
തിരുവനന്തപുരം: ശബരിമല സ്പോട്ട് ബുക്കിംഗില്‍ സർക്കാർ ഇളവ് പ്രഖ്യാപിച്ചേക്കും. സ്പോട്ട് ബുക്കിംഗിലെ ഇളവ് മുഖ്യമന്ത്രി പിണറായി വിജയന് ഇന്ന് നിയമസഭയിൽ പ്രഖ്യാപിക്കാനാണ് സാധ്യത. സ്പോട്ട് ബുക്കിംഗ് വിഷയം സബ് മിഷനായി ഉന്നയിക്കാനാണ് ഭരണപക്ഷത്തിന്റെ തീരുമാനം. വിഷയത്തില്‍ ദേവസ്വം പ്രസിഡന്റ് ഇന്ന് മുഖ്യമന്ത്രിയുമായി ചർച്ച നടത്തും.
ഹിന്ദു സംഘടനകൾ പ്രത്യക്ഷ സമരം തുടങ്ങിയിട്ടും ശബരിമലയിൽ സ്പോട്ട് ബുക്കിംഗ് പുനഃസ്ഥാപിക്കുന്നതിൽ ദേവസ്വം ബോർഡ് ഇതുവരെ വ്യക്തമായ തീരുമാനം പറഞ്ഞിട്ടില്ല. ദുശ്ശാഠ്യം വെടിഞ്ഞ് സ്പോട്ട് ബുക്കിംഗ് ഉടൻ നടപ്പാക്കണമെന്ന് സിപിഐയും ആവശ്യപ്പെട്ടു. സ്പോട്ട് ബുക്കിംഗ് പുനസ്ഥാപിക്കണമെന്നാവശ്യപ്പെട്ട് പ്രതിപക്ഷ നേതാവ് മുഖ്യമന്ത്രിയ്ക്കും ദേവസ്വം ബോർഡ് പ്രസിഡന്റിനും കത്ത് നൽകി.
മുഴുവൻ ഭക്തർക്കും ദർശനം ഉറപ്പാക്കുന്നതിൽ നിന്ന് സർക്കാരും ദേവസ്വവും ഒഴിഞ്ഞുമാറുകയാണെന്നാണ് പ്രതിപക്ഷ നേതാവ് അയച്ച കത്തിൽ പറയുന്നത്. പ്രതിഷേധം കനത്ത സാഹചര്യത്തിൽ തീരുമാനം പുനപരിശോധിക്കണമെന്ന നിലപാട് ദേവസ്വം ബോർഡിനുണ്ട്. മുഖ്യമന്ത്രി വിളിച്ച അവലോകനയോഗമെടുത്ത തീരുമാനം ഒറ്റയടിക്ക് തിരുത്താനാകാത്തതാണ് പ്രശ്നം. കാര്യങ്ങൾ മുഖ്യമന്ത്രിയെ അറിയിക്കാനാണ് ബോർഡിൻ്റെ നീക്കം.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]