
‘മലയോര ടൂറിസം മേഖലകളിൽ ഒറ്റത്തവണ ഉപയോഗിക്കുന്ന പ്ലാസ്റ്റിക്കിന് നിരോധനം; ബദൽ മാർഗം ഉറപ്പാക്കണം’
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
കൊച്ചി ∙ സംസ്ഥാനത്തെ മലയോര ടൂറിസം മേഖലകളിൽ ഒറ്റത്തവണ ഉപയോഗിക്കുന്ന (സിംഗിൾ യൂസ്) പ്ലാസ്റ്റിക് നിരോധിക്കാൻ ഉത്തരവ്. ഒറ്റത്തവണ ഉപയോഗിക്കുന്ന പ്ലാസ്റ്റിക് കൊണ്ടുള്ള ഭക്ഷണ പാത്രങ്ങൾ, പ്ലേറ്റുകൾ, കപ്പ്, സ്ട്രോ, കവറുകൾ, ബേക്കറി ബോക്സുകൾ തുടങ്ങിയവയും മലയോര വിനോദസഞ്ചാര മേഖലകളിൽ ഉപയോഗിക്കുന്നതും വിൽക്കുന്നതും കോടതി നിരോധിച്ചിട്ടുണ്ട്. തിരക്കേറിയ മലയോര ടൂറിസ്റ്റ് മേഖലകളിലാണ് നിരോധനം.
5 ലീറ്ററിനു താഴെയുള്ള പ്ലാസ്റ്റിക് കുപ്പിവെള്ളം, രണ്ടു ലീറ്ററിനു താഴെയുള്ള പ്ലാസ്റ്റിക് സോഫ്റ്റ് ഡ്രിങ്ക്, പ്ലാസ്റ്റിക് സ്ട്രോ, പ്ലാസ്റ്റിക് കൊണ്ടുള്ള കത്തി, സ്പൂൺ മുതലായ ഉപകരണങ്ങൾ എല്ലാ വിവാഹങ്ങളിലും ഓഡിറ്റോറിയങ്ങൾ, ഹോട്ടലുകൾ, റസ്റ്ററന്റുകൾ എന്നിവയിലും നിരോധിച്ചു. സംസ്ഥാനത്തു നടക്കുന്ന കേന്ദ്ര, സംസ്ഥാന സർക്കാരുകളുടെ ഔദ്യോഗിക ചടങ്ങുകളിലും ഈ നിരോധനം ബാധകമായിരിക്കും.
നിരോധനം ഹോട്ടലുകളുടെ ലൈസൻസ് വ്യവസ്ഥകളുടെ ഭാഗമാക്കണമെന്നും കോടതി നിര്ദേശമുണ്ട്. ഗാന്ധി ജയന്തി ദിനമായ ഒക്ടോബർ രണ്ടു മുതൽ നിരോധനം പ്രാബല്യത്തിലാക്കാനാണ് ജസ്റ്റിസുമാരായ ബെച്ചു കുര്യൻ തോമസ്, ബി.ഗോപിനാഥ് എന്നിവരുടെ ബെഞ്ച് നിർദേശിച്ചിരിക്കുന്നത്. നിർദേശങ്ങൾ നടപ്പാക്കാൻ മതിയായ നടപടികൾ സ്വീകരിക്കണമെന്നും കോടതി ഉത്തരവിൽ പറയുന്നു.
5 ലീറ്റർ പ്ലാസ്റ്റിക് വാട്ടർ ബോട്ടിലുകൾ, 2 ലീറ്റർ പ്ലാസ്റ്റിക് സോഫ്റ്റ് ഡ്രിങ്ക് ബോട്ടിലുകൾ എന്നിവയ്ക്കു മലയോര മേഖലയിൽ നിരോധനം ബാധകമല്ല. സംസ്ഥാനത്തെ മലയോര ടൂറിസം മേഖലകളിലെ പ്ലാസ്റ്റിക് മലിനീകരണം സംബന്ധിച്ച് സ്വമേധയാ എടുത്ത കേസിലാണ് കോടതി ഉത്തരവ്. നേരത്തെ ഇക്കാര്യത്തിൽ സ്വീകരിച്ചിട്ടുള്ള നടപടികൾ സർക്കാർ കോടതിയെ അറിയിച്ചിരുന്നു.
