
‘ആരുടേയും മധ്യസ്ഥത സ്വീകരിച്ചിട്ടില്ല, ഭാവിയിലും സ്വീകരിക്കില്ല’; ട്രംപിനോട് ഫോണിൽ സംസാരിച്ച് മോദി
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
ന്യൂഡൽഹി ∙ പ്രധാനമന്ത്രി യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപുമായി ഫോണിൽ സംസാരിച്ചു. പാക്കിസ്ഥാൻ അഭ്യർഥിച്ചതോടെയാണ് സംഘർഷം അവസാനിപ്പിക്കാൻ ഇന്ത്യ തീരുമാനിച്ചതെന്ന് മോദി ട്രംപിനോട് പറഞ്ഞു. ഇന്ത്യ-പാക്ക് സംഘർഷം അവസാനിപ്പിക്കാൻ താൻ ഇടപെട്ടുവെന്ന് ട്രംപ് നേരത്തെ പറഞ്ഞിരുന്നു. ഇരുവരും 35 മിനിറ്റ് ഫോണിൽ സംസാരിച്ചുവെന്നാണ് റിപ്പോർട്ട്.
പാക്കിസ്ഥാന് തക്കതായ മറുപടി നൽകിയെന്ന് മോദി ട്രംപിനെ അറിയിച്ചതായി വിദേശകാര്യ സെക്രട്ടറി വിക്രം മിസ്രി പറഞ്ഞു. ഓപ്പറേഷൻ സിന്ദൂർ അവസാനിപ്പിച്ചിട്ടില്ല. ആരുടേയും മധ്യസ്ഥത സ്വീകരിച്ചിട്ടില്ല. ഭാവിയിലും ആരുടെയും മധ്യസ്ഥത സ്വീകരിക്കില്ല. തീവ്രവാദത്തോട് സന്ധിയില്ലെന്നും മോദി ട്രംപിനെ അറിയിച്ചു. 26 പേരുടെ മരണത്തിനു കാരണമായ പഹൽഗാമിലെ ഭീകരാക്രമണത്തിൽ ട്രംപ് അനുശോചനം രേഖപ്പെടുത്തി.
‘‘ജി 7 ഉച്ചകോടിക്കിടെ പ്രധാനമന്ത്രി നരേന്ദ്ര മോദിയും ട്രംപും കൂടിക്കാഴ്ച നടത്താൻ തീരുമാനിച്ചിരുന്നു. ട്രംപിന് നേരത്തെ യുഎസിലേക്ക് മടങ്ങേണ്ടിവന്നതിനാൽ ഈ കൂടിക്കാഴ്ച നടന്നില്ല. ഇതിനുശേഷം, ട്രംപിന്റെ അഭ്യർഥനപ്രകാരം, ഇന്ന് ഇരു നേതാക്കളും ഫോണിൽ സംസാരിച്ചു. ഏകദേശം 35 മിനിറ്റ് അവർ സംസാരിച്ചു. ഏപ്രിൽ 22 ന് പഹൽഗാമിലെ ഭീകരാക്രമണത്തിനു ശേഷം ട്രംപ് പ്രധാനമന്ത്രി മോദിയുമായി ഫോണിൽ സംസാരിക്കുകയും അനുശോചനം അറിയിക്കുകയും തീവ്രവാദത്തിനെതിരായ പോരാട്ടത്തിൽ പിന്തുണ പ്രഖ്യാപിക്കുകയും ചെയ്തിരുന്നു. അതിനു ശേഷം ഇരുവരും ഇപ്പോഴാണ് സംസാരിക്കുന്നത്’’ – വിക്രം മിസ്രി പറഞ്ഞു.
വ്യാപാര കരാറിനെപ്പറ്റി ഇരുവരും സംസാരിച്ചിട്ടില്ല. ഡോണൾഡ് ട്രംപിനെ മോദി ഇന്ത്യയിലേക്ക് ക്ഷണിച്ചതായും ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.