
ത്യശൂർ: കരുവന്നൂർ ബാങ്ക് തട്ടിപ്പിൽ പാർട്ടി ചതിക്കുകയായിരുന്നുവെന്ന് ബാങ്കിന്റെ വനിത ബോർഡ് അംഗങ്ങളും. ബാങ്കിലെ സിപിഎം അംഗമായിരുന്ന അമ്പിളി മഹേഷും സിപിഐ അംഗമായിരുന്ന മിനി നന്ദനും ഏഷ്യാനെറ്റ് ന്യൂസിനോട് സംസാരിക്കുകയായിരുന്നു. തങ്ങളുടെ അറിവില്ലായ്മയെ ചൂഷണം ചെയ്ത് ഒപ്പിടുവിച്ചെന്നും തട്ടിപ്പാണെന്നറിയില്ലായിരുന്നെന്നും ഇരുവരും പറഞ്ഞു. പി കെ ബിജു കമ്മീഷൻ തട്ടിപ്പ് അന്വേഷിച്ചിരുന്നതായും തൃശൂരിൽ വിളിച്ചു വരുത്തിയാണ് കമ്മീഷൻ മൊഴിയെടുത്തതെന്നും ഇരുവരും പറയുന്നു.
ഇപ്പോഴും വിയ്യൂർ ജയിൽ വഴി പോകുമ്പോൾ ഭയമാണെന്നും ഒരു ചായക്കാശ് പോലും കൈപ്പറ്റാത്തവരെ പ്രതിയാക്കിയെന്നും ജീവനൊടുക്കുകയല്ലാതെ മാർഗ്ഗമില്ലെന്നും ഡയറക്ടർ ബോർഡ് അംഗങ്ങളായ ഇവർ പറയുന്നു. ഓഡിറ്റിങ് റിപ്പോർട്ട് കിട്ടുന്നതുവരെ തങ്ങൾക്കൊന്നും അറിയില്ലായിരുന്നു. ബാങ്കിൽ പോകുമ്പാൾ കുറേ കടലാസ് കാണിച്ച് വേഗം ഒപ്പിടാൻ സെക്രട്ടറി പറയും. കുറേ ലോൺ പാസ്സാക്കാൻ ഉണ്ടെന്ന കാരണമാണ് പറയുക.
കടലാസ് ഒന്ന് മറിച്ചുനോക്കിയാൽ അതിൽ ഒന്നുമില്ല വേഗം ഒപ്പിടു എന്നാണ് സെക്രട്ടറി പറയാറുള്ളത്. പിന്നീട് പ്രസിഡന്റും കുറേ കുട്ടിപട്ടാളങ്ങളും ഒപ്പിടും. കടലാസിൽ കൂറേ സ്പേസ് ഉണ്ടാകും അത് എന്തിനാണെന്ന് സെക്രട്ടറിയോട് ചോദിച്ചാൽ ഒരു അടിയന്തര ലോൺ ആവശ്യം വന്നാൽ നിങ്ങളെ വിളിച്ച് ബുദ്ധിമുട്ടിക്കാതെ അത്തരം ലോണുകൾ എഴുതി ചേർക്കാനാണെന്ന് മറുപടി പറയും. ഇരുവരും പറഞ്ഞു.
നേരത്തെ തങ്ങളെ സിപിഎം ചതിച്ചന്ന് ആരോപിച്ച് സിപിഐ ഡയറക്ടർ ബോർഡ് പ്രതിനിധികളായ ലളിതനും സുഗതനും രംഗത്തെത്തിയിരുന്നു. വലിയ ലോണുകൾ പാസ്സാക്കിയത് ഭരണസമിതി അറിയാതെയാണെന്നും ബാങ്ക് സെക്രട്ടറി സുനിൽ കുമാറിനും ബിജു കരീമിനുമായിരുന്നു എല്ലാമറിയാവുന്നതെന്നും തട്ടിപ്പ് തിരിച്ചറിഞ്ഞ് പരാതിയുമായി ചെന്നപ്പോൾ സിപിഎം നേതാക്കൾ അവഗണിച്ചെന്നും അവർ പറഞ്ഞു. സിപിഐ നേതാക്കളും സഹായിച്ചില്ലെന്ന് ലളിതനും സുഗതനും കൂട്ടിചേർത്തു.
Last Updated Sep 17, 2023, 7:07 PM IST
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]