

First Published Feb 17, 2024, 4:27 PM IST
വിശാഖപ്പട്ടണം: ഇംഗ്ലണ്ടിനെതിരെ മൂന്നാം ടെസ്റ്റില്‍ യശസ്വി ജയ്സ്വാളിന് സെഞ്ചുറി. രണ്ടാം ഇന്നിംഗ്സില്‍ 103 റണ്‍സുമായി പുറത്താവാതെ നില്‍ക്കുന്നുണ്ട് താരം. കരിയറിലെ മൂന്നാമത്തേയും പരമ്പരയിലെ രണ്ടാം സെഞ്ചുറിയുമാണ് ജയ്സ്വാള്‍ നേടിയത്. ജയ്സ്വാളിന്റെ ഇന്നിംഗ്സിന്റെ കരുത്തില്‍ ഇന്ത്യ ഒടുവില്‍ വിവരം ലഭിക്കുമ്പോള്‍ ഒരു വിക്കറ്റ് മാത്രം നഷ്ടത്തില്‍ 172 റണ്‍സെടുത്തിട്ടുണ്ട്. ഇപ്പോള്‍ 298 റണ്‍സിന്റെ ലീഡായി ഇന്ത്യക്ക്. ശുഭ്മാന്‍ ഗില്‍ (45) ജയ്സ്വാളിന് കൂട്ടുണ്ട്. രോഹിത് ശര്‍മയുടെ (19) വിക്കറ്റാണ് ഇന്ത്യക്ക് നഷ്ടമായത്. നേരത്തെ ഇന്ത്യയുടെ ഒന്നാം ഇന്നിംഗ്സ് സ്കോറായ 445നെതിരെ ഇംഗ്ലണ്ട് 319ന് പുറത്താവുകയായിരുന്നു. 126 റണ്‍സിന്റെ ഒന്നാം ഇന്നിംഗ്സ് ലീഡാണ് ഇന്ത്യ നേടിയത്.
ഏകദിന ശൈലിയിലാണ് ജയ്സ്വാള്‍ ബാറ്റ് വീശുന്നത്. ഇതുവരെ 127 പന്തുകള്‍ നേരിട്ട താരം അഞ്ച് സിക്സും എട്ട് ഫോറും നേടിയിട്ടുണ്ട്. വിശാഖപട്ടണത്ത് നടന്ന രണ്ടാം ടെസ്റ്റില്‍ താരം ഇരട്ട സെഞ്ചുറി നേടിയിരുന്നു. നേരത്തെ, നാല് വിക്കറ്റെടുത്ത മുഹമ്മദ് സിറാജാണ് ഇംഗ്ലണ്ടിനെ തകര്‍ത്തത്. കുല്‍ദീപ് യാദവ്, ആര് അശ്വിന് എന്നിവര്‍ക്ക് രണ്ട് വിക്കറ്റ് വീതമുണ്ട്. ബെന്‍ ഡക്കറ്റ് 153 റണ്‍സെടുത്ത് പുറത്തായി. മറ്റാര്‍ക്കും അര്‍ധസെഞ്ചുറി പോലും നേടാന്‍ സാധിച്ചില്ല. ഇന്ത്യയുടെ ആദ്യ ഇന്നിംഗ്സില്‍ രോഹിത് ശര്‍മ (131), രവീന്ദ്ര ജഡേജ (112) എന്നിവരുടെ സെഞ്ചുറികളാണ് തുണയായത്.
