
നിലമ്പൂര്‍ ഉപതിരഞ്ഞെടുപ്പ്: പരസ്യപ്രചാരണം നാളെ അവസാനിക്കും, പോളിങ് ബൂത്തിൽ മൊബൈൽ ഫോണിനു വിലക്ക്
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
നിലമ്പൂര്‍ ∙ പരസ്യ പ്രചാരണം നാളെ വൈകിട്ട് ആറിന് അവസാനിക്കും. പ്രചാരണ കാലയളവ് അവസാനിക്കുന്നതോടെ നിയമവിരുദ്ധമായ സംഘംചേരല്‍, പൊതുയോഗങ്ങള്‍ സംഘടിപ്പിക്കല്‍, മൈക്ക് അനൗൺസ്മെന്റ്, ഇലക്ട്രോണിക് മാധ്യമങ്ങളിലൂടെ തിരഞ്ഞെടുപ്പ് സംബന്ധിയായ കാര്യങ്ങളുടെ പ്രദര്‍ശനം, സംഗീത പരിപാടികളോ മറ്റു വിനോദ പരിപാടികളോ സംഘടിപ്പിച്ച് പ്രചാരണം നടത്തല്‍ എന്നിവക്ക് വിലക്കുണ്ട്. 1951 ലെ ജനപ്രാതിനിധ്യ നിയമത്തിലെ സെക്ഷന്‍ 126(1) പ്രകാരം വോട്ടെടുപ്പ് അവസാനിക്കുന്നതിന് 48 മണിക്കൂര്‍ മുമ്പ് പരസ്യ പ്രചാരണം അവസാനിപ്പിക്കണം. ഈ സമയം അവസാനിച്ച ഉടൻ പ്രചാരണത്തിനായി പുറത്ത് നിന്നെത്തിയ മുഴുവൻ രാഷ്ട്രീയ പ്രവർത്തകരും നേതാക്കളും മണ്ഡലം വിട്ടു പോകണമെന്നും ജില്ലാ തിരഞ്ഞെടുപ്പ് ഓഫിസറായ ജില്ലാ കലക്ടർ അറിയിച്ചു.
∙ പോളിങ് ബൂത്തുകളില്‍ മൊബൈല്‍ ഫോണിനു വിലക്ക്
നിലമ്പൂര്‍ ഉപതിരഞ്ഞെടുപ്പില്‍ വോട്ട് ചെയ്യാനെത്തുന്നവര്‍ പോളിങ് ബൂത്തുകളില്‍ മൊബൈല്‍ ഫോണുമായി പ്രവേശിക്കുന്നത് കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മിഷൻ വിലക്കിയിട്ടുണ്ട്. അതിനാൽ വോട്ടർമാർ ബൂത്തുകളിൽ മൊബൈൽ ഫോൺ കൊണ്ടുവരാതിരിക്കാൻ ശ്രദ്ധിക്കണമെന്ന് ജില്ലാ തിരഞ്ഞെടുപ്പ് ഓഫിസർ കൂടിയായ ജില്ലാ കലക്ടർ അഭ്യർഥിച്ചു.
∙ റോഡില്‍ കുഴിയെടുക്കുന്നത് 23 വരെ നിര്‍ത്തണം
വോട്ടെടുപ്പ്, വോട്ടെണ്ണല്‍ എന്നിവയുടെ സുഗമമായ നടത്തിപ്പിന്റെ ഭാഗമായി മണ്ഡലത്തിലും പരിസരപ്രദേശങ്ങളിലും പിഡബ്ല്യുഡി, ജല അതോറിറ്റി, കെഎസ്ഇബി എന്നീ വകുപ്പുകള്‍ നിര്‍മാണ പ്രവൃത്തികളുടെ ഭാഗമായി റോഡില്‍ കുഴികള്‍ എടുക്കുന്നത് ജൂൺ 23 ന് വോട്ടെണ്ണൽ കഴിയുന്നത് വരെ താല്‍ക്കാലികമായി നിര്‍ത്തിവയ്ക്കണമെന്ന് ജില്ലാ തിരഞ്ഞെടുപ്പ് ഓഫിസര്‍ കൂടിയായ ജില്ലാ കലക്ടര്‍ നിർദേശം നൽകി. തിരഞ്ഞെടുപ്പിന്റെ സുഗമമായ നടത്തിപ്പിനായി ഇന്ത്യന്‍ തിരഞ്ഞെടുപ്പ് കമ്മിഷന് നിര്‍ദേശിച്ച പ്രകാരം ബിഎസ്എന്‍എല്‍ വഴി ഏര്‍പ്പെടുത്തിയിട്ടുള്ള ഇന്റര്‍നെറ്റ്, ടെലിഫോണ്‍ സൗകര്യങ്ങളില്‍ കുഴിയെടുക്കുന്നതു മൂലം സംഭവിച്ചേക്കാനിടയുള്ള കേടുപാടുകള്‍ ഒഴിവാക്കുന്നതിനാണ് താല്‍ക്കാലിക വിലക്ക്.