
ഇറാന്റെ ആണവകേന്ദ്രത്തിന് കേടുപാട്; ഖമനയിക്ക് സദ്ദാം ഹുസൈന്റെ അതേ വിധിയെന്ന് ഇസ്രയേൽ
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
ടെഹ്റാൻ∙ ഇസ്രയേല്‍ നടത്തിയ ആക്രമണത്തില്‍ ആണവകേന്ദ്രത്തിന് തകരാറെന്ന് സ്ഥിരീകരണം. ഇറാന്റെ മുഖ്യ ആണവകേന്ദ്രമായ നതാൻസിനാണ് കേടുപാട് പറ്റിയതായി രാജ്യാന്തര ആണവോര്‍ജ ഏജന്‍സി (ഐഎഇഎ) സ്ഥിരീകരിച്ചത്. അഞ്ചുദിവസം മുന്‍പ് , ഇറാനു നേരെ നടത്തിയ ആദ്യ ആക്രമണത്തിലാണു കേടുപാടുണ്ടായത്. ഇറാന്റെ ആണവ പദ്ധതികളെ ലക്ഷ്യമിട്ടാണ് ഇസ്രയേല്‍ ‘ഓപ്പറേഷൻ റൈസിങ് ലയൺ’ എന്ന പേരില്‍ ആക്രമണം ആരംഭിച്ചത്. ഭൂഗർഭ യുറേനിയം സമ്പുഷ്ടീകരണ പ്ലാന്റിനു കാര്യമായ കേടുപാടുകൾ പറ്റിയിട്ടില്ലെന്നായിരുന്നു ആദ്യ റിപ്പോർട്ടുകൾ. എന്നാൽ ഇതു തള്ളിയാണ് ഐഎഇഎയുടെ സ്ഥിരീകരണം. ‘‘വെള്ളിയാഴ്ചത്തെ ആക്രമണങ്ങൾക്ക് ശേഷം ശേഖരിച്ച ഉപഗ്രഹ ചിത്രങ്ങളുടെ വിശകലനത്തിന്റെ അടിസ്ഥാനത്തിൽ, നതാൻസിലുള്ള ഭൂഗർഭ സമ്പുഷ്ടീകരണ ഹാളുകളിൽ നേരിട്ടുള്ള പ്രത്യാഘാതങ്ങൾ സൂചിപ്പിക്കുന്ന ഘടകങ്ങൾ തിരിച്ചറിഞ്ഞിട്ടുണ്ട്’’– ഐഎഇഎ വ്യക്തമാക്കി. ഇറാനിലെ മറ്റു രണ്ടു പ്രധാന ആണവ കേന്ദ്രങ്ങളായ ഇസ്ഫഹാൻ, ഫോർഡോ എന്നിവിടങ്ങളിലും നാശനഷ്ടമുണ്ട്.
അതേസമയം, ഇറാൻ പരമോന്നത നേതാവ് ഇറാഖ് മുന്‍ ഭരണാധികാരി സദ്ദാം ഹുസൈന് സമാനമായ വിധി നേരിടേണ്ടി വരുമെന്നു ഇസ്രയേല്‍ പ്രതിരോധ മന്ത്രി ഇസ്രയേല്‍ കാറ്റ്സ്. ടെല്‍ അവീവില്‍ ഉന്നത ഇസ്രയേല്‍ സൈനിക ഉദ്യോഗസ്ഥരുടെ യോഗത്തില്‍ സംസാരിക്കുകയായിരുന്നു കാറ്റ്സ്. ‘‘യുദ്ധക്കുറ്റങ്ങൾ തുടരുന്നതിനും ഇസ്രയേലി സിവിലിയന്മാർക്ക് നേരെ മിസൈലുകൾ പ്രയോഗിക്കുന്നതിനും ഇറാനിയൻ ഏകാധിപതിക്ക് ഞാൻ മുന്നറിയിപ്പ് നൽകുന്നു. ഇസ്രയേൽ രാഷ്ട്രത്തിനെതിരെ ഈ പാത പിന്തുടർന്ന അയൽരാജ്യമായ ഇറാഖിലെ ഏകാധിപതിക്ക് എന്താണ് സംഭവിച്ചതെന്ന് അദ്ദേഹം ഓർമിക്കണം’’– കാറ്റ്സിനെ ഉദ്ധരിച്ച് ഇസ്രയേലിന്റെ വൈനെറ്റ് ന്യൂസ് പറഞ്ഞു.
ഇറാഖ് പ്രസിഡന്റായിരുന്ന സദ്ദാം ഹുസൈനെ യുഎസ് സൈന്യം പിടികൂടുകയും പിന്നീട് തൂക്കിലേറ്റുകയുമായിരുന്നു. ആയത്തുല്ല ഖമനയിയെ കൊലപ്പെടുത്തിയാൽ യുദ്ധം തീരുമെന്ന് ഇസ്രയേൽ പ്രധാനമന്ത്രി ബെന്യാമിൻ നെതന്യാഹു കഴിഞ്ഞദിവസം പറഞ്ഞിരുന്നു. ഖമനയിയും കുടുംബവും സുരക്ഷിത ബങ്കറിലേക്കു മാറിയതായാണു വിവരം.
ഇസ്രയേലും ഇറാനും തമ്മില്‍ ആക്രമണം അതിരൂക്ഷമാകുന്നതിനിടെ വെടിനിര്‍ത്തലിന് ഇടപെടാതെ ജി7 ഉച്ചകോടി. ഇസ്രയേലിന് സ്വയംപ്രതിരോധത്തിന് അവകാശമുണ്ടെന്ന് ലോകശക്തികള്‍ പ്രസ്താവന ഇറക്കി. ഇതിനെ വിമർശിച്ച് ഇറാൻ രംഗത്തെത്തി. ടെഹ്റാന് നഗരം അടിയന്തരമായി ഒഴിപ്പിക്കണമെന്ന മുന്നറിയിപ്പുമായി യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് ജി7 ഉച്ചകോടി വെട്ടിച്ചുരുക്കി മടങ്ങി. ആണവ പദ്ധതികളുമായി ബന്ധപ്പെട്ട് ഇറാനുമായി ഈ ആഴ്ചതന്നെ ചര്‍ച്ച നടത്താനുള്ള നീക്കങ്ങള്‍ ആരംഭിച്ചതായി യുഎസ് അറിയിച്ചു. ഇറാന്റെ വിദേശകാര്യമന്ത്രി അബ്ബാസ് അരാഗ്ചിയുമായി യുഎസ് പ്രതിനിധി സ്റ്റീവ് വിറ്റ്കോഫിനാകും ചർച്ച നടത്തുക. ഈ ആഴ്ചതന്നെ ഇറാന്റെ പ്രതിനിധിയുമായി ചര്‍ച്ച നടത്താൻ ശ്രമിക്കുകയാണു യുഎസ് സര്‍ക്കാരെന്ന് യുഎസ് വാര്‍ത്താ മാധ്യമമായ എക്സിയോസ് റിപ്പോർട്ട് ചെയ്തു.