
വിശാഖപട്ടണം: രഞ്ജി ട്രോഫിയില്‍ ആന്ധ്രാ പ്രദേശിനെതിരായ മത്സരത്തില്‍ കേരളം ഒന്നാം ഇന്നിംഗ്സ് ലീഡിനരികെ. ആദ്യ ഇന്നിംഗ്സില്‍ ആന്ധ്രയെ 272 റണ്‍സിന് പുറത്താക്കിയ കേരളം, മറുപടി ബാറ്റിംഗില്‍ രണ്ടാം ദിവസം കളിനിര്‍ത്തുമ്പോള്‍ മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ 258 റണ്‍സെടുത്തിട്ടുണ്ട്. സച്ചിന് ബേബി (87), അക്ഷയ് ചന്ദ്രന് (57) എന്നിവരാണ് ക്രീസില്‍. നേരത്തെ, നാല് വിക്കറ്റ് നേടിയ ബേസില്‍ തമ്പിയാണ് ആന്ധ്രയെ തര്‍ത്തത്. ക്യാപ്റ്റന്‍ റിക്കി ഭുയി 87 റണ്‍സുമായി പുറത്താവാതെ നിന്നു.
മോശം തുടക്കമായിരുന്നു കേരളത്തില്‍. തുടക്കത്തില്‍ തന്നെ ഓപ്പണര്‍ ജലജ് സക്സേനയെ (4) കേരളത്തിന് നഷ്ടമായി. എന്നാല്‍ മൂന്നാം വിക്കറ്റില്‍ രോഹന് കുന്നുമ്മല്‍ (61) – കൃഷ്ണ പ്രസാദ് (43) സഖ്യം 86 റണ്‍സ് കൂട്ടിചേര്‍ത്തു. 28ാം ഓവറില്‍ കൂട്ടുകെട്ട് പൊളിഞ്ഞു. ടീം സ്കോര്‍ 94ല്‍ നില്‍ക്കെ പ്രസാദ് പുറത്താവുകയായിരുന്നു. അധികം വൈകാതെ രോഹനും മടങ്ങി. ഷൊയ്ബ് മുഹമ്മദ് ഖാനായിരുന്നു വിക്കറ്റ്. എന്നാല്‍ സച്ചിന്- അക്ഷയ് സഖ്യം മികച്ച രീതിയില്‍ കേരളത്തെ നയിക്കുന്നതാണ് പിന്നീട് കണ്ടത്. ഇരുവരും ഇതുവരെ 124 റണ്‍സാണ് കൂട്ടിചേര്‍ത്തത്. 161 പന്തുകള്‍ നേരിട്ട സച്ചിന് 12 ബൗണ്ടറികള്‍ നേടിയിട്ടുണ്ട്. അക്ഷയ് ചന്ദ്രന്റെ അക്കൗണ്ടില്‍ അഞ്ച് ബൗണ്ടറികളുണ്ട്.
നേരത്തെ ഏഴിന് 260 എന്ന നിലയില്‍ രണ്ടാംദിനം ബാറ്റിംഗ് ആരംഭിച്ച ആന്ധ്രയ്ക്ക് ശേഷിക്കുന്ന വിക്കറ്റുകള്‍ 12 റണ്‍സിനിടെ നഷ്ടമായി. മനീഷ് ഗോല്‍മാരു (1), ഗിരിനാഥ് റെഡ്ഡി (0), രാജു (0) എന്നിവരുടെ വിക്കറ്റുകളാണ് ആന്ധ്രയ്ക്ക് ഇന്ന് നഷ്ടമായത്. സഞ്ജു സാംസണ് ഇല്ലാതെയാണ് കേരളം ഇറങ്ങുന്നത്. സഞ്ജുവിന്റെ അഭാവത്തില്‍ സച്ചിന് ബേബിയാണ് കേരളത്തെ നയിക്കുന്നത്. സ്കോര്‍ബോര്‍ഡില്‍ എട്ട് റണ്‍സുള്ളപ്പോള്‍ ഓപ്പണര്‍ രേവന്ദ് റെഡ്ഡിയെ (0) പുറത്താക്കാന്‍ കേരളത്തിനായി. പിന്നീട് കൃത്യമായ ഇടവേളകളില്‍ അവര്‍ക്ക് വിക്കറ്റ് നഷ്ടമായികൊണ്ടിരുന്നു. അശ്വിന് ഹെബ്ബാര്‍ (28), ഹനുമ വിഹാരി (24) എന്നിവര്‍ക്കും വലിയ സംഭാവന നല്‍കാനായില്ല. എന്നാല്‍ ഒരറ്റത്ത് മഹീപ് വിക്കറ്റ് കളയാതെ കാത്തു. എന്നാല്‍ വൈശാഖിന്റെ പന്തില്‍ മഹീപ് മടങ്ങി. 12 ബൗണ്ടറികള്‍ ഉള്‍പ്പെടുന്നതായിരുന്നു താരത്തിന്റെ ഇന്നിംഗ്സ്.
മഹീപ് മടങ്ങിയതോടെ നാലിന് 144 എന്ന നിലയിലായി ആന്ധ്ര. തുടര്‍ന്ന് റിക്കി – കരണ്‍ ഷിന്‍ഡെ (43) സഖ്യം സെഞ്ചുറി കൂട്ടുകെട്ട് ഉയര്‍ത്തി. ആതിഥേയരെ തകര്‍ച്ചയില്‍ നിന്നും രക്ഷിച്ചതും ഈ കൂട്ടുകെട്ടായിരുന്നു. ഇരുവരും 104 റണ്‍സാണ് ടോട്ടലിനൊപ്പം ചേര്‍ത്തത്. എന്നാല്‍ ഷിന്‍ഡെയെ അക്ഷയ് ചന്ദ്രന് പുറത്താക്കി. ആദ്യ ദിനത്തെ അവസാന ഓവറുകളില്‍ എസ് കെ റഷീദ് (0), ഷൊയ്ബ് മുഹമ്മദ് ഖാന് (5) എന്നിവരെ കൂടി മടക്കി കേരളം ആന്ധ്രയെ പ്രതിരോധത്തിലാക്കി. നേരത്തെ കേരളത്തിന്റെ നോക്കൗട്ട് പ്രതീക്ഷകള്‍ അവസാനിച്ചിരുന്നു. അതുകൊണ്ടുതന്നെ സഞ്ജുവിന് വിശ്രമം നല്‍കിയാണ് കേരളം ഇറങ്ങിയത്.
കേരളം: സച്ചിന് ബേബി (ക്യാപ്റ്റന്‍), ബേസില്‍ തമ്പി, മുഹമ്മദ് അസറുദ്ദീന്, രോഹന് കുന്നുമ്മല്‍, കൃഷ്ണ പ്രസാദ്, അക്ഷയ് ചന്ദ്രന്, ജലജ് സക്സേന, സല്മാന് നിസാര്‍, അഖില്‍ സ്കറിയ, വൈശാഖ് ചന്ദ്രന്, എന്‍ പി ബേസില്‍.
Last Updated Feb 17, 2024, 6:01 PM IST
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]