
മുംബൈ: ക്രിപ്റ്റോ കറന്‍സി തട്ടിപ്പിനിരയായതിന് ഇന്‍വസ്റ്റ്മെന്റ് മാനേജരെ തട്ടിക്കൊണ്ടുപോകുകയും വധഭീഷണി മുഴക്കുകയും ചെയ്തുവെന്ന പരാതിയില്‍ ഇന്ത്യയുടെ അണ്ടര്‍ 19 ക്രിക്കറ്റ് ടീം മുന്‍ നയകന് വിജയ് സോളിനെതിരെ പരാതി. കിരണ്‍ ഖാരത്ത് എന്നയാള്‍ നല്കിയ പരാതിയിലാണ് വിജയ് സോള്‍ അടക്കം 15 പേര്‍ക്കെതിരെ മഹാരാഷ്ട്ര പോലീസ് കേസെടുത്തതെന്ന് മറാഠി ഹിന്ദുസ്ഥാന്‍ ടൈംസ് റിപ്പോര്‍ട്ട് ചെയ്തു.
സോള്‍ ക്രിപ്റ്റോ കറന്‍സിയില്‍ നിക്ഷേപം നടത്തിയിരുന്നുവെന്നും എന്നാല്‍ കറന്‍സിയുടെ മൂല്യം ഇടിഞ്ഞതിന് പിന്നാലെ വന്‍ നഷ്ടം സംഭവിച്ചതിന് സോളും സഹോദരനും കൂടി വീട്ടിലെത്തി തന്നെ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയെന്നുമാണ് ഇന്‍വസ്റ്റ്മെന്റ് മാനേജരുടെ പരാതി. പരാതിയെക്കുറിച്ച് വിജയ് സോള്‍ ഇതുവരെ പ്രതികരിച്ചിട്ടില്ല. അതേസമയം, വന്‍തുക റിട്ടേണ്‍ നല്‍കാമെന്ന് വിശ്വസിപ്പിച്ച് നിക്ഷേപകരെ വഞ്ചിച്ചതിന് നിക്ഷേപകരുടെ പരാതിയില്‍ ഇന്‍വസ്റ്റ്മെന്റ് മാനേജര്‍ക്കെതിരെ മറ്റൊരു കേസും പൊലീസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.
ആരാണ് വിജയ് സോള്‍
അണ്ടര്‍ 19 ഇന്ത്യൻ ക്രിക്കറ്റ് ടീമിന്റെ നായകനായിരുന്ന വിജയ് സോള്‍ 2011ലെ കൂച്ച് ബെഹാര്‍ ട്രോഫിയില്‍ 451 റണ്‍സടിച്ചതോടെയാണ് ദേശീയ ക്രിക്കറ്റില്‍ സോള്‍ ശ്രദ്ധേയനാകുന്നത്. ന്യൂസിലന്‍ഡ് എക്കെതിരെ സെഞ്ചുറിയുമായി ഫസ്റ്റ് ക്ലാസ് ക്രിക്കറ്റിലും വരവറിയിച്ച സോള്‍ 2012ലെ അണ്ടര്‍ 19 ലോകകപ്പ് നേടിയ ഇന്ത്യൻ ടീമില്‍ അംഗമായിരുന്നു. 2014ല്‍ സോള്‍ ഇന്ത്യയുടെ അണ്ടര്‍ 19 ക്യാപ്റ്റനായി. അണ്ടര്‍ ലോകകപ്പില്‍ സോളിന്റെ നേതൃത്വത്തിലിറങ്ങിയ ഇന്ത്യ പക്ഷെ ക്വാര്‍ട്ടറില്‍ തോറ്റ് പുറത്തായി. അന്ന് ഇന്ത്യന്‍ ടീമില്‍ സോളിനൊപ്പം കളിച്ചവരാണ് പിന്നീട് ഇന്ത്യൻ സീനിയര്‍ ടീമില്‍ കളിച്ച മലയാളി താരം സഞ്ജു സാംസണും ശ്രേയസ് അയ്യരും ആവേശ് ഖാനും കുല്‍ദീപ് യാദവും ദീപക് ഹൂഡയുമെല്ലാം.
2014ല്‍ വിരാട് കോലിയുടെ റോയല്‍ ചലഞ്ചേഴ്സ് ബംഗലൂരുവിലൂടെ ഐപിഎല്ലിലും അരങ്ങേറി. എന്നാല്‍ കരിയറിന്റെ തുടക്കത്തില്‍ പുറത്തെടുത്ത മികവ് ആവര്‍ത്തിക്കാന്‍ കഴിയാതിരുന്ന സോള്‍ വൈകാതെ ഇന്ത്യൻ ക്രിക്കറ്റില്‍ അപ്രസക്തനായി. 2019ലാണ് സോള്‍ മഹാരാഷ്ട്രക്കായി അവസാന രഞ്ജി മത്സരം കളിച്ചത്.
Last Updated Jan 17, 2024, 12:41 PM IST
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]