
നിശബ്ദ പ്രചാരണത്തിലും നിലംതൊടാതെ നെട്ടോട്ടം; ‘വോട്ടരിപ്പ്’ തുടർന്ന് മുന്നണികൾ; നിലമ്പൂർ പോളിങ് ബൂത്തിലേക്ക്
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
നിലമ്പൂർ ∙ ഉപതിരഞ്ഞെടുപ്പു നടക്കുന്ന നിലമ്പൂർ മണ്ഡലത്തിലെ വഴിക്കടവിനരികെയാണ് മരുതമല എന്ന സ്വർണമല. നിലമ്പൂരിലെ പ്രധാന നദിയായ ചാലിയാറിലും പോഷക നദികളായ പുന്നപ്പുഴ, മരുതപ്പുഴ എന്നിവിടങ്ങളിലും പതിറ്റാണ്ടുകളായി ഈ മലയോരത്തു നിന്നൊഴുകുന്ന സ്വർണ്ണം അരിച്ചെടുക്കാൻ ഗോത്രവിഭാഗത്തിലും മറ്റുമുള്ളവർ സജീവമായി ഇറങ്ങുന്നു. പുഴകളിലെ അടിത്തട്ടുകൾ ചെറുകോരി കൊണ്ടിളക്കി ആ മണ്ണെടുത്ത് നദീജലത്തിൽ മണിക്കൂറുകളോളം അരിച്ച് കിട്ടുന്ന സ്വർണ അയിരു വിറ്റാണ് ഇവരുടെ ഉപജീവനം.
മണിക്കൂറുകൾ അരിച്ചാലും കാര്യമായ ഒന്നും കിട്ടാത്തവരുണ്ട്, കിട്ടിയതിൽ തൃപ്തിവരാത്തവരാണ് മറ്റുള്ളവർ. ചാലിയാറിന്റെ തീരത്തെ മണ്ഡലത്തിൽ നടക്കുന്ന ഉപതിരഞ്ഞെടുപ്പിൽ മുന്നണിനേതാക്കൾ നേരിട്ടിറങ്ങി പലതവണ ‘വോട്ടരിപ്പ്’ നടത്തിക്കഴിഞ്ഞു. അതിൽ കനപ്പെട്ട തൂക്കം വോട്ടുകൾ ആരുടെ അരിപ്പയിലാകും വോട്ടർമാർ എത്തിക്കുക. ആ ചോദ്യത്തിനുത്തരമാണ് 19 ന് മണ്ഡലത്തിലെ പോളിങ് ബൂത്തുകളിൽ ഒരുക്കുന്ന വോട്ടിങ് മെഷീനുകളിൽ വോട്ടർമാർ മിന്നിത്തെളിക്കുക.
യുഡിഎഫിന്റെ കലാശക്കൊട്ടിൽനിന്ന്. ചിത്രം: ഫഹദ് മുനീർ/മനോരമ
∙ വോട്ടുറപ്പിക്കാൻ ഡമ്മി മെഷീനും
തെളിഞ്ഞ അന്തരീക്ഷമായിരുന്നു ബുധനാഴ്ച മണ്ഡലത്തിൽ. ആരവമുയർത്തി കേരളത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്ന് നിലമ്പൂരിൽ തമ്പടിച്ച പ്രവർത്തകരും മുന്നണി നേതാക്കളും മന്ത്രിപ്പടയും ബുധനാഴ്ച രാവിലെയോടെ തന്നെ മണ്ഡലത്തിൽ നിന്നും ഒഴിഞ്ഞു. തിരഞ്ഞെടുപ്പ് ചട്ടപ്രകാരം പുറത്തുനിന്നെത്തിയ രാഷ്ട്രീയപ്രവർത്തകർ ചൊവ്വാഴ്ചയോടെ തന്നെ മണ്ഡലം വിടണമെന്ന നിർദ്ദേശം ഉൾക്കൊണ്ടായിരുന്നു ഈ പിൻമാറ്റം. ചുരുക്കം ചില നേതാക്കൾ മണ്ഡലത്തിന് പുറത്തു പോകണമെന്ന നിർദ്ദേശത്തിന്റെ ചുവടുപിടിച്ചു മണ്ഡലത്തിന്റെ അതിരായ വടപുറം പാലത്തിനപ്പുറം ഒരു വിളിപ്പുറത്ത് തുടരുന്നു. പിന്നിട്ട ദിവസങ്ങളിലെല്ലാം ഉത്സവപ്രതീതിയിൽ പ്രവർത്തകർ ഒത്തുകൂടിയ മുന്നണികളുടെ കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മിറ്റി ഓഫിസിലെല്ലാം ആരവമൊഴിഞ്ഞ് നാട്ടുകാരായ പ്രവർത്തകർ മാത്രമായ കാഴ്ച.
