
ചിന്നസ്വാമി സ്റ്റേഡിയം ദുരന്തം: മുദ്രവച്ച കവറിൽ റിപ്പോർട്ട് നൽകിയ സർക്കാരിനെതിരെ ഹൈക്കോടതി; അമിക്കസ്ക്യൂറിയെ നിയമിക്കും
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
ബെംഗളൂരു ∙ ദുരന്തക്കേസിൽ അമിക്കസ്ക്യൂറിയെ നിയമിക്കാൻ ഹൈക്കോടതി തീരുമാനിച്ചു. ദുരന്തമുണ്ടാക്കിയ സാഹചര്യങ്ങളെക്കുറിച്ച് മുദ്രവച്ച കവറിൽ റിപ്പോർട്ട് സമർപ്പിച്ച സർക്കാർ നടപടിയെ ഹൈക്കോടതി ചോദ്യം ചെയ്തു. അന്വേഷണത്തിൽ സുതാര്യത പുലർത്തണമെന്ന് കോടതി നിർദേശിച്ചതിനെ തുടർന്ന് അടുത്ത ആഴ്ച വിശദമായ റിപ്പോർട്ട് സമർപ്പിക്കാമെന്ന് അഡ്വക്കറ്റ് ജനറൽ ശശികിരൺ ഷെട്ടി അറിയിച്ചു. അന്വേഷണം നേരിടുന്ന കർണാടക സ്റ്റേറ്റ് ക്രിക്കറ്റ് അസോസിയേഷൻ, ആർസിബി, ഇവന്റ് മാനേജ്മെന്റ് കമ്പനി ഡിഎൻഎ എന്റർടെയ്ൻമെന്റ് എന്നിവരെ കേസിൽ കക്ഷി ചേർത്തു കോടതി നോട്ടിസ് അയച്ചു. 23ന് കേസ് വീണ്ടും പരിഗണിക്കും.
ഇതിനിടെ ആർസിബി, ഡിഎൻഎ ഉദ്യോഗസ്ഥർക്കെതിരെ അറസ്റ്റ് പോലുള്ള കർശന നടപടികൾ പാടില്ലെന്ന് ഹൈക്കോടതി പൊലീസിനു നിർദേശം നൽകി. നേരത്തെ അറസ്റ്റിലായ ആർസിബി മാർക്കറ്റിങ് വിഭാഗം മേധാവി നിഖിൽ സൊസാലെയും ഡിഎൻഎ വൈസ് പ്രസിഡന്റ് സുനിൽ മാത്യുവും ഉൾപ്പെടെ 4 പേർക്ക് ഇടക്കാല ജാമ്യം അനുവദിച്ചിരുന്നു.
കേസിനെ ചോദ്യംചെയ്തുള്ള ഇരു കമ്പനികളുടെയും ഹർജി ജൂലൈ 8ന് വീണ്ടും പരിഗണിക്കും. റോയൽ ചാലഞ്ചേഴ്സ് ബെംഗളൂരുവിന്റെ (ആർസിബി) ഐപിഎൽ കിരീട വിജയാഘോഷത്തിനിടെ സ്റ്റേഡിയത്തിനു മുന്നിലുണ്ടായ തിക്കിലും തിരക്കിലും 11 പേരുടെ ജീവൻ നഷ്ടപ്പെട്ട സംഭവത്തിൽ ഹൈക്കോടതി സ്വമേധയാ കേസെടുക്കുകയായിരുന്നു.
വിശദീകരണം തേടി കേന്ദ്ര ട്രൈബ്യൂണൽ
ബെംഗളൂരു വെസ്റ്റ് അഡിഷനൽ കമ്മിഷണറായിരുന്ന വികാഷ് കുമാർ വികാഷിനെ ദുരന്തവുമായി ബന്ധപ്പെട്ടു സസ്പെൻഡ് ചെയ്ത നടപടിയിൽ, കേന്ദ്ര അഡ്മിനിസ്ട്രേറ്റീവ് ട്രൈബ്യൂണൽ സംസ്ഥാന സർക്കാരിനു നോട്ടിസ് അയച്ചു. ബെംഗളൂരു സിറ്റി പൊലീസ് കമ്മിഷണറായിരുന്ന ബി.ദയാനന്ദയ്ക്കൊപ്പം സസ്പെൻഷനിലായ 4 ഉദ്യോഗസ്ഥരിൽ ഒരാളാണ് വികാഷ്. ഇദ്ദേഹത്തിനായിരുന്നു ചിന്നസ്വാമി സ്റ്റേഡിയത്തിന്റെ സുരക്ഷാ ചുമതല.
പ്രതിഷേധവുമായി ബിജെപി
ദുരന്തത്തിന്റെ പശ്ചാത്തലത്തിൽ മുഖ്യമന്ത്രി സിദ്ധരാമയ്യയുടെയും ഉപമുഖ്യമന്ത്രി ഡി.കെ. ശിവകുമാറിന്റെയും ആഭ്യന്തര മന്ത്രി ജി.പരമേശ്വരയുടെയും രാജി ആവശ്യപ്പെട്ട് ബിജെപി സംസ്ഥാന വ്യാപക പ്രതിഷേധത്തിനു തുടക്കമിട്ടു. ഫ്രീഡം പാർക്കിൽ പ്രതിഷേധത്തിനു സംസ്ഥാന അധ്യക്ഷൻ ബി.വൈ.വിജയേന്ദ്ര, പ്രതിപക്ഷ നേതാവ് ആർ.അശോക, നിയമനിർമാണ കൗൺസിലിലെ പ്രതിപക്ഷ നേതാവ് ചലുവഡി നാരായണ സ്വാമി എന്നിവർ നേതൃത്വം നൽകി. തുടർന്ന് മുഖ്യമന്ത്രിയുടെ വസതി ഉപരോധിക്കാൻ മാർച്ച് നയിച്ച നേതാക്കളെ പൊലീസ് അറസ്റ്റ് ചെയ്തു നീക്കിയ ശേഷം വിട്ടയച്ചു. 11 പേരുടെ ജീവനെടുത്ത ദുരന്തത്തിനു സർക്കാരാണ് ഉത്തരവാദിയെന്നു വിജയേന്ദ്ര ആരോപിച്ചു.
ഇതിനു മറുപടിയായി, അഹമ്മദാബാദ് വിമാന അപകടത്തിന്റെയോ യുപിയിലെ കുംഭമേളയ്ക്കിടെയിലെ ദുരന്തത്തിന്റെയോ ഉത്തരവാദിത്തം ഏറ്റെടുത്ത് അതതു സർക്കാരുകളുടെ രാജി ബിജെപി ആവശ്യപ്പെടുമോ എന്നു മുഖ്യമന്ത്രി സിദ്ധരാമയ്യ ചോദ്യമുന്നയിച്ചു. ഗോധ്ര കലാപത്തിന്റെ ധാർമിക ഉത്തരവാദിത്തം ഏറ്റെടുത്ത് ഏതെങ്കിലും മുഖ്യമന്ത്രി രാജിവച്ചിരുന്നോ എന്നും അദ്ദേഹം ചോദിച്ചു.