
കേരളത്തിലെ കെഎസ്ആർടിസി പ്രൈവറ്റ് ബസുകളുടെ മത്സയോട്ടത്തിൽ രൂക്ഷമായി പ്രതികരിച്ച് നടനും കേന്ദ്രമന്ത്രി സുരേഷ് ഗോപിയുടെ മകനുമായ മാധവ് സുരേഷ്. അടുത്തിടെ താനും ചേട്ടൻ ഗോകുലും ഗുരുവായൂരിൽ നിന്നും വരുന്ന വഴി ബസുകളുടെ മത്സരയോട്ടം കാരണം അപകടത്തിൽപ്പെടേണ്ട അവസ്ഥ ഉണ്ടായെന്ന് മാധവ് പറയുന്നു.
കെഎസ്ആർടിസി- പ്രൈവറ്റ് ബസുകളുടെ അശ്രദ്ധമായ മത്സരയോട്ടത്തിന്റെ ഉത്തരവാദിത്വം സർക്കാർ ഏറ്റെടുക്കണമെന്നും അല്ലെങ്കിൽ ഇത്തരത്തിൽ അപകടമുണ്ടാക്കുന്ന വാഹനങ്ങൾ തകർക്കാനുള്ള ലൈസൻസ് തനിക്ക് നൽകണമെന്നും മാധവ് പറഞ്ഞു. ഇൻസ്റ്റാഗ്രാം സ്റ്റോറിയിലൂടെ ആയിരുന്നു മാധവിന്റെ പ്രതികരണം. ഒപ്പം ബസുകളുടെ മത്സരയോട്ടത്തിന്റെ ഒരു വീഡിയോയും മാധവ് പങ്കുവച്ചിരുന്നു.
“കേരള ജനത ദിവസവും അനുഭവിക്കുന്ന ദുരവസ്ഥയുടെ നേർക്കാഴ്ചയാണിത്. പ്രത്യേകിച്ച് മധ്യ-വടക്കൻ കേരളത്തിലുള്ളവർ. കലൂരിൽ ഒരു പ്രൈവറ്റ് ബസ് അപകടത്തിൽ എന്റെ സഹോദരൻ വിശാഖിനെ എനിക്ക് നഷ്ടപ്പെടേണ്ടതായിരുന്നു. അടുത്തിടെ ഞാനും ചേട്ടൻ ഗോകുലും കൂടി ഗുരുവായൂരിൽ നിന്നും കൊച്ചിയിലേക്ക് വരുന്നതിനിടെ, രണ്ട് വാഹനങ്ങൾക്ക് കഷ്ടിച്ച് കടന്ന് പോകാവുന്ന റോഡ്, അർദ്ധ രാത്രിയിൽ രണ്ട് ബസുകൾ മത്സരിച്ചത് കാരണം ഞങ്ങളുടെ കാർ ഒരു മരത്തിൽ ഇടിച്ചു കയറേണ്ട സാഹചര്യമുണ്ടായി. സെന്റീ മീറ്ററുകളുടെ വ്യത്യാസത്തിലാണ് അന്ന് ഞങ്ങൾ രക്ഷപ്പെട്ടത്. കെഎസ്ആർടിസി ബസുകളുടെയും പ്രൈവറ്റ് ബസുകളുടെയും അശ്രദ്ധമായ ഈ മത്സര ഓട്ടത്തിന്റെ ഉത്തരവാദിത്വം സംസ്ഥാന സർക്കാർ ഏറ്റെടുക്കണം. ഇതാണ് എന്റെ നിർദ്ദേശം. അല്ലാത്തപക്ഷം ഇത്തരമൊരു അനുഭവം എനിക്ക് വീണ്ടും ഉണ്ടായാൽ, ആ വാഹനങ്ങളുടെ ടയറുകൾ കുത്തിക്കീറാനും ഗ്ലാസുകൾ അടിച്ചു പൊട്ടിക്കാനും കുറ്റവാളിയുടെ താടിയെല്ല് തകർക്കാനുമുള്ള ക്ലീൻ പാസ് നൽകേണ്ടതാണ്”, എന്നാണ് മാധവ് സുരേഷ് കുറിച്ചത്. ഇതിന്റെ സ്ക്രീൻ ഷോട്ടുകൾ സോഷ്യൽ മീഡിയയിൽ വ്യാപകമായി പ്രചരിക്കുന്നുണ്ട്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]