
.news-body p a {width: auto;float: none;}
ഇസ്ലാമാബാദ് : ദക്ഷിണ, മദ്ധ്യ ഏഷ്യയുടെ നിയന്ത്രണം ഉന്നമിട്ടുള്ള ചൈനയുടെ ‘വൺ ബെൽറ്റ് വൺ റോഡ് ” പദ്ധതിയോടുള്ള വിയോജിപ്പ് ആവർത്തിച്ച് ഇന്ത്യ. ഇന്നലെ പാകിസ്ഥാനിലെ ഇസ്ലാമാബാദിൽ ചേർന്ന ഷാങ്ഹായ് കോ-ഓപ്പറേഷൻ ഓർഗനൈസേഷൻ (എസ്.സി.ഒ) ഉച്ചകോടിയിൽ ഇന്ത്യ ഒഴികെയുള്ള രാജ്യങ്ങൾ പദ്ധതിക്ക് പിന്തുണയറിയിച്ചു. പദ്ധതിക്കെതിരെ മുമ്പ് പലതവണ ഇന്ത്യ എതിർപ്പ് അറിയിച്ചിരുന്നു. വാണിജ്യപാതകൾ നിർമ്മിക്കുക എന്ന പേരിൽ മേഖലയുടെ മേൽ തന്ത്രപരമായ നിയന്ത്രണം ഏർപ്പെടുത്തുകയാണ് ചൈന പദ്ധതിയിലൂടെ ലക്ഷ്യമിടുന്നത്. കണക്ടിവിറ്റി പദ്ധതികൾ അന്താരാഷ്ട്ര നിയമങ്ങളും യു.എൻ, എസ്.സി.ഒ ചാർട്ടറുകളുടെ തത്വങ്ങളും ലക്ഷ്യങ്ങളും അനുസരിച്ച് ന്യായവും സന്തുലിതവുമാകണമെന്ന് ഉച്ചകോടിയിൽ പങ്കെടുത്ത വിദേശകാര്യ മന്ത്രി എസ്. ജയശങ്കർ ചൈനയെ ഉന്നമിട്ട് വിമർശിച്ചു. യഥാർത്ഥ നിയന്ത്രണ രേഖയിലെ ചൈനയുടെ ലംഘനങ്ങളെയും ജയശങ്കർ യോഗത്തിൽ തുറന്നുകാട്ടി. ‘ രാജ്യങ്ങളുടെ അഖണ്ഡതയും പരമാധികാരവും പരസ്പരം അംഗീകരിച്ചാലേ ബന്ധങ്ങൾ മെച്ചപ്പെടൂ. പരസ്പര വിശ്വാസവും സഹകരണവും സൗഹൃദവും ഇല്ലെങ്കിൽ, നല്ല അയൽബന്ധങ്ങൾ നഷ്ടമായെങ്കിൽ ആത്മ പരിശോധന നടത്തണം.
പരസ്പര വിശ്വാസത്തിലും ബഹുമാനത്തിലും അധിഷ്ഠിതമായ യഥാർത്ഥ പങ്കാളിത്തത്തിലൂടെ മാത്രമേ സഹകരണം ദൃഢമാവൂ. ഏകപക്ഷീയമായ അജണ്ടകൾ കൊണ്ട് അത് സാദ്ധ്യമാവില്ല. ” – ജയശങ്കർ വ്യക്തമാക്കി. പാകിസ്ഥാന്റെ ഭീകരവാദത്തിനെതിരെയുള്ള ശക്തമായ നിലപാടും അദ്ദേഹം ആവർത്തിച്ചു. എസ്.സി.ഒ കൗൺസിലിന്റെ അദ്ധ്യക്ഷ സ്ഥാനം ഏറ്റെടുക്കുന്ന റഷ്യക്ക് ജയശങ്കർ ആശംസകൾ ചേർന്നു.
#വൺ ബെൽറ്റ് വൺ റോഡ്
അവതരിപ്പിച്ചത് 2013ൽ
ബെൽറ്റ് ആൻഡ് റോഡ് ഇനിഷ്യേറ്റീവ് (ബി.ആർ.ഐ) എന്നും അറിയപ്പെടുന്നു
ആഗോളതലത്തിൽ വ്യാപിച്ചു കിടക്കുന്ന ചൈനയുടെ അടിസ്ഥാന സൗകര്യ വികസന പദ്ധതി
നൂറിലേറെ രാജ്യങ്ങളുമായി കരാർ ഒപ്പിട്ടു
സിൽക്ക് റൂട്ട് വ്യാപാരപാത പുനരുജ്ജീവിപ്പിക്കുക ലക്ഷ്യം
പാകിസ്ഥാൻ, ശ്രീലങ്ക, നേപ്പാൾ തുടങ്ങി ഇന്ത്യയുടെ അയൽരാജ്യങ്ങളിലടക്കം പദ്ധതിയുടെ ഭാഗമായി ചൈനയുടെ വൻ നിക്ഷേപം
പദ്ധതിയുടെ ഭാഗമായ പാക് – ചൈന സാമ്പത്തിക ഇടനാഴി പാക് അധിനിവേശ കാശ്മീരിലൂടെ കടന്നുപോകുന്നത് ഇന്ത്യക്ക് വെല്ലുവിളി
പദ്ധതിയിൽ ഒപ്പുവച്ച ഏക ജി 7 രാജ്യമായിരുന്ന ഇറ്റലി കഴിഞ്ഞ വർഷം പിന്മാറി
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
പദ്ധതിയുടെ ഭാഗമായി ചൈന മറ്റ് രാജ്യങ്ങളിൽ നിർമ്മിച്ചിട്ടുള്ള അടിസ്ഥാന സൗകര്യങ്ങൾക്ക് ഗുണനിലവാരമില്ലെന്ന് വിമർശനം