
തീയണച്ചാൽ ‘വാൻ ഹയി’ ജെബേൽ അലിയിലേക്ക്?; കെട്ടിവലിക്കാൻ ഇനി ബൊക്കാ വിങ്ങർ; കാലാവസ്ഥ തന്നെ വില്ലൻ
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
കൊച്ചി∙ തീ പൂർണമായി അണയ്ക്കുകയും കപ്പൽ തകരാതിരിക്കുകയും ചെയ്താൽ നെ എത്തിക്കാൻ ആലോചിക്കുന്നതിൽ പ്രഥമ പരിഗണന സൗദി അറേബ്യയിലെ ജബേൽ അലി തുറമുഖത്തിന്. നിലവിൽ കൊച്ചി തീരത്തിന്റെ 70 നോട്ടിക്കൽ മൈൽ (120 കി.മീ.) ദൂരത്തിലാണു കപ്പലുള്ളത്. തീ പൂർണമായി അണഞ്ഞിട്ടില്ലെങ്കിലും നിയന്ത്രണവിധേയമാണ്. കനത്ത കാലാവസ്ഥ തന്നെയാണ് ഇന്നും വില്ലന്‍. അതിനിടെ, വാൻ ഹയി 503നെ കെട്ടിവലിച്ചിരുന്ന ഓഫ്ഷോർ വാരിയർ ടഗ്ഗിനു പകരം ബൊക്കാ വിങ്ങർ എന്ന കൂടുതൽ ശേഷിയുള്ള മറ്റൊരു ടഗ് ‘ചുമതലയേറ്റു’. ഇന്ധനവും ഭക്ഷണ സാമഗ്രികളുമെല്ലാം സമാഹരിക്കാനായി ഓഫ്ഷോർ വാരിയർ കരയിലേക്കും പുറപ്പെട്ടു.
ഓഫ്ഷോർ വാരിയറിനു പുറമെ മറ്റൊരു ടഗ് ഉപയോഗിച്ചുകൂടി കപ്പൽ കെട്ടിവലിക്കാനുള്ള ശ്രമം രക്ഷാസംഘം കുറച്ചു ദിവസങ്ങളായി നടത്തുന്നുണ്ട്. എന്നാൽ ഇളകിമറിയുന്ന കടലും പടിഞ്ഞാറുനിന്ന് തീരത്തേക്കു വീശുന്ന കാറ്റും കനത്ത മഴയുമാണ് ഇതിനു വില്ലനായി നിന്നത്. ഇതിനിടെയാണ് ഇത്ര ദിവസവും തീക്കപ്പലിനെ കെട്ടിവലിച്ചിരുന്ന ഓഫ്ഷോർ വാരിയറിനു പകരം അതേ ഇരുമ്പുവടം ബൊക്കാ വിങ്ങറിൽ ഘടിപ്പിക്കാൻ രക്ഷാസംഘത്തിനായത്. ഓഫ്ഷോർ വാരിയറിനേക്കാൾ ശക്തി കൂടിയ ടഗ് ആണിത്. അതുകൊണ്ടു തന്നെ കാലാവസ്ഥ മെച്ചപ്പെടുന്ന മുറയ്ക്ക് കപ്പലിനെ എങ്ങോട്ടാണ് ആവശ്യമെന്നതിന്റെ അടിസ്ഥാനത്തിൽ കൂടുതൽ നീക്കാൻ സാധിക്കുമെന്നാണു പ്രതീക്ഷ. കപ്പൽ ഇപ്പോൾ തനിയെ ഒഴുകി നീങ്ങുന്നതിന്റെ അളവും കുറഞ്ഞിട്ടുണ്ട്. എന്നാൽ കരയിൽനിന്നുള്ള ഭക്ഷണമടക്കം രക്ഷാകപ്പലുകളിലേക്ക് എത്തിക്കുന്നതിൽ വില്ലനാകുന്നത് പ്രതികൂല കാലാവസ്ഥ തന്നെയാണ്. ഈ സാഹചര്യത്തിൽ ഒരു കപ്പലില്‍നിന്നു മറ്റൊരു കപ്പലിലേക്കു വലിച്ചു കെട്ടുന്ന കയർ വഴി സാധനങ്ങൾ കൈമാറുന്ന പ്രക്രിയ (റിപ്ലനിഷ്) സാധ്യമാകുന്നില്ല. തുടർന്നാണ് ഓഫ്ഷോർ വാരിയറിനെ കരയിലേക്ക് അയച്ചു സാധനങ്ങൾ സമാഹരിക്കാനും കപ്പലിനെ കെട്ടിവലിക്കാൻ ബൊക്കാ വിങ്ങറെ ഏർപ്പെടുത്താനും തീരുമാനിച്ചത്. എങ്കിലും ഇതിനു പുറമെ മറ്റൊരു കപ്പല്‍ കൂടി വലിച്ചുനീക്കല്‍ ദൗത്യത്തിനു വേണ്ടതുണ്ടെന്നും അതാണു ശ്രമിക്കുന്നതെന്നും ഡയറക്ടറേറ്റ് ജനറൽ ഓഫ് ഷിപ്പിങ് വ്യക്തമാക്കി.
