
ന്യൂഡൽഹി: ‘ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പു’മായി ബന്ധപ്പെട്ട ഉന്നതതലസമിതിയുടെ യോഗം പാർലമെന്റ് സമ്മേളനത്തിനുശേഷം 23ന് ചേരും.
ഒരു രാജ്യം ഒരു തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ഉന്നതല സമിതിയുടെ സമ്പൂർണ യോഗമാണ് ചേരുകയെന്ന് സമിതി അധ്യക്ഷൻ രാംനാഥ് കോവിന്ദ് വ്യക്തമാക്കി. ഇതിനായി ബന്ധപ്പെട്ട എല്ലാ അംഗങ്ങളും ഡൽഹിയിലുണ്ടാകണമെന്നും അദ്ദേഹം നിർദേശം നൽകിയിട്ടുണ്ട്. ഒരു രാജ്യം ഒരു തിരഞ്ഞെടുപ്പ് നടപ്പാക്കുന്നതിലെ നിയമവശങ്ങൾ ഉൾപ്പെടെയുള്ള കാര്യങ്ങൾ യോഗത്തിൽ ചർച്ചയാകും. എല്ലാ അംഗങ്ങളുടെയും അഭിപ്രായങ്ങൾ സമിതി പരിഗണിക്കും. വളരെ നീണ്ട പ്രകിയയിലൂടെയാണ് സമിതി കടന്നുപോകുന്നത്.
‘ഒരു രാജ്യം, ഒരു തിരഞ്ഞെടുപ്പ്’ വിഷയം പഠിക്കാൻ എട്ടംഗ സമിതി രൂപവത്കരിച്ചിരുന്നു. മുൻ രാഷ്ട്രപതി രാംനാഥ് കോവിന്ദ് ആണ് സമിതിയുടെ അധ്യക്ഷൻ. കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ, ലോക്സഭയിലെ പ്രതിപക്ഷ നേതാവ് അധീർ രഞ്ജൻ ചൗധരി, ഗുലാം നബി ആസാദ്, ഹരീഷ് സാൽവെ, എൻ.കെ.സിങ്, ഡോ.സുഭാഷ് കശ്യപ്, സഞ്ജയ് കോത്താരി എന്നിവരാണ് സമിതി അംഗങ്ങൾ.
കേന്ദ്ര നിയമമന്ത്രി അർജുൻ മേഘ്വാൾ പ്രത്യേക ക്ഷണിതാവായി യോഗത്തിൽ പങ്കെടുക്കും. ഇതിനു മുൻപ് റാംനാഥ് കോവിന്ദ്, അമിത് ഷാ, അർജുൻ മേഘ്വാൾ എന്നിവർ മാത്രമായി ചർച്ചകൾ നടത്തിയിരുന്നു. അതിനുശേഷമാണ് സമ്പുർണയോഗം ചേരുന്നത്.