെതര്‍ലന്‍ഡ്സിന്റെ ഓറഞ്ച് പട ദക്ഷിണാഫ്രിക്കയെന്ന വന്മരത്തെ കടപുഴക്കിയപ്പോള്‍ അതിന് നേതൃത്വം നല്‍കിയത് അതേ വാന്‍ഡെര്‍ മെര്‍വ് തന്നെയായിരുന്നു.
ഇന്നലെ ആദ്യം ബാറ്റ് കൊണ്ടും പിന്നീട് പന്തുകൊണ്ടും വാന്‍ഡെര്‍ മെര്‍വ് ദക്ഷിണാഫ്രിക്കയെ പ്രഹരിച്ചു. ബാറ്റിംഗിനിറങ്ങിയപ്പോള്‍ ക്യാപ്റ്റന്‍ സ്കോട് എഡ്വേര്‍ഡ്സിനൊപ്പം തകര്‍ത്തടിച്ച് 19 പന്തില്‍ 28 റണ്‍സ് നേടി. ബൗളിംഗിനെത്തിയപ്പോഴാകട്ടെ ദക്ഷിണാഫ്രിക്കന്‍ നായകന് ടെംബാ ബാവുമയുടെയും റാസി വാന്‍ഡര്‍ ദസ്സന്റെയും നിര്‍ണായക വിക്കറ്റുകള്‍ എറിഞ്ഞിട്ട് ദക്ഷിണാഫ്രിക്കയെ തളര്‍ത്തി.
2004ല അണ്ടര്‍ 19 ലോകകപ്പില്‍ ദക്ഷിണാഫ്രിക്കക്കായി കളിച്ചിട്ടുള്ള വാന്‍ഡെര്‍ മെര്‍വ് 2009ല്‍ ഓസ്ട്രേലിയക്കെതിരെ ആണ് ടി20 ക്രിക്കറ്റില്‍ ദക്ഷിണാഫ്രിക്കയുടെ സീനിയര്‍ ടീമില്‍ അരങ്ങേറിയത്. അരങ്ങേറ്റ മത്സരത്തില്‍ 48 റണ്‍സും ഒരു വിക്കറ്റും നേടിയതോടെ ആ കളിയിലെ താരമായി വാന്‍ഡെര്‍ മെര്‍വ്. പിന്നീട് ഏകദിനത്തിലും ടി20യിലുമായി 26 മത്സരങ്ങളില്‍ വാന്‍ഡെര്‍ മെര്‍വ് ദക്ഷിണാഫ്രിക്കന്‍ കുപ്പായമിട്ടു.
ഇടക്ക് ടീമില്‍ നിന്ന് പുറത്തായ വാന്‍ഡെല്‍ മെര്‍വ് 2015ല്‍ നെതര്‍ലന്‍ഡ്സിലേക്ക് കുടിയേറി. ഇതിനിടെ ഐപിഎല്ലില്‍ ആര്‍സിബി കുപ്പായത്തിലും ഡല്‍ഹി ഡെയര്‍ഡെവിള്‍സ് കുപ്പായത്തിലും വാന്‍ഡെര്‍ മെര്‍വിനെ ഇന്ത്യന്‍ ആരാധകര്‍ കണ്ടു. വിവിധ രാജ്യങ്ങളിലെ ടി20 ലീഗുകളില്‍ കളിക്കുന്നതിനിടെ ഡച്ച് ടീമിലേക്ക് വിളിയെത്തി. 2015ല്‍ ഡച്ച് ടീമില്‍ അരങ്ങേറിയ വാന്‍ഡെര്‍ മെര്‍വ് ഓറഞ്ച് കുപ്പായത്തിലെ തന്റെ ആദ്യ നാലുകളിയിലും രണ്ട് വിക്കറ്റ് വീതം വീഴ്ത്തിയതോടെ ടീമിലെ സ്ഥിര സാാന്നിധ്യമായി.
കഴിഞ്ഞ വര്‍ഷം നടന്ന ടി20 ലോകകപ്പിലും നെതര്‍ലന്‍ഡ്സ് ദക്ഷിണാഫ്രിക്കയെ അട്ടിമറിച്ചപ്പോള്‍ ഡേവിഡ് മില്ലറുടെ നിര്‍ണായക ക്യാച്ചെടുത്തത് 38കാരനായ വാന്‍ഡെര്‍ മെര്‍വായിരുന്നു. കളിക്കളത്തിലെ പോരാട്ടവീര്യത്തിന്റെ പേരില്‍ ബുള്‍ഡോഗ് എന്ന് വിളിപ്പേര് വീണ വാന്‍ഡെര്‍ മെര്‍വ് ഇന്നലെ ബുള്‍ഡോസറായി ദക്ഷിണാഫ്രിക്കയെ ഇടിച്ചു നിരത്തി.
ടി20 മത്സരത്തില്‍ നെതര്ഡല്ഡ്സിനെതിരെ സിംബാബ്വെക്ക് ജയിക്കാന്‍ അവസാന ഓവറില്‍ ഏഴ് റണ്‍സ് വേണ്ടപ്പോള്‍ പന്തെറിയാനെത്തിയത് വാന്‍ഡെര്‍ മെര്‍വായിരുന്നു. ആദ്യ പന്തില്‍ തന്നെ സിക്സ് വഴങ്ങിയതോടെ ഡച്ച് താരങ്ങള്‍ പോലും കളി കൈവിട്ടു. കാരണം പിന്നിട് സിംബാബ്വെക്ക് ജയിക്കാന്‍ വേണ്ടത് അഞ്ച് പന്തില്‍ ഒരു റണ്ണായിരുന്നു. എന്നാല്‍ ആ മത്സരം ടൈയില്‍ അവസാനിപ്പിച്ച വാന്‍ഡെര്‍ മെര്‍വിനെ ബുള്‍ഡോഗ് എന്നല്ലാതെ എന്താണ് വിളിക്കാന്‍ കഴിയുക.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]