
ജൊഹാനസ്ബര്‍ഗ്: ഇന്ത്യ-ദക്ഷിണാഫ്രിക്ക ഏകദിന പരമ്പരക്ക് ഇന്ന് തുടക്കമാവും. ജൊഹാനസ്ബർഗിലെ വാണ്ടറേഴ്സ് സ്റ്റേഡിയത്തില്‍ ഇന്ത്യൻ സമയം ഉച്ചയ്ക്ക് ഒന്നരയ്ക്കാണ് കളി തുടങ്ങുക. സ്റ്റാര്‍ സ്പോര്‍ട്സിലും ഹോട് സ്റ്റാറിലും മത്സരം തത്സമയം കാണാം. മൊബൈല്‍ വരിക്കാര്‍ക്ക് ഹോട് സ്റ്റാറില്‍ മത്സരം സൗജന്യമായി കാണാനാവും.
ലോകകപ്പ് ഫൈനലിലെ ഹൃദയഭേദകമായ തോൽവിക്ക് ശേഷം ടീം ഇന്ത്യ ഇറങ്ങുന്ന ആദ്യ ഏകദിന മത്സരമാണിത്. ലോകകപ്പിലെ സെമി തോൽവിക്ക് ശേഷം ദക്ഷിണാഫ്രിക്കയും ആദ്യ ഏകദിനത്തിനാണ് ഇറങ്ങുന്നത്. ക്യാപ്റ്റൻ രോഹിത് ശർമ്മ,വിരാട് കോലി, മുഹമ്മദ് ഷമി, ജസ്പ്രീത് ബുമ്ര, മുഹമ്മദ് സിറാജ് എന്നിവർക്കെല്ലാം വിശ്രമം നൽകിയാണ് ഇന്ത്യ കളിക്കുന്നത്. കെ എൽ രാഹുലിന്റെ നേതൃത്വത്തിൽ ഇറങ്ങുമ്പോൾ മികവ് തെളിയിക്കാൻ മത്സരിക്കുന്ന യുവതാരങ്ങളിലേക്കാണ് ടീം ഇന്ത്യ ഉറ്റുനോക്കുന്നത്.
ബി സായ് സുദർശനും റിങ്കു സിംഗിനും അരങ്ങേറ്റം നൽകിയേക്കും. രാഹുൽ വിക്കറ്റ് കീപ്പറായി തുടരുമെന്ന് ഉറപ്പായതിനാൽ ടീമിലെത്താൻ മലയാളിതാരം സഞ്ജു സാംസണ് മത്സരിക്കേണ്ടത് റിങ്കു സിംഗിനോട്. ക്വിന്റൺ ഡി കോക്ക് പാഡഴിച്ച ദക്ഷിണാഫ്രിക്കൻ നിരയിലും മാറ്റമുണ്ട്. പരിക്കേറ്റ റബാഡയും നോർക്ക്യയയും ടീമിലില്ല.
എങ്കിലും റാസി വാന്‍ഡര്‍ ദസൻ, നായകൻ ഏയ്ഡന്‍ മാർക്രം, ഹെന്റിച്ച് ക്ലാസൻ, ഡേവിഡ് മില്ലർ എന്നിവരടങ്ങുന്ന ദക്ഷിണാഫ്രിക്കൻ ബാറ്റിംഗ് നിര ശക്തരാണ്. പൊതുവെ ബാറ്റർമാരെ കൈയയച്ച് സഹായിക്കുന്ന വിക്കറ്റാണ് വാണ്ടറേഴ്സിൽ. അവസാനം നടന്ന നാല് കളിയിൽ മൂന്നിലും ആദ്യം ബാറ്റ് ചെയ്തവർ 300 റൺസിലേറെ നേടി. ഇത്തവണയും ഇതിന് മാറ്റമുണ്ടാവാൻ സാധ്യതയില്ല. കഴിഞ്ഞ വര്‍ഷം നടന്ന പരമ്പരയില്‍ രാഹുലിന്റെ നേതൃത്വത്തില്‍ ഇറങ്ങിയ ഇന്ത്യ ദക്ഷിണാഫ്രിക്കയോട് 0-3ന് തോറ്റിരുന്നു.
Last Updated Dec 17, 2023, 9:44 AM IST
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]