
ദില്ലി: കുടിലിനുപുറത്ത് ഉറങ്ങികിടക്കുന്നതിനിടെ വാഹനമിടിച്ചുകയറി അമ്മക്കും നാലുവയസുകാരിയായ മകള്‍ക്കും ദാരുണാന്ത്യം. സംഭവത്തില്‍ മൂന്നു പേര്‍ക്ക് പരിക്കേറ്റു. നോര്‍ത്ത് ദില്ലിയിലെ മജ്നു കാ തിലക്ക് സമീപത്ത് ശനിയാഴ്ച പുലര്‍ച്ചെ അഞ്ചോടെയാണ് അപകടമുണ്ടായത്. നിയന്ത്രണം വിട്ടെത്തിയ മിനി ഗുഡ്സ് പിക്ക്അപ്പ് താല്‍ക്കാലിക കുടിലുകള്‍ക്ക് പുറത്ത് ഉറങ്ങികിടക്കുകയായിരുന്നവരുടെ മുകളിലേക്ക് ഇടിച്ചുകയറുകയായിരുന്നു. അഞ്ചരയോടെ വിവരമറിഞ്ഞ പോലീസ് സ്ഥലത്തെത്തി. നിയന്ത്രണം വിട്ട നിലയില്‍ അപകടസ്ഥലത്ത് ടാറ്റ ഏയ്സ് പിക്ക്അപ്പ് വാഹനവും പോലീസ് കണ്ടെത്തി. പ്രദേശത്ത് താമസിക്കുന്ന ജ്യോതിയും (32), ഇവരുടെ നാലുവയസുള്ള മകളുമാണ് അപകടത്തില്‍ മരിച്ചത്. ഉറക്കത്തിലായതിനാല്‍ തന്നെ വാഹനം നിയന്ത്രണം വിട്ടെത്തുന്നത് ആരും അറിഞ്ഞില്ല. ഇതും അപകടത്തിന്റെ ആഘാതം വര്‍ധിപ്പിച്ചു.
ജ്യോതിയെയും മകളെയും ഉള്‍പ്പെടെ പരിക്കേറ്റവരെ ഉടന്‍ തന്നെ പോലീസ് ആശുപത്രിയിലെത്തിക്കുകയായിരുന്നു. ജ്യോതി സംഭവസ്ഥലത്തുവെച്ചും മകള്‍ ആശുപത്രിയില്‍ ചികിത്സയിലിരിക്കെയുമാണ് മരിച്ചത്. 30വയസുള്ള യുവാവിനും ആറും 17വയസുള്ള കുട്ടികള്‍ക്കുമാണ് പരിക്കേറ്റതെന്ന് ഡി.സി.പി സാഗര്‍ സിങ് കല്‍സി പറഞ്ഞു. ഇവരുടെ പരിക്ക് ഗുരുതരമല്ലാത്തതിനാല്‍ ആശുപത്രിയില്‍ ചികിത്സ നല്‍കിയശേഷം ഇവര്‍ വീടുകളിലേക്ക് മടങ്ങി. അപകടം നടന്നയുടനെ വാഹനത്തിന്റെ ഡ്രൈവര്‍ സ്ഥലത്തുനിന്നും രക്ഷപ്പെടുകയായിരുന്നു. അന്വേഷണത്തിനൊടുവിലല് കരവാള് നഗര്‍ സ്വദേശിയായ ഡ്രൈവര്‍ ദിനേഷ് രാജിനെ പോലീസ് പിടികൂടി. അശ്രദ്ധമായ വാഹനമോടിക്കല്‍, മറ്റുള്ളവരുടെ ജീവന് അപകടത്തിലാക്കല്‍ തുടങ്ങിയ വിവിധ വകുപ്പുകള്‍ പ്രകാരമാണ് പോലീസ് കേസെടുത്തത്. സംഭവത്തില്‍ കൂടുതല്‍ അന്വേഷണം നടത്തുമെന്നും ഡി.സി.പി അറിയിച്ചു.
more stories..
more stories..
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]