
തിരുവനന്തപുരം: സംഘപരിവാറിനെ പോലും നാണിപ്പിക്കുന്ന വർഗീയ പ്രചരണമാണ് സിപിഎം വടകരയിലും മലബാറിലും നടത്തിയതെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. തെരഞ്ഞെടുപ്പ് ജയിക്കാൻ വേണ്ടി നടത്തിയ വർഗീയ പ്രചാരണത്തിന് പിന്നിൽ അറിയപ്പെടുന്ന സിപിഎം നേതാക്കൾ ആയിരുന്നു. ഹീനമായ വർഗീയ പ്രചാരണം നടത്തിയവർ എത്ര ഉന്നതരായിരുന്നാലും അവരെ നിയമത്തിന് മുന്നിൽ കൊണ്ടുവരേണ്ടത് സർക്കാരിന്റെ ബാധ്യതയാണ്. പൊലീസ് കർശന നടപടി എടുക്കുന്നില്ലെങ്കിൽ യുഡിഎഫ് ശക്തമായ പ്രക്ഷോഭം തുടങ്ങുമെന്നും വി ഡി സതീശൻ പറഞ്ഞു. .
വടകരയിലെ ‘കാഫിർ’ പ്രയോഗം സിപിഎം സൃഷ്ടി ആയിരുന്നുവെന്ന് തെളിഞ്ഞെന്ന് വി ഡി സതീശൻ പറഞ്ഞു. കേരളത്തെ ഭിന്നിപ്പിക്കാൻ സംഘപരിവാർ മെനയുന്ന അതേ തന്ത്രമാണ് വടകരയിൽ ജയിക്കാൻ സിപിഎം പുറത്തെടുത്തത്. താത്ക്കാലിക ലാഭത്തിന് വേണ്ടി പുറത്തെടുത്ത തന്ത്രം സമൂഹത്തിൽ ആഴത്തിലുള്ള മുറിവേൽപ്പിക്കുമെന്ന് മുതിർന്ന സിപിഎം നേതാക്കൾ പോലും മറന്നു. സിപിഎമ്മിൽ നിന്ന് സംഘപരിവാറിലേക്ക് അധിക ദൂരമില്ലെന്ന് ഇതോടെ തെളിഞ്ഞെന്നും വി ഡി സതീശൻ വിമർശിച്ചു.
വർഗീയ പ്രചാരണം രാഷ്ട്രീയ ലാഭത്തിന് ഉപയോഗിച്ചത് സിപിഎമ്മിന്റെ മുതിർന്ന നേതാക്കാൾ തന്നെയാണ്. സമൂഹത്തിൽ ഭിന്നിപ്പിന്റെ വിത്ത് വിതച്ച് രാഷ്ട്രീയ നേട്ടം കൈവരിക്കാൻ ശ്രമിക്കുന്നത് അപകടകരമായ കളിയാണ്. അതുണ്ടാക്കുന്ന മുറിവുകൾ കാലമെത്ര കഴിഞ്ഞാലും ഉണങ്ങില്ല. ഇനിയെങ്കിലും സിപിഎമ്മിന് തിരിച്ചറിവുണ്ടായാൽ നല്ലതെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു.
കാഫിർ പരാമർശം ഉള്ള സ്ക്രീൻ ഷോട്ട് പ്രചരിപ്പിച്ച കേസിൽ പ്രതി ചേർത്ത യൂത്ത് ലീഗ് പ്രവർത്തകൻ കാസിമിനെതിരെ തെളിവില്ലെന്ന് പൊലീസ് ഹൈക്കോടതിയിൽ റിപ്പോർട്ട് നൽകിയ പശ്ചാത്തലത്തിലാണ് ഈ വിഷയത്തിൽ പ്രതിഷേധം ശക്തമാക്കാനുള്ള യുഡിഎഫ് നീക്കം.പൊലീസ് അന്വേഷണം നടക്കുന്ന ഘട്ടത്തിലും കാഫിർ സ്ക്രീൻ ഷോട്ട് ഫേസ്ബുക്ക് അക്കൗണ്ടിൽ നിലനിർത്തിയ സിപിഎം നേതാവ് കെ കെ ലതികക്കെതിരെ കേസെടുക്കണമെന്ന് ആവശ്യപ്പെട്ട് യൂത്ത് കോൺഗ്രസ് ഡിജിപിക്ക് പരാതി നൽകി.
വോട്ടെടുപ്പിന്റെ തലേന്ന് പുറത്തുവന്ന കാഫിർ പരാമർശത്തിന്റെ യഥാർത്ഥ സൃഷ്ടിയെ കണ്ടെത്തണമെന്ന് ആവശ്യപ്പെട്ട് യുഡിഎഫ് വടകരയിൽ പലവട്ടം സമരങ്ങൾ സംഘടിപ്പിച്ചിരുന്നു. അന്വേഷണം വഴിമുട്ടി നിൽക്കുന്ന ഘട്ടത്തിലാണ് കേസിൽ പ്രതിചേർക്കപ്പെട്ട യൂത്ത് ലീഗ് പ്രവർത്തകൻ കാസിം ഹൈക്കോടതിയെ സമീപിച്ചത്. തുടർന്ന് പൊലീസ് ഹൈക്കോടതിയിൽ സമർപ്പിച്ച റിപ്പോർട്ടിലാണ് കാസിമിനെതിരെ തെളിവില്ലെന്നും സിപിഎം അനുകൂല സൈബർ ഗ്രൂപ്പുകൾക്കെതിരെ അന്വേഷണം നടക്കുന്നുവെന്നും പൊലീസ് അറിയിച്ചത്. സിപിഎം സംസ്ഥാന സമിതി അംഗം കെ കെ ലതികയുടെ ഫോൺ പരിശോധിച്ചതായും ലതികയുടെ മൊഴിയെടുത്തതായും പൊലീസ് കോടതിയിൽ നൽകിയ റിപ്പോർട്ടിൽ വ്യക്തമാക്കി. ഇതോടെയാണ് അന്വേഷണം ശക്തമാക്കണമെന്നും വിഷയത്തിൽ സിപിഎം നിലപാട് വ്യക്തമാക്കണമെന്നും ആവശ്യപ്പെട്ടുള്ള യുഡിഎഫ് നീക്കം. എന്നാൽ പൊലീസ് ഹൈക്കോടതിയിൽ സമർപ്പിച്ച റിപ്പോർട്ടിനെ കുറിച്ച് സിപിഎം പ്രതികരിച്ചിട്ടില്ല.
Last Updated Jun 17, 2024, 1:50 PM IST
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]