
തെരുവുനായ കടിച്ചുപറിച്ചത് എഴുപതോളം പേരെ; കണ്ണൂരിൽ ജീവനുവേണ്ടി നെട്ടോട്ടം, നിറഞ്ഞ് ജില്ലാ ആശുപത്രി
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
കണ്ണൂർ ∙ രണ്ടാം ദിവസവും ആക്രമണം തുടർന്ന് തെരുവുനായ. ഇന്ന് രാവിലെ ഇരുപതോളം പേർക്കാണ് കടിയേറ്റത്. റെയിൽവേ സ്റ്റേഷൻ, പുതിയ ബസ് സ്റ്റാൻഡ് പരിസരങ്ങളിൽ എത്തിയവർക്കാണ് കടിയേറ്റത്. പരുക്കേറ്റവരെ ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇന്നലെ അമ്പതിലധികം പേർക്കാണ് തെരുവുനായയുടെ കടിയേറ്റത്. ഇതോടെ കടിയേറ്റവരുടെ എണ്ണം രണ്ട് ദിവസത്തിനുള്ളിൽ 70 കടന്നു.
ഇന്നലെ രാവിലെ 10.30 മുതൽ 1.30 വരെയുള്ള സമയത്തായിരുന്നു തെരുവുനായയുടെ ആക്രമണം. നായയുടെ കടിയേറ്റവർ കിട്ടിയ വാഹനത്തിൽ ചികിത്സയ്ക്കെത്തിയതോടെ ജില്ലാ ആശുപത്രി പരിസരം നിറഞ്ഞു. മുറിവ് കഴുകാനുള്ള ബ്ലോക്കിനു മുന്നിൽ നീണ്ട വരി രൂപപ്പെട്ടു. ജില്ലാ ആശുപത്രിയിൽ മാത്രം ഇന്നലെ 50 പേരാണ് കടിയേറ്റ് കുത്തിവയ്പ്പ് എടുക്കാനെത്തിയത്. ഇന്ന് രാവിലെ പത്തര വരെ ഇരുപതോളം പേർ എത്തി.
ഒരു സ്ഥലത്ത് രണ്ടോ മൂന്നോ പേരെ കടിച്ച ശേഷം ഓടിമറയുന്നതിനാൽ ഏതു നായയാണെന്ന് ഉറപ്പിക്കാൻ സാധിക്കാത്ത സാഹചര്യമായിരുന്നു. കടിയേറ്റവരുടെ നിലവിളി കേട്ട് ആളുകൾ എത്തുമ്പോഴേക്കും നായ ഓടിമറയും. കോർപറേഷന്റെ നേതൃത്വത്തിൽ നായയെ പിടികൂടാൻ ശ്രമിച്ചെങ്കിലും സാധിച്ചില്ല. പിന്നീട് താവക്കര ബസ് സ്റ്റാൻഡ് പരിസരത്ത് നായയെ ചത്ത നിലയിൽ കണ്ടെത്തിയിരുന്നു.
ഇന്ന് രാവിലെയും നായയുടെ ആക്രമണം തുടർന്നതോടെ ആളുകൾ കൂടുതൽ പരിഭ്രാന്തരായിരിക്കുകയാണ്. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ പരസ്പരം കുറ്റംപറയുന്നതല്ലാതെ തെരുവുനായ ശല്യം പരിഹരിക്കാൻ നടപടിയെടുക്കുന്നില്ലെന്ന് ആക്ഷേപം ഉയരുന്നുണ്ട്.