
‘യുറേനിയം സമ്പുഷ്ടീകരണ കേന്ദ്രം ലക്ഷ്യം’; ഇറാനെതിരായ ഇസ്രയേൽ ആക്രമണങ്ങളിൽ പങ്കുചേരാൻ യുഎസ്? കൂടിക്കാഴ്ച നടത്തി ട്രംപ്
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
വാഷിങ്ടൻ∙ ആണവകേന്ദ്രങ്ങളെ ലക്ഷ്യമിട്ട് നടത്തുന്ന ആക്രമണങ്ങളിൽ പങ്കുചേരുന്ന കാര്യം യുഎസ് പ്രസിഡന്റ് പരിഗണിക്കുന്നെന്നു റിപ്പോർട്ട്. യുഎസ് സമയം ചൊവ്വാഴ്ച വൈകിട്ട് ദേശീയ സുരക്ഷാ സംഘവുമായി ട്രംപ് കൂടിക്കാഴ്ച നടത്തി. കൂടിക്കാഴ്ച ഒന്നര മണിക്കൂറോളം നീണ്ടു.
ഇറാൻ ആണവപദ്ധതിയുടെ പ്രധാന കേന്ദ്രമായ ഫോർഡോ ഭൂഗർഭ യുറേനിയം സമ്പുഷ്ടീകരണ കേന്ദ്രത്തെയാണു യുഎസ് ലക്ഷ്യമിടാൻ സാധ്യതയുള്ളതെന്നു യുഎസ് പ്രതിരോധ വിഭാഗത്തിലെ ഉന്നത ഉദ്യോഗസ്ഥനെ ഉദ്ധരിച്ച് സിബിഎസ് ന്യൂസ് റിപ്പോർട്ട് ചെയ്തു. എന്നാൽ ഇക്കാര്യത്തിൽ എങ്ങനെ മുന്നോട്ടുപോകണമെന്ന കാര്യത്തിൽ അന്തിമ തീരുമാനമായിട്ടില്ലെന്നും റിപ്പോർട്ടിൽ പറയുന്നു. വൈറ്റ് ഹൗസിലെ സിറ്റുവേഷൻ റൂമിൽ നടന്ന ചർച്ചയിൽ വൈസ് പ്രസിഡന്റ് ജെ.ഡി.വാൻസ്, സ്റ്റേറ്റ് സെക്രട്ടറി മാർക്കോ റൂബിയോ, പ്രതിരോധ സെക്രട്ടറി പീറ്റ് ഹെഗ്സെത്ത്, ദേശീയ ഇന്റലിജൻസ് ഡയറക്ടർ തുൾസി ഗബ്ബാർജ്, മധ്യപൂർവദേശത്തെ യുഎസിന്റെ പ്രത്യേക പ്രതിനിധി സ്റ്റീവ് വിറ്റ്കോഫ്, സിഐഎ ഡയറക്ടർ ജോൺ റാറ്റ്ക്ലിഫ് എന്നിവർ പങ്കെടുത്തു.
നേരത്തേ ഇറാൻ നിരുപാധികം കീഴടങ്ങണമെന്നും സംഘർഷത്തിന് ശാശ്വത പര്യവസാനം വേണമെന്നും ട്രംപ് ആവശ്യപ്പെട്ടിരുന്നു. യുഎസിന് ക്ഷമ നശിച്ചുകൊണ്ടിരിക്കുകയാണെന്നും അദ്ദേഹം മുന്നറിയിപ്പു നൽകിയിരുന്നു. അതേസമയം, യുഎസിന്റെ ഭാഗത്തുനിന്ന് എന്തെങ്കിലും ഇടപെടലുണ്ടായാൽ വൻ യുദ്ധമാകും ഫലമെന്ന് ഇറാൻ പ്രതികരിച്ചു. യുഎസ് ഇടപെടൽ മേഖലയെ വിശാല യുദ്ധത്തിലേക്ക് നയിക്കുമെന്ന് ഇറാൻ വിദേശകാര്യ വക്താവ് പറഞ്ഞു.