ഇംഗ്ലണ്ടിന്റെ തകര്‍ച്ച
രണ്ടിന് 207 എന്ന നിലയില്‍ മൂന്നാംദിനം ആരംഭിച്ച ഇംഗ്ലണ്ടിന് ഇന്ന് ജോ റൂട്ടിന്റെ (18) വിക്കറ്റാണ് ആദ്യം നഷ്ടമായത്. ജസ്പ്രിത് ബുമ്രയുടെ പന്തില്‍ യശസ്വി ജയ്സ്വാളിന് ക്യാച്ച്. ജോണി ബെയര്‍സ്റ്റോയ്ക്ക് നാല് പന്ത് മാത്രമായിരുന്നു ആയുയ്. റണ്‍സെടുക്കും മുമ്പ് കുല്‍ദീപ് യാദവ് ബെയര്‍സ്റ്റോയെ വിക്കറ്റിന് മുന്നില്‍ കുടുക്കി. വൈകാതെ ഡക്കറ്റും മടങ്ങി. കുല്‍ദീപാണ് ഇന്ത്യക്ക് നിര്‍ണായക വിക്കറ്റ് സമ്മാനിച്ചത്. രണ്ട് സിക്സും 23 ഫോറും ഉള്‍പ്പെടുന്നതായിരുന്നു ഡക്കറ്റിന്റെ ഇന്നിംഗ്സ്. ഡക്കറ്റ് മടങ്ങിയതോടെ ലഞ്ചിന് പിരിയുമ്പോള്‍ അഞ്ചിന് 290 എന്ന നിലയിലായി ഇംഗ്ലണ്ട്. ശേഷിക്കുന്ന അഞ്ച് വിക്കറ്റുകള്‍ 29 റണ്‍സിനിടെ ഇംഗ്ലണ്ടിന് നഷ്ടമായി. ലഞ്ചിന് ശേഷം ബെന്‍ സ്റ്റോക്സിനെ (41) പുറത്താക്കി ജഡേജ ആദ്യ പ്രഹരമേല്‍പ്പിച്ചു. ഫോക്സിനെ സിറാജ്, ഇന്ത്യന്‍ ക്യാപ്റ്റന്‍ രോഹിത് ശര്‍മയുടെ കൈകളിലെത്തിച്ചു. റെഹാന് അഹമ്മദിനേയും (6), ജെയിംസ് ആന്‍ഡേഴ്സണേയും (1) സിറാജ് ബൗള്‍ഡാക്കി. ടോം ഹാര്‍ട്ലിയെ (6) ജഡേജയുടെ പന്തില്‍ വിക്കറ്റ് കീപ്പര്‍ സ്റ്റംപ് ചെയ്ത് പുറത്താക്കി.
രോഹിത്തിന്റെയും ജഡേജയുടെയും രക്ഷാപ്രവര്‍ത്തനം
മൂന്നിന് 33 എന്ന നിലയില്‍ പ്രതിരോധത്തിലായ ഇന്ത്യയെ രോഹിത്തും ജഡേജയും ചേര്‍ന്ന് കരകയറ്റുകയായിരുന്നു. യശസ്വി ജയ്സ്വാള്‍ (10), ശുഭ്മാന്‍ ഗില്‍ (0), രജത് പടിധാര്‍ (5) എന്നിവര്‍ തുടക്കിലെ മടങ്ങി. എന്നാല്‍ ഏകദിന ശൈലിയില്‍ ബാറ്റ് വീശിയ രോഹിത് സ്പിന്നര്‍മാരെ നിലയുറപ്പിക്കാന്‍ അനുവദിക്കാതെ ആക്രമിച്ചു. ഇതിനിടെ ടോം ഹാര്ട്ലിയുടെ പന്തില്‍ രോഹിത് സ്ലിപ്പില്‍ നല്കിയ പ്രയാസമേറിയ ക്യാച്ച് ജോ റൂട്ട് കൈവിട്ടു. ഇന്ത്യന്‍ സ്കോര്‍ 50ല്‍ നില്‍ക്കെയായിരുന്നു ഇത്. പിന്നാലെ ആന്‍ഡേഴ്സന്റെ പന്തില്‍ രോഹിത് വിക്കറ്റിന് മുന്നില്‍ കുടുങ്ങിയെന്ന് അമ്പയര്‍ വിധിച്ചെങ്കിലും റിവ്യു എടുത്ത് രക്ഷപ്പെട്ടു. പിന്നീട് ബൗളര്‍മാര്‍ക്ക് അവസരമൊന്നും നല്‍കാതെ ഇരുവരും ഇന്ത്യയെ മുന്നോട്ട് നയിച്ചു. 71 പന്തില്‍ അര്‍ധസെഞ്ചുറി തികച്ച രോഹിത് 157 പന്തില്‍ സെഞ്ചുറിയിലെത്തി. ആദ്യ ദിനം രണ്ടാം സെഷനില്‍ വിക്കറ്റ് വീഴ്ത്താനാവാതെ ഇംഗ്ലണ്ട് വിയര്‍ത്തു.