സിംഗിൾ യൂസ് പ്ലാസ്റ്റിക് നിരോധിക്കുമ്പോൾ അതിനു ബദലായ മാർഗങ്ങൾ അതാത് കേന്ദ്രങ്ങളിൽ ഒരുക്കണമെന്നും കോടതി നിർദേശമുണ്ട്. സുരക്ഷിതമായ ജലം നൽകാൻ മലയോര ടൂറിസം മേഖലകളിൽ വിവിധ കേന്ദ്രങ്ങളിലായി മതിയായ വാട്ടർ കിയോസ്ക്കുകൾ സ്ഥാപിക്കണം. ഗ്ലാസ് കുപ്പികൾ, കിയോസ്ക്കുകൾ തുടങ്ങിയ മാർഗങ്ങൾ വഴി വെള്ളം ലഭിക്കാനോ വാങ്ങാനോയുള്ള സൗകര്യം ഒരുക്കണം. തിരക്കുള്ള മലയോര ടൂറിസം കേന്ദ്രങ്ങളിൽ വിനോദ സഞ്ചാരികൾക്ക് ശുദ്ധജലം നൽകാൻ ജില്ലാ ഭരണകൂടവും തദ്ദേശ സ്ഥാപനങ്ങളും ന്യായമായ ദൂരങ്ങളിലായി വേണ്ട സൗകര്യങ്ങൾ ഒരുക്കണം. വാട്ടർ ഡിസ്പെൻസിങ് മെഷീനുകൾ, കിയോസ്ക് സൗകര്യം, സ്റ്റീൽ, കോപ്പർ, ഗ്ലാസ് ബോട്ടിലുകളിൽ ശുദ്ധജലം വിൽക്കാൻ സൗകര്യം തുടങ്ങിയവ ഒരുക്കണമെന്നും കോടതി നിർദേശിക്കുന്നു.
വൃത്തിയുള്ള പരിസ്ഥിതിക്കുള്ള പൗരൻമാരുടെ മൗലികാവകാശം നടപ്പാക്കാൻ ക്രിയാത്മകമായ നടപടികൾ വേണമെന്നതിന്റെ അടിസ്ഥാനത്തിലാണ് നിർദേശങ്ങൾ നൽകുന്നത് എന്ന് കോടതി വ്യക്തമാക്കുന്നു. സ്വാഭാവികമായ പരിസ്ഥിതി സംരക്ഷിക്കുകയെന്നത് പൗരന്റെ അടിസ്ഥാന കടമയാണ്. പ്ലാസ്റ്റിക് പരിസ്ഥിതിയിലുണ്ടാക്കുന്ന മോശമായ ആഘാതം കണക്കിലെടുത്താണ് നിരോധനം. സിംഗിൾ യൂസ് പ്ലാസ്റ്റിക്കുമായി മലയോര ടൂറിസം മേഖലകളിൽ വിനോദ സഞ്ചാരികൾ പ്രവേശിക്കുന്നത് തടയണം. സിംഗിൾ യൂസ് പ്ലാസ്റ്റിക്കുകൊണ്ടു നിർമിക്കാത്ത വാട്ടർ ബോട്ടിലുകൾ കൈയിൽ കരുതാൻ ടൂറിസ്റ്റുകൾക്കു നിർദേശം നൽകണമെന്നും ഇക്കാര്യത്തിൽ അവബോധ നടപടികൾ സ്വീകരിക്കണമെന്നും കോടതി നിർദേശിച്ചിട്ടുണ്ട്.
ഒപ്പം, നദികളിലും കനാലുകളിലും കായലുകളിലും പ്ലാസ്റ്റിക് തള്ളുന്നത് തടയാൻ സർക്കാരും തദ്ദേശഭരണ സ്ഥാപനങ്ങളും ഉചിതമായ നടപടി സ്വീകരിക്കുകയും ഇവയിലൂടെ ഒഴുകി നടക്കുന്ന പ്ലാസ്റ്റിക് ബോട്ടിലുകൾ സ്ഥിരമായി ശേഖരിക്കുകയും വേണം. തദ്ദേശഭരണ സ്ഥാപനങ്ങൾ, മലിനീകരണ നിയന്ത്രണ ബോർഡ്, പൊലീസ് എന്നിവർ ചേർന്ന് നിർദേശങ്ങൾ നടപ്പാക്കാൻ വേണ്ട ഏകോപനം ചീഫ് സെക്രട്ടറി, തദ്ദേശഭരണ സ്പെഷൽ സെക്രട്ടറി എന്നിവർ നടത്തണമെന്നും ഉത്തരവിൽ പറയുന്നു.