ബുധനാഴ്ച രാത്രിയോടെ ബൂത്ത് പരിധികളിൽ അനുവദനീയമായ മേഖലയിൽ സ്ഥാനാർഥികളുടെ ഫ്ലക്സുകളും ബോർഡുകളും തോരണങ്ങളുമൊക്കെ ഒരുക്കി ഉത്സവച്ഛായ പകരാനുള്ള അണിയറപ്രവർത്തനങ്ങളിലായിരുന്നു അണികളിൽ ഏറെയും. നിശബ്ദ പ്രചാരണ ദിനമായതിനാൽ സ്ഥാനാർഥികൾ വിവിധ മേഖലകളിൽ ഭവനസന്ദർശനങ്ങളിലും പ്രധാന വ്യക്തികളെ കണ്ടും മറ്റും വോട്ടുറപ്പിക്കാനുളള ശ്രമത്തിലും. പ്രവർത്തകർ ഓരോ വീട്ടിലും കയറിയിറങ്ങി വോട്ടിങ് മെഷീന്റെ മോഡൽ കാർഡ് ബോർഡിലും മറ്റും ഒരുക്കി സ്ഥാനാർഥിയുടെ പേരും ചിഹ്നവും എവിടെയെന്നും അതിൽ വോട്ടു രേഖപ്പെടുത്തേണ്ട വിധവും വിശദീകരിച്ചാണ് മുന്നേറിയത്. യുഡിഎഫ്, എൽഡിഎഫ്, എൻഡിഎ സ്ഥാനാർഥികൾ ഭവനസന്ദർശനങ്ങളിലൂടെയും മറ്റും വോട്ടുറപ്പിച്ചപ്പോൾ സ്വതന്ത്ര സ്ഥാനാർഥി പി.വി.അൻവർ ഒതായിയിലെ വീട്ടിലിരുന്ന് ഫോണിൽ വോട്ടുറപ്പിക്കുന്ന തിരക്കിലും.
∙ പോളിങ് സാമഗ്രികൾ ബൂത്തുകളിലെത്തി
പോളിങ് സാമഗ്രികളുടെ വിതരണം രാവിലെ മുതൽ ചുങ്കത്തറ മാർത്തോമ ഹയർ സെക്കൻഡറി സ്കൂളിൽ ആരംഭിച്ചു. വൈകിട്ടോടെ എല്ലാ ബൂത്തുകളിലും വോട്ടിങ് സാമഗ്രികളുമായി ഉദ്യോഗസ്ഥർ എത്തി. തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നതിനും നിരീക്ഷിക്കുന്നതുമായി 25 വീതം നോഡല്‍ ഓഫിസര്‍മാരും അസിസ്റ്റന്റ് നോഡല്‍ ഓഫിസര്‍മാരും രംഗത്തുണ്ട്. തിരഞ്ഞെടുപ്പ് നടത്തിപ്പുമായി ബന്ധപ്പെട്ട 25 വിഭാഗങ്ങള്‍ക്കാണ് ഇവർ ഇവര്‍ നേതൃത്വം നല്‍കുന്നത്. 59 പുതിയ പോളിങ് സ്റ്റേഷനുകള്‍ ഉള്‍പ്പെടെ ആകെ 263 പോളിങ് സ്റ്റേഷനുകളാണ് സജ്ജീകരിച്ചത്. ആദിവാസി മേഖലകള്‍ മാത്രം ഉള്‍പ്പെടുന്ന, വനത്തിനുള്ളില്‍ മൂന്ന് ബൂത്തുകളാണ് സജ്ജീകരിച്ചു.