ചായക്ക് ശേഷം സെഞ്ചുറി തികച്ച രോഹിത് ഒടുവില്‍ മാര്‍ക്ക് വുഡിന്റെ ഷോര്‍ട്ട് ബോള്‍ തന്ത്രത്തില്‍ പുറത്തായി. പിന്നീടെത്തിയ സര്‍ഫറാസ് ഖാന് അരങ്ങേറ്റക്കാരന്റെ പതര്‍ച്ചയില്ലാതെ അടിച്ചു തകര്‍ത്തതോടെ ഇന്ത്യ സുരക്ഷിത സ്കോറിലേക്ക് നീങ്ങി. ഇന്ത്യക്കായി അരങ്ങേറ്റ താരം നേടുന്ന അതിവേഗ ഫിഫ്റ്റി (48) പന്തില്‍ സ്വന്തമാക്കിയ സര്‍ഫറാസ് ആദ്യ ദിനം കളി അസാനിക്കുന്നതിന് തൊട്ടു മുമ്പ് റണ്ണൗട്ടായത് ഇന്ത്യക്ക് തിരിച്ചടിയായി. 62റണ്‍സെടുത്ത് സര്‍ഫറാസ് പുറത്തായശേഷം 198 പന്തില്‍ സെഞ്ചുറിയിലെത്തിയ ജഡേജ കൂടുതല്‍ നഷ്ടങ്ങളില്ലാതെ ഇന്ത്യയെ ആദ്യദിനം 326ല്‍ എത്തിച്ചു.
രണ്ടാം ദിനം
അഞ്ചിന് 326 എന്ന നിലയിലാണ് ഇന്ത്യ രണ്ടാംദിനം തുടങ്ങിയത്. തുടക്കത്തില്‍ തന്നെ കുല്‍ദീപ് യാദവിന്റെ (4) വിക്കറ്റ് നഷ്ടമായി. ജെയിംസ് ആന്‍ഡേഴ്സണിന്റെ പന്തില്‍ വിക്കറ്റ് കീപ്പര്‍ ബെന്‍ ഫോക്സിന് ക്യാച്ച്. തലേ ദിവസത്തെ സ്കോറിനോട് മൂന്ന് റണ്‍ മാത്രമാണ് കുല്‍ദീപ് കൂട്ടിചേര്‍ത്തത്. ജഡേജയും തുടക്കത്തില്‍ മടങ്ങി. വ്യക്തിഗത സ്കോറിനോട് രണ്ട് മാത്രമാണ് ജഡേജയ്ക്ക് കൂട്ടിചേര്‍ക്കാനായത്. റൂട്ടിന്റെ പന്തില്‍ റിട്ടേണ്‍ ക്യാച്ച് നല്‍കിയാണ് ജഡേജ മടങ്ങുന്നത്. രണ്ട് സിക്സും ഒമ്പത് ഫോറും അടങ്ങുന്നതായിരുന്നു ജഡേജയുടെ ഇന്നിംഗ്സ്.
തുടര്‍ന്ന് ക്രീസിലൊന്നിച്ച ജുറല്‍ – അശ്വിന് കൂട്ടുകെട്ട് നിര്‍ണായകമായി. 77 റണ്‍സാണ് കൂട്ടിചേര്‍ത്തത്. ജുറല്‍ അരങ്ങേറ്റക്കാരന്റെ ബുദ്ധിമുട്ടൊന്നും കാണിക്കാതെ ബാറ്റ് വീശി. എന്നാല്‍ അശ്വിനെ ആന്‍ഡേഴ്സണിന്റെ കൈകളിലെത്തിച്ച് റെഹാന് ബ്രേക്ക് ത്രൂ നല്കി. ജൂറലിനേയും റെഹാന് തന്നെ വീഴ്ത്തി. മൂന്ന് സിക്സും രണ്ട് ഫോറും ഉള്‍പ്പെടുന്നതാണ് ജുറലിന്റെ ഇന്നിംഗ്സ്. വാലറ്റത്ത് ബുമ്രയും ഉത്തരവാദിത്തം കാണിച്ചു. ഒരു സിക്സും മൂന്ന് ഫോറും ഉള്‍പ്പെടുന്നതാണ് ബുമ്രയുടെ ഇന്നിംഗ്സ്. വുഡിന്റെ പന്തില്‍ വിക്കറ്റിന് മുന്നില്‍ കുടുങ്ങുകയായിരുന്നു താരം.
Last Updated Feb 17, 2024, 4:27 PM IST
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]