
ദില്ലി: കേന്ദ്രസർക്കാർ കൊണ്ടുവന്ന പൗരത്വ നിയമ ഭേദഗതിക്കെതിരെ സുപ്രീം കോടതിയെ സമീപിച്ച് എഐഎംഐഎം നേതാവ് അസദുദ്ദീൻ ഒവൈസി. സിഎഎ അടിയന്തരമായി സ്റ്റേ ചെയ്യണമെന്നാവശ്യപ്പെട്ടാണ് ഉവൈസി സുപ്രീം കോടതിയിൽ ഹർജി നൽകിയിരിക്കുന്നത്. സിഎഎക്കെതിരെ കേരളത്തിൽ നിന്നുൾപ്പെടെ രാഷ്ട്രീയ പാർട്ടികളുൾ സുപ്രീംകോടതിയെ സമീപിച്ച പശ്ചാത്തലത്തിലാണ് ഉവൈസിയും കോടതിയിലെത്തിയിരിക്കുന്നത്.
സിഎഎ അടിയന്തരമായി സ്റ്റേ ചെയ്യണം. പാകിസ്ഥാൻ, ബംഗ്ലാദേശ്, അഫ്ഗാനിസ്ഥാൻ എന്നിവിടങ്ങളിൽ നിന്നുള്ള ഹിന്ദുക്കൾക്കും സിഖുകാർക്കും പൗരത്വം നൽകുന്നതിന് താൻ എതിരല്ലെന്നും അദ്ദേഹം പറഞ്ഞു. ഭാവിയിൽ നിങ്ങൾ രാജ്യത്ത് എൻപിആറും എൻആർസിയും കൊണ്ടു വരുമ്പോൾ, ഇന്ത്യയിലെ 17 കോടി മുസ്ലീങ്ങളെ രാജ്യമില്ലാത്തവരാക്കാനാണ് നിങ്ങൾ ആഗ്രഹിക്കുന്നതെന്നും ഉവൈസി പറഞ്ഞു. ഹൈദരാബാദിലെ ജനങ്ങൾ സിഎഎയ്ക്കെതിരെ വോട്ട് ചെയ്യുകയും ഈ തെരഞ്ഞെടുപ്പിൽ ബിജെപിയെ പരാജയപ്പെടുത്തുകയും ചെയ്യുമെന്നും ഉവൈസി കൂട്ടിച്ചേർത്തു.
കഴിഞ്ഞ ദിവസം പൗരത്വ നിയമ ഭേദഗതിക്കെതിരെ കടുത്ത വിമർശനവുമായി തമിഴ്നാട് മുഖ്യമന്ത്രി എംകെ സ്റ്റാലിനും രംഗത്തെത്തിയിരുന്നു. ഇസ്ലാമോഫോബിയക്ക് നിയമസാധുത നൽകാനുള്ള നീക്കമാണ് കേന്ദ്രം നടത്തുന്നതെന്നാണ് സ്റ്റാലിൻ വിമർശിച്ചത്. രാജ്യത്തെ മതേതരഘടനയെ നശിപ്പിക്കാനാണ് ശ്രമമാണ് മോദി സർക്കാർ നടത്തുന്നതെന്നും സി എ എ ഭരണഘടനാവിരുദ്ധമെന്നും തമിഴ്നാട് മുഖ്യമന്ത്രി കൂട്ടിച്ചേർത്തു. അതേസമയം, പ്രതിപക്ഷ വിമർശനം ശക്തമായി തുടരുമ്പോഴും പൗരത്വ നിയമ ഭേദഗതിയുമായി കേന്ദ്ര സർക്കാർ മുന്നോട്ട് പോകുകയാണ്. വിജ്ഞാപനത്തിന് പിന്നാലെ സി എ എ വെബ്സൈറ്റ് തുറന്ന കേന്ദ്ര സർക്കാർ ഇപ്പോൾ സി എ എ ആപ്പും പുറത്തിറക്കി. CAA 2019 എന്ന പേരിൽ ആപ്പ് പ്ലേ സ്റ്റോറിൽ ലഭിക്കുമെന്ന് കേന്ദ്ര സർക്കാർ അറിയിച്ചു. ഈ ആപ്പ് വഴിയും ഇനി പൗരത്വത്തിനായി അപേക്ഷിക്കാമെന്നും കേന്ദ്രം വ്യക്തമാക്കി.
Last Updated Mar 16, 2024, 12:27 PM IST
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]