പുഞ്ചക്കൊല്ലി മോഡല്‍ പ്രീ സ്കൂളിലെ 42-ാം നമ്പര്‍ ബൂത്ത്, ഇരുട്ടുകുത്തി വാണിയമ്പുഴ ഫോറസ്റ്റ് സ്റ്റേഷന് 120-ാം നമ്പര്‍ ബൂത്ത്, നെടുങ്കയം അമിനിറ്റി സെന്റര്‍ 225-ാം നമ്പര്‍ ബൂത്ത് എന്നിവയാണവ. 7 മേഖലകളിലായി 11 പ്രശ്ന സാധ്യതാ ബൂത്തുകളുണ്ടെന്നാണ് വിലയിരുത്തൽ. വനത്തിനുള്ള മൂന്ന് ബൂത്തുകള്‍ ഉള്‍പ്പെടെ 14 ക്രിട്ടിക്കല്‍ ബൂത്തുകളില്‍ വന്‍ സുരക്ഷാ സംവിധാനമൊരുക്കും. എല്ലാ മണ്ഡലങ്ങളിലെയും വോട്ടെടുപ്പ് വെബ്കാസ്റ്റിങ് നടത്തും. റിസര്‍വ് ഉള്‍പ്പെടെ 315 വോട്ടിങ് യന്ത്രങ്ങളും 341 വിവിപാറ്റുകളും വോട്ടെടുപ്പിനായി ഒരുക്കിയിട്ടുണ്ട്. 316 പ്രിസൈഡിങ് ഓഫിസര്‍മാര്‍, 975 പോളിങ് സ്റ്റാഫ്, 10 മൈക്രോ ഒബ്സര്‍വര്‍മാര്‍ ഉള്‍പ്പെടെ 1,301 പോളിങ് ഉദ്യോഗസ്ഥരാണ് രംഗത്ത്.
∙ 5.30 ന് മോക് പോളോടെ തുടക്കം, പട്ടികയിൽ മുന്നിൽ സ്ത്രീവോട്ടർമാർ
രാവിലെ 7 മുതല്‍ വൈകിട്ട് 6 വരെയാണ് പോളിങ്. പുലര്‍ച്ചെ 5.30 ന് മോക് പോള്‍ ആരംഭിക്കും. വോട്ടര്‍പട്ടികയില്‍ 2,32,381 പേർ. ഇതിൽ 1,13,613 പുരുഷ വോട്ടര്‍മാരും 1,18,760 വനിതാ വോട്ടര്‍മാരും എട്ട് ട്രാന്‍സ്ജെന്‍ഡര്‍ വ്യക്തികളും. അതിൽതന്നെ 7,787 പേര് പുതിയ വോട്ടര്‍മാർ. 373 പ്രവാസി വോട്ടര്‍മാരും 324 സര്‍വീസ് വോട്ടര്‍മാരും പട്ടികയിലുണ്ട്. ഉപതിരഞ്ഞെടുപ്പിന്റെ സുഗമമായ നടത്തിപ്പിനായി 384 ഉദ്യോഗസ്ഥര്‍ ഉള്‍പ്പെടുന്ന വിവിധ ടീമുകള്‍ നിലവില്‍ മണ്ഡലത്തില്‍ പ്രവര്‍ത്തിക്കുന്നുണ്ട്.
ജില്ലാ ഇലക്ഷന് ഓഫിസറുടെ കീഴില്‍ 25 നോഡല്‍ ഓഫിസര്‍മാര്‍, 29 സെക്ടറല്‍ ഓഫിസര്‍മാര്‍, 29 സെക്ടറല്‍ അസിസ്റ്റന്റ്, മൂന്ന് ട്രെയിനിങ് പേര്സണല്സ്, 263 ബിഎല്‍ഒമാര്‍ എന്നിവരാണ് രംഗത്ത്. 25 സ്ക്വാഡുകള്‍ മണ്ഡലത്തില്‍ നിരീക്ഷണം നടത്തുന്നു. 10 സ്റ്റാറ്റിക് സര്‍വലന്‍സ് ടീം, 9 ഫെളിയ്ങ് സ്ക്വാഡ്, മൂന്ന് ആന്റി ഡീഫേസ്മെന്റ് സ്ക്വാഡ്, രണ്ട് വിഡിയോ സര്‍വെലന്‍സ് ടീം, ഒരു വിഡിയോ വ്യൂവിങ് ടീം എന്നിങ്ങനെയാണിത്. കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മിഷന്റെ മൂന്ന് നിരീക്ഷകരും മണ്ഡലത്തില്‍ ക്യാംപ് ചെയ്യുന്നു.
