
ദില്ലി : ന്യൂസ് ക്ലിക്ക് എഡിറ്റർ പ്രബീര്‍ പുരകായസ്ത ജയിൽ മോചിതനായി.യുഎപിഎ ചുമത്തി പുർകായസ്തയെ അറസ്റ്റ് ചെയ്തത് നിയമനടപടികൾ പാലിക്കാതെയാണെന്ന് സുപ്രീംകോടതി വിധിച്ചിരുന്നു. പ്രബീറിനെ മോചിപ്പിക്കാൻ കോടതി ഉത്തരവിട്ടിരുന്നു. രോഹിണി ജയിൽ നിന്ന് മോചിതനായ പ്രബീറിനെ സുഹൃത്തുക്കൾ അടക്കം ചേർന്ന് സ്വീകരിച്ചു. സത്യം ജയിക്കുമെന്നും പോരാട്ടം തുടരുമെന്നും പ്രബീര്‍ പുരകായസ്ത പ്രതികരിച്ചു.
സാങ്കേതിക വിഷയങ്ങൾ ചൂണ്ടിക്കാട്ടിയാണ് അറസ്റ്റ് നിയമവിരുദ്ധമാണെന്ന് ജസ്റ്റിസ് ബി.ആര്.ഗവായ്, സന്ദീപ് മേത്ത എന്നിവരുടെ ബെഞ്ച് വിധിച്ചത്. റിമാന്‍ഡ് ഉത്തരവ് പുറപ്പെടുവിക്കും മുമ്പ് പ്രബീറിനോ അഭിഭാഷകനോ റിമാന്‍ഡ് അപേക്ഷയുടെ പകര്‍പ്പ് നല്‍കിയിരുന്നില്ല. ഇത് സ്വാഭാവിക നീതിയുടെ നിഷേധമാണ്. അറസ്റ്റ് നടപടികളിലെ വീഴ്ച ചൂണ്ടിക്കാട്ടിയാണ് വിട്ടയക്കണമെന്ന് കോടതി നിര്‍ദേശിച്ചത് .കേസിൽ കുറ്റപത്രം സമർപ്പിച്ചതിനാൽ മോചനത്തിനായുള്ള വ്യവസ്ഥകൾ വിചാരണക്കോടതിക്ക് നിശ്ചയിക്കാമെന്നും കോടതി വ്യക്തമാക്കി.
അറസ്റ്റ് ശരിവെച്ച ദില്ലി ഹൈക്കോടതി ഉത്തരവിനെതിരെയാണ് പ്രബീർ സുപ്രീംകോടതിയെ സമീപിച്ചത്. അറസ്റ്റിൻ്റെ കാരണങ്ങൾ രേഖാമൂലം തനിക്ക് നൽകിയിട്ടില്ലെന്നും അറസ്റ്റിന് നിയമസാധുതയില്ലെന്നുമായിരുന്നു പ്രബീറിന്റെ വാദം. ചൈനീസ് ഫണ്ട് സ്വീകരിക്കുന്നുവെന്ന് ചൂണ്ടിക്കാട്ടിയാണ് മാധ്യമസ്ഥാപനമായ ന്യൂസ് ക്ളിക്കിൽ കയറി റെയിഡ് നടത്തിയ ശേഷം ദില്ലി പൊലീസ് എഡിറ്ററെയും സഇഒ അമിത് ചക്രവർത്തിയേയും അറസ്റ്റു ചെയ്തത്. പിന്നീട് മാപ്പു സാക്ഷിയായ അമിത് ചക്രവർത്തിയെ അടുത്തിടെ വിട്ടയച്ചിരുന്നു.
Last Updated May 15, 2024, 10:59 PM IST
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]