
ദുരഭിമാനക്കേസ്: തട്ടിക്കൊണ്ടുപോകാൻ ഗുണ്ടാസംഘത്തിന് ഔദ്യോഗിക വാഹനം നൽകി; എഡിജിപിക്ക് സസ്പെൻഷൻ
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
ചെന്നൈ∙ ഇതര ജാതിയിൽപ്പെട്ട യുവതിയെ വിവാഹം ചെയ്ത യുവാവിന്റെ സഹോദരനെ തട്ടിക്കൊണ്ടുപോകാൻ ഔദ്യോഗിക വാഹനം നൽകിയെന്ന കേസിൽ തമിഴ്നാട് സായുധസേന എഡിജിപി എച്ച്.എം.ജയറാമിനെ സസ്പെൻഡ് ചെയ്തു. പ്രായപൂർത്തിയാകാത്ത ആൺകുട്ടിയെ തട്ടിക്കൊണ്ടുപോകാൻ യുവതിയുടെ ബന്ധുക്കളെ സഹായിച്ചെന്നാണ് കേസ്. മദ്രാസ് ഹൈക്കോടതിയുടെ ഉത്തരവിനെ തുടർന്ന് കസ്റ്റഡിയിലെടുത്ത ജയറാമിനെ 24 മണിക്കൂറോളം ചോദ്യം ചെയ്ത ശേഷം വിട്ടയച്ചു.
ആവശ്യമെങ്കിൽ വീണ്ടും ചോദ്യംചെയ്യാൻ വിളിപ്പിക്കുമെന്നും അറസ്റ്റ് രേഖപ്പെടുത്തിയില്ലെന്നുമാണു പൊലീസ് പറയുന്നത്. അറസ്റ്റ് ചെയ്യാനുള്ള ഉത്തരവ് സ്റ്റേ ചെയ്യണമെന്ന് ആവശ്യപ്പെട്ട് ജയറാം സമീപിച്ചു. കേസിലെ മറ്റൊരു പ്രതിയായ പുരട്ചി ഭരതം കക്ഷി നേതാവും കെവി കുപ്പം എംഎൽഎയുമായ പൂവൈ ജഗൻ മൂർത്തിക്കെതിരെ തിരുവല്ലങ്ങാട് പൊലീസ് കേസെടുത്തു. ഇയാളെയും 8 മണിക്കൂറോളം ചോദ്യം ചെയ്തു.
തിരുവള്ളൂർ സ്വദേശിയായ യുവാവ് ഇതര സമുദായത്തിൽപ്പെട്ട തേനി സ്വദേശിനിയെ യുവതിയുടെ കുടുംബത്തിന്റെ സമ്മതമില്ലാതെ വിവാഹം കഴിച്ചതാണു സംഭവങ്ങളുടെ തുടക്കം. തുടർന്ന്, കുടുംബം ഗുണ്ടകൾക്കൊപ്പം യുവാവിനെ അന്വേഷിച്ചിറങ്ങി. എന്നാൽ, ഇരുവരും ഒളിവിലായതിനാൽ 18 വയസ്സുള്ള സഹോദരനെ ഗുണ്ടാ സംഘം വീട്ടിലെത്തി തട്ടിക്കൊണ്ടു പോയി. ഇതു പുറത്തറിഞ്ഞതോടെ എഡിജിപിയുടെ ഔദ്യോഗിക വാഹനത്തിൽ ഹോട്ടലിനു സമീപം ഇറക്കിവിട്ടതായും മകനു പരുക്കേറ്റതായും മാതാവിന്റെ പരാതിയിൽ പറയുന്നു. എംഎൽഎയും എഡിജിപിയും ചേർന്നാണു ഗൂഢാലോചന നടത്തിയതെന്നും പരാതിയിലുണ്ട്.
ഇതോടെ എംഎൽഎയ്ക്കെതിരെ തട്ടിക്കൊണ്ടു പോകൽ അടക്കമുള്ള വകുപ്പുകളിൽ കേസെടുത്തു. അറസ്റ്റു ഭയന്ന് മുൻകൂർ ജാമ്യത്തിനു ശ്രമിച്ച എംഎൽഎയോടു നേരിട്ട് ഹാജരാകാൻ ഹൈക്കോടതി നിർദേശിച്ചു. കേസിൽ പങ്കുണ്ടെന്നു ബോധ്യമായതോടെ കോടതി എഡിജിപി ജയറാമിനും സമൻസ് അയച്ചിരുന്നു. ഇരുവരും കോടതിയിലെത്തിയതിനെ തുടർന്നാണ് എഡിജിപിക്കെതിരെ നടപടിക്കു കോടതി ഉത്തരവിട്ടത്.
മണ്ഡലത്തിലെ ജനങ്ങൾക്ക് വേണ്ടി പ്രവർത്തിക്കാതെ നിയമവിരുദ്ധ നടപടിക്ക് തുനിഞ്ഞ എംഎൽഎയെ കോടതി അതിരൂക്ഷമായി വിമർശിച്ചു. എംഎൽഎ എന്ന നിലയിൽ, ജനങ്ങൾക്ക് ഒരു മാതൃകയാകേണ്ടയാൾ അന്വേഷണം തടഞ്ഞതായും കോടതി പറഞ്ഞു. ആസൂത്രണത്തിൽ പങ്കെടുത്ത മുൻ വനിതാ കോൺസ്റ്റബിൾ, പെൺകുട്ടിയുടെ പിതാവ്, പുരട്ചി ഭാരതം പാർട്ടി അഭിഭാഷകൻ എന്നിവരെയും പൊലീസ് അറസ്റ്റ് ചെയ്തിരുന്നു.