ഗാർനെറ്റ്, സാക്ഷം, വാട്ടർലില്ലി എന്നീ കപ്പലുകളാണ് ഇപ്പോൾ തീയണയ്ക്കുന്നതിൽ ഊഴമിട്ടു പ്രവർത്തിക്കുന്നത്. കഴിഞ്ഞ ദിവസം വരെ ഈ ജോലിയിൽ ഉണ്ടായിരുന്ന ട്രിട്ടോൺ ലിബർട്ടിയെ നാവികസേന മറ്റൊരു സ്ഥലത്ത് വിന്യസിക്കുന്നതിനായി തിരിച്ചു വിളിച്ചിരുന്നു. രക്ഷാദൗത്യത്തിലുണ്ടായിരുന്ന സരോജ ബ്ലെസിങ് എന്ന കപ്പൽ അറ്റകുറ്റപ്പണിക്കായി തിരികെ വരികയും ചെയ്തു. ഇതു വൈകാതെ രക്ഷാസംഘത്തിലേക്കു തിരികെ വരികയും തീക്കപ്പലിനെ വലിച്ചുമാറ്റാനുള്ള രണ്ടാമത്തെ വടം കൂടി ഘടിപ്പിക്കുകയും ചെയ്യുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.
സാഹചര്യങ്ങൾ അനുകൂലമാകുന്ന മുറയ്ക്കു കപ്പലിനെ അനുയോജ്യമായ തുറമുഖത്തേക്കു മാറ്റേണ്ടതുണ്ട്. ഇത്തരത്തിൽ അപകടത്തിലാകുന്ന കപ്പലുകളെ അടുപ്പിക്കാന്‍ സാധിക്കുന്ന തുറമുഖങ്ങൾ കണ്ടെത്തുകയാണ് (പോർട് ഓഫ് റഫ്യൂജ്) ആദ്യം ചെയ്യുന്നത്. തീ അണയ്ക്കൽ, കപ്പലിന്റെ ഉറപ്പ്, തുറമുഖവുമായി ബന്ധപ്പെട്ട മറ്റ് അനുമതികൾ തുടങ്ങിയവയുടെ അടിസ്ഥാനത്തിലായിരിക്കും എവിടെ അടുപ്പിക്കുക എന്നു തീരുമാനിക്കുക. നിലവിൽ സൗദിയുടെ ജെബേൽ അലി തുറമുഖത്തിനാണ് പ്രഥമ പരിഗണനയെന്ന് ഡയറക്ടറേറ്റ് ഓഫ് ഷിപ്പിങ് വ്യക്തമാക്കുന്നു. ഇതിനു പുറമെ ബഹ്റൈൻ, ശ്രീലങ്ക, മലേഷ്യ, ഖത്തർ എന്നിവയും പരിഗണനയിലുള്ളവയാണ്. ജൂണ്‍ ഒമ്പതിന് അഴീക്കലിൽനിന്ന് 45 നോട്ടിക്കൽ മൈൽ അകലെവച്ച് തീ പിടിച്ച കപ്പലാണ് ഒൻപതു ദിവസം കഴിഞ്ഞിട്ടും കത്തിക്കൊണ്ടിരിക്കുന്നത്.