∙ നിശബ്ദ പ്രചാരണ ദിനത്തിൽ ‘വെടിപൊട്ടിച്ച്’ എം.വി.ഗോവിന്ദൻ
അടിയന്തരാവസ്ഥക്കാലത്ത് ജനസംഘവുമായി സിപിഎം സഹകരിച്ചതു വിവരിച്ച് സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദൻ നടത്തിയ പരാമർശമായിരുന്നു നിലമ്പൂർ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട രാഷ്ട്രീയ ചർച്ചകളിൽ ബുധനാഴ്ച ഉയർന്നുകേട്ടത്. ഗോവിന്ദന് നടത്തിയ പ്രസ്താവന നിലമ്പൂരില്‍ ആര്‍എസ്എസിന്റെയും ബിജെപിയുടെയും സഹായത്തിനു വേണ്ടിയുള്ള പ്രണയാര്‍ദ്രമായ ഓര്മ്മപ്പെടുത്തലാണെന്നാണ് ഇതേക്കുറിച്ച് പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ തിരുവനന്തപുരത്ത് പ്രതികരിച്ചത്. എം.വി. ഗോവിന്ദൻ അറിയാതെ സത്യംപറഞ്ഞെന്നും കോൺഗ്രസിനെ തോൽപിക്കാൻ സിപിഎം-ആർഎസ്എസ് രഹസ്യബന്ധമുണ്ടെന്നും ഇതേക്കുറിച്ച് കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ് മലപ്പുറത്തും പ്രതികരിച്ചു.
ആര്‍എസ്എസുമായി യുഡിഎഫിന് ധാരണയുണ്ടെന്ന ആരോപണങ്ങൾ യുഡിഎഫ് സ്ഥാനാർഥി ആര്യാടന് ഷൗക്കത്ത് തള്ളിക്കളഞ്ഞു. ജനതാ പാര്‍ട്ടിയുമായാണ് ഇടതുപക്ഷം സഹകരിച്ചതെന്നും വര്‍ഗീയ നിലപാട് സ്വീകരിക്കുന്ന പാര്‍ട്ടി ആയിരുന്നില്ലെന്നുമായിരുന്നു ഇതേക്കുറിച്ച് എൽഡിഎഫ് സ്ഥാനാർഥി എം.സ്വരാജിന്റെ വിശദീകരണം. ആര്‍എസ്എസ് പിടിമുറുക്കിയ ജനതാ പാര്‍ട്ടിയുമായി സഹകരിച്ചത് കോണ്‍ഗ്രസ് ആണെന്നും അദ്ദേഹം പറഞ്ഞു.
യുഡിഎഫ്–എൻഡിഎ കേന്ദ്രങ്ങൾ പരാമർശത്തിൽ ചൂടേറിയ ചർച്ചയുമായി മുന്നേറുന്നതിനിടെ വിശദീകരണവുമായി എം.വി.ഗോവിന്ദൻ തന്നെ രംഗത്തെത്തി. ചരിത്രത്തെ ചരിത്രമായി കാണണം. അടിയന്തരാവസ്ഥക്കാലത്തെ ജനസംഘത്തിന്റെ തുടർച്ചയല്ല ജനതാ പാർട്ടി. ആർഎസ്എസുമായി സിപിഎമ്മിന് ഇന്നും ഇന്നലെയും നാളെയും ബന്ധമില്ലെന്നും മതനിരപേക്ഷ നിലപാടാണ് സിപിഎം പുലർത്തുന്നതെന്നും അദ്ദേഹം തിരുവനന്തപുരത്ത് വിശദീകരിച്ചു.