
ദില്ലി: കാനഡ – ഇന്ത്യ സ്വതന്ത്രവ്യാപാര കരാർ ചർച്ചകള്‍ നിർത്തിവെച്ചു. ഖലിസ്ഥാൻ വിഷയങ്ങളിലടക്കം ഇന്ത്യ കാനഡയോട് ശക്തമായി വിയോജിപ്പ് പ്രകടിപ്പിച്ചിരിക്കുന്ന സാഹചര്യത്തിലാണ് ചർച്ചകൾ നിർത്തിവെച്ചത്. ഇരു രാജ്യങ്ങളും തമ്മിലുള്ള നയതന്ത്ര ബന്ധം മോശമാകുന്നതിനിടെയാണ് നടപടി. രാഷ്ട്രീയ വിഷയങ്ങളിലെ ഭിന്നത പരിഹരിച്ച ശേഷം മാത്രം ചർച്ച മതിയെന്ന നിലപാടിലാണ് വിദേശ മന്ത്രാലയ അധികൃതർ. ഇന്ത്യയുമായുള്ള വ്യാപാര കരാർ ചർച്ചകള്‍ നിർത്തിവെച്ചതായി കാനഡ സെപ്റ്റംബർ 2ന് പ്രഖ്യാപിച്ചിരുന്നു.
അതേസമയം ഇന്ത്യയുടെ നയതന്ത്രകാര്യാലയങ്ങൾക്ക് എതിരെ ഖലിസ്ഥാൻ അനുകൂലികൾ വ്യാപക ആക്രമണമാണ് കാനഡയുൾപ്പെടെയുള്ള പാശ്ചാത്യ രാജ്യങ്ങളിൽ നടത്തുന്നത്. ഇത്തരം അതിക്രമങ്ങൾക്കെതിരെ ഇന്ത്യ ശക്തമായ പ്രതിഷേധം അറിയിച്ചിരുന്നു. നേരത്തെ ലണ്ടനിലെ ഇന്ത്യൻ ഹൈകമ്മീഷനിലേക്ക് തുടർച്ചയായി ഖാലിസ്ഥാൻ വാദികൾ പ്രകടനം നടത്തിയിരുന്നു. നയതന്ത്ര ഓഫീസുകൾ ആക്രമിക്കപ്പെടുന്നതിലുള്ള കടുത്ത അമർഷം കേന്ദ്രസർക്കാർ ബ്രിട്ടനെ അന്ന് അറിയിച്ചിരുന്നു. ഇതിനോട് പ്രതികരിച്ച ബ്രിട്ടീഷ് വിദേശകാര്യ സെക്രട്ടറി ജെയിംസ് ക്ലെവർലി, അതിക്രമങ്ങൾ അംഗീകരിക്കാൻ കഴിയാത്തതാണെന്ന് പ്രതികരിക്കുകയും ചെയ്തിരുന്നു.
കേൺഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിക്കെതിരെയും അമേരിക്കയിലെ കാലിഫോർണിയയിൽ ഖാലിസ്ഥാൻ വാദികളുടെ പ്രതിഷേധം ഉയർന്നിരുന്നു. രാഹുലിന്റെ കാലിഫോർണിയയിലെ സംവാദ പരിപാടിക്കിടെയായിരുന്നു പ്രതിഷേധം നടന്നത്. രാഹുലിന്റെ പരിപാടിയില്‍ സദസ്സിലിരുന്ന പ്രതിഷേധക്കാര്‍ ഖലിസ്ഥാൻ പതാക ഉയര്‍ത്തി മുദ്രാവാക്യം വിളിക്കുകയായിരുന്നു. ഇവരെ പിന്നീട് വേദിയില്‍ നിന്ന് നീക്കിയാണ് പരിപാടി നടത്തിയത്. അതേസമയം പ്രസംഗത്തിനിടെ പെട്ടെന്ന് വേദിയിൽ നിന്നുയർന്ന പ്രതിഷേധം ചിരിച്ച മുഖത്തോടെയാണ് രാഹുൽ ഗാന്ധി നോക്കിക്കണ്ടത്.
Last Updated Sep 15, 2023, 11:25 PM IST
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]