
കൈക്കൂലി കേസ്: ഒന്നാം പ്രതിയായ ഇ.ഡി ഉദ്യോഗസ്ഥനെ കൊച്ചിയിൽനിന്ന് ഷില്ലോങ്ങിലേക്ക് സ്ഥലം മാറ്റി
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
കൊച്ചി ∙ കൈക്കൂലി കേസിൽ വിജിലൻസ് ഒന്നാം പ്രതിയാക്കി കേസെടുത്ത അസി. ഡയറക്ടർ ശേഖർ കുമാറിനെ കൊച്ചി ഓഫിസിൽനിന്ന് മേഘാലയ തലസ്ഥാനമായ ഷില്ലോങ്ങിലേക്ക് സ്ഥലം മാറ്റി. അതിനിടെ, കേസുമായി ബന്ധപ്പെട്ട് വിശദമായ റിപ്പോർട്ട് സമർപ്പിക്കാൻ വിജിലൻസിന് ഹൈക്കോടതി രണ്ടാഴ്ചത്തെ സമയം കൂടി അനുവദിച്ചു. ശേഖർ കുമാറിന്റെ അറസ്റ്റ് തടഞ്ഞ നടപടി നീട്ടുകയും ചെയ്തു. കേസിലെ പരാതിക്കാരനായ അനീഷ് ബാബുവിന്റെ മുൻകൂർ ജാമ്യാപേക്ഷയും കോടതി ചൊവ്വാഴ്ച തീർപ്പാക്കി.
കൊല്ലത്തെ കശുവണ്ടി വ്യവസായി അനീഷ് ബാബുവിനെതിരെ ഇ.ഡി റജിസ്റ്റിൽ ചെയ്ത കേസ് ഒതുക്കാമെന്ന് വാഗ്ദാനം ചെയ്ത് ഇടനിലക്കാർ വഴി 2 കോടി രൂപ കൈപ്പറ്റിയെന്നതാണ് കേസ്. ഇതിൽ ശേഖർ കുമാറിനെയാണ് വിജിലൻസ് ഒന്നാം പ്രതിയാക്കിയത്. കൊച്ചി സ്വദേശി വിൽസൺ രണ്ടാം പ്രതിയും രാജസ്ഥാൻ സ്വദേശിയും കൊച്ചിയിലെ താമസക്കാരനുമായ മുകേഷ് കുമാർ മൂന്നാം പ്രതിയും ചാർട്ടേഡ് അക്കൗണ്ടന്റായ രഞ്ജിത് വാര്യർ നാലാം പ്രതിയുമാണ്. വിജിലൻസ് അറസ്റ്റ് ചെയ്ത 2 മുതൽ 4 വരെ പ്രതികൾക്ക് കോടതി ജാമ്യം അനുവദിച്ചിരുന്നു. ശേഖർ കുമാറിനെതിരെ തെളിവുകൾ ശേഖരിച്ചുകൊണ്ടിരിക്കുകയാണെന്നും ഇതിന്റെ അടിസ്ഥാനത്തിലായിരിക്കും തുടർനടപടികളെന്നും വിജിലൻസ് വ്യക്തമാക്കിയിരുന്നു.
ഇതിനിടെ, ശേഖർ കുമാർ കുറ്റക്കാരനല്ലെന്ന വിധത്തിൽ ഇ.ഡി വൃത്തങ്ങളെ ഉദ്ധരിച്ച് റിപ്പോർട്ടുകൾ പുറത്തു വന്നിരുന്നു. ഇ.ഡി സംഭവത്തിൽ ആഭ്യന്തര അന്വേഷണം നടത്തുന്ന കാര്യവും റിപ്പോര്ട്ട് ചെയ്യപ്പെട്ടു. ഇതിനിടെയാണ് ശേഖർ കുമാറിനെ ഷില്ലോങ്ങിലേക്ക് സ്ഥലം മാറ്റിയിരിക്കുന്നത്. വിജിലൻസ് ഒന്നാം പ്രതിയാക്കിയ സാഹചര്യത്തിലാണ് ഇ.ഡി ഉദ്യോഗസ്ഥൻ മുൻകൂർ ജാമ്യം തേടി ഹൈക്കോടതിയെ സമീപിച്ചത്. തുടർന്ന് സർക്കാരിന് മറുപടി നൽകാൻ സമയം അനുവദിച്ച കോടതി, ശേഖർ കുമാറിന്റെ അറസ്റ്റ് തടയുകയും ചെയ്തിരുന്നു.
ഇന്ന് ജാമ്യാപേക്ഷ പരിഗണിപ്പോൾ കേസുമായി ബന്ധപ്പെട്ട വിശദമായ റിപ്പോർട്ട് സമർപ്പിക്കാൻ സർക്കാർ രണ്ടാഴ്ചത്തെ സമയം തേടി. പിടിച്ചെടുത്ത ഫോണുകൾ ഉൾപ്പെടെയുള്ളവയുടെ ഫൊറൻസിക് പരിശോധനാഫലം ലഭിക്കുന്നതിനു വേണ്ടിയാണ് ഇതെന്നും വ്യക്തമാക്കി. കേസുമായി ഏതുവിധത്തിലും സഹകരിക്കാൻ തയാറാണെന്ന് ശേഖർ കുമാറും അറിയിച്ചു. തുടർന്നാണ് രണ്ടാഴ്ച സമയം അനുവദിച്ചത്.
കേസിലെ പരാതിക്കാരനായ അനീഷ് ബാബുവും മുൻകൂർ ജാമ്യം തേടി കോടതിയെ സമീപിച്ചിരുന്നു. ഇഡി ചോദ്യം ചെയ്യാൻ വിളിപ്പിച്ച സാഹചര്യത്തിലായിരുന്നു അനീഷ് ബാബു ഹൈക്കോടതിയെ സമീപിച്ചത്. എന്നാൽ അനീഷ് ബാബുവിനെ അറസ്റ്റ് ചെയ്യാൻ ഉദ്ദേശമില്ലെന്ന് ഇ.ഡി അറിയിച്ചതിനെ തുടർന്ന് കോടതി ഹർജി തീർപ്പാക്കുകയായിരുന്നു.