
കൊളംബോ: ഏഷ്യാ കപ്പ് ഫൈനലില്‍ ശ്രീലങ്കയെ എറിഞ്ഞിട്ട മാസ്മരിക ബൗളിംഗ് പ്രകടനത്തോടെ ചരിത്രത്തില്‍ മറ്റൊരു ഇന്ത്യന്‍ ബൗളര്‍ക്കുമില്ലാത്ത അപൂര്‍വനേട്ടം സ്വന്തമാക്കി ഇന്ത്യന്‍ പേസര്‍ മുഹമ്മദ് സിറാജ്. ഒരു പ്രധാന ടൂര്‍ണമെന്റിന്റെ ഫൈനലില്‍ അഞ്ച് വിക്കറ്റെടുക്കുന്ന ആദ്യ ഇന്ത്യന്‍ പേസറെന്ന റെക്കോര്‍ഡാണ് ഇന്നലെ സിറാജ് സ്വന്തം പേരിലാക്കിയത്.
ഇന്ത്യന്‍ ക്രിക്കറ്റന്റെ ചരിത്രത്തില്‍ തന്നെ ഒരു പ്രധാന ടൂര്‍ണമെന്റിന്റെ ഫൈനലില്‍ അഞ്ച് വിക്കറ്റെടുക്കുന്ന രണ്ടാമത്തെ മാത്രം ബൗളറാണ് സിറാജ് എന്നറിയുമ്പോഴാണ് ആ നേട്ടത്തിന്റെ മൂല്യം മനസിലാവുക. 1993ല്‍ നടന്ന സിഎബി ജൂബിലി ടൂര്‍ണമെന്റ് ഫൈനലില്‍ വെസ്റ്റ് ഇന്‍ഡീസിനെതിരെ അനില്‍ കുംബ്ലെ ആറ് വിക്കറ്റെടുത്തതാണ് ഫൈനലുകളില്‍ ഇതിന് മുമ്പത്തെ ഒരു ഇന്ത്യന്‍ ബൗളറുടെ ഏറ്റവും മികച്ച പ്രകടനം.
ശ്രീലങ്കക്കെതിരായ ഏഷ്യാ കപ്പ് ഫൈനലില്‍ തന്റെ രണ്ടാം ഓവറില്‍ തന്നെ നാലു വിക്കറ്റുകളാണ് സിറാജ് എറിഞ്ഞിട്ടത്. ഒരു തവണ ഹാട്രിക്കിന് അടുത്തെത്തിയെങ്കിലും നഷ്ടമായി. ആദ്യ ഓവറില്‍ കുശാല്‍ പെരേരയുടെ വിക്കറ്റെടുത്ത് ജസ്പ്രീത് ബുമ്ര തുടങ്ങിയ വിക്കറ്റ് വേട്ട സിറാജിലെത്തിയപ്പോള്‍ അത് സംഹാരരൂപപം പൂണ്ടു.
തന്റെ രണ്ടാം ഓവറില്‍ നാലും മൂന്നാം ഓവറില്‍ ശ്രീലങ്കന്‍ നായകന് ദാസുന്‍ ഷനകയുടെ മിഡില്‍ സ്റ്റംപ് വായുവില്‍ പറത്തി അഞ്ചാം വിക്കറ്റും സ്വന്തമാക്കിയ സിറാജ് വെറും മൂന്ന് ഓവറിനുള്ളിലാണ് അഞ്ച് വിക്കറ്റ് നേട്ടം തികച്ചത്. പിന്നീട് കുശാല്‍ മെന്‍ഡിസിനെ കൂടി ബൗള്‍ഡാക്കി സിറാജ് ആറ് വിക്കറ്റ് തികച്ചു.
ഇന്നലെ നടന്ന ഏഷ്യാ കപ്പ് ഫൈനലില്‍ ടോസ് നേടി ആദ്യം ബാറ്റ് ചെയ്ത ശ്രീലങ്ക 15.2 ഓവറില്‍ വെറും 50 റണ്‍സിന് ഓള് ഔട്ടായപ്പോള്‍ 6.1 ഓവറിലാണ് ഇന്ത്യ വിക്കറ്റ് നഷ്ടമില്ലാതെ ലക്ഷ്യത്തിലെത്തിയത്. 27 റണ്‍സുമായി ശുഭ്മാന്‍ ഗില്ലും 23 റണ്‍സെടുത്ത ഇഷാന് കിഷനും ഇന്ത്യന്‍ ജയം അനായാസമാക്കി. ക്യാപ്റ്റന്‍ രോഹിത് ശര്‍മക്ക് പകരം ഇഷാന് കിഷനാണ് ഇന്നലെ ഗില്ലിനൊപ്പം ഓപ്പണറായി എത്തിയത്.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക
Last Updated Sep 18, 2023, 8:20 AM IST
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]