
23 വർഷത്തിനു ശേഷം ആദ്യമായി ഇന്ത്യൻ പ്രധാനമന്ത്രി സൈപ്രസിൽ, നേരിട്ടെത്തി സ്വീകരിച്ച് പ്രസിഡന്റ്; തുർക്കിക്കുള്ള മുന്നറിയിപ്പ്?
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
ന്യൂഡൽഹി∙ രണ്ടു ദിവസത്തെ ഔദ്യോഗിക സന്ദർശനത്തിനായി എത്തിയ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് വൻ സ്വീകരണം. സൈപ്രസ് പ്രസിഡന്റ് നിക്കോസ് ക്രിസ്റ്റോഡൗലിഡ്സിൽ നേരിട്ടെത്തിയാണ് യെ സ്വീകരിച്ചത്. തിങ്കളാശ്ട ഇരുവരും തമ്മിൽ കൂടിക്കാഴ്ച നടത്തും. തിങ്കളാഴ്ച പ്രസിഡൻഷ്യൽ പാലസിൽ നടക്കുന്ന ചടങ്ങിൽ നരേന്ദ്ര മോദിക്ക് ആചാരപരമായ സ്വീകരണമാണ് സൈപ്രസ് ഒരുക്കിയിരിക്കുന്നത്. വ്യാപാരം, സാങ്കേതികവിദ്യ, വിദ്യാഭ്യാസം, സാംസ്കാരിക വിനിമയം എന്നീ മേഖലകളിൽ ഇരുരാജ്യങ്ങളും തമ്മിലുള്ള സഹകരണം മെച്ചപ്പെടുത്തുന്നതിനുള്ള ചർച്ചകളും സന്ദർശനത്തിന്റെ ഭാഗമായി നടക്കും.
‘‘സൈപ്രസിൽ എത്തി. വിമാനത്താവളത്തിൽ എന്നെ പ്രത്യേകമായി സ്വീകരിച്ചതിന് സൈപ്രസ് പ്രസിഡന്റ് മിസ്റ്റർ നിക്കോസ് ക്രിസ്റ്റോഡൗലിഡ്സിന് നന്ദി. ഈ സന്ദർശനം ഇന്ത്യ-സൈപ്രസ് ബന്ധത്തിന് ആക്കം കൂട്ടും. പ്രത്യേകിച്ച് വ്യാപാരം, നിക്ഷേപം തുടങ്ങിയ മേഖലകളിൽ ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധം ഗണ്യമായി വർധിക്കും.’’ – പ്രധാനമന്ത്രി എക്സിൽ കുറിച്ചു. തന്റെ സന്ദർശന വേളയിൽ സൈപ്രസിലെ ഇന്ത്യൻ സമൂഹം നൽകിയ ഊഷ്മളമായ വാത്സല്യത്തിനും പിന്തുണയ്ക്കും നന്ദി പറഞ്ഞ അദ്ദേഹം സൈപ്രസുമായുള്ള പങ്കാളിത്തം ശക്തിപ്പെടുത്തുന്നതിനുള്ള ഇന്ത്യയുടെ പ്രതിബദ്ധത അറിയിച്ചു. ഉഭയകക്ഷി ബന്ധം കൂടുതൽ മികച്ചതാക്കാനുള്ള ശ്രമങ്ങൾ വരും കാലങ്ങളിലും തുടരുമെന്നും മോദി ഉറപ്പുനൽകി.
കഴിഞ്ഞ 23 വർഷത്തിനിടെ സൈപ്രസിൽ സന്ദർശനം നടത്തുന്ന ആദ്യ ഇന്ത്യൻ പ്രധാനമന്ത്രിയാണ് നരേന്ദ്ര മോദി. ജി–7 ചർച്ചകൾക്ക് മുന്നോടിയായി, യൂറോപ്പുമായും സഖ്യകക്ഷികളുമായുള്ള ഇന്ത്യയുടെ നയതന്ത്ര ബന്ധത്തിലെ മറ്റൊരു സുപ്രധാന ചുവടുവയ്പ്പായാണ് മോദിയുടെ സൈപ്രസ് സന്ദർശനത്തെ ലോകരാജ്യങ്ങൾ വീക്ഷിക്കുന്നത്. ഓപ്പറേഷന് സിന്ദൂറിന് ശേഷം പ്രധാനമന്ത്രി സന്ദര്‍ശിക്കുന്ന ആദ്യത്തെ വിദേശ രാജ്യം കൂടിയാണ് സൈപ്രസ്. സന്ദര്‍ശനത്തെ ചരിത്രപരമെന്നാണ് സൈപ്രസ് പ്രസിഡന്റ് എക്സില്‍ കുറിച്ചത്. സഹകരണത്തിന്റെ പുതിയ അധ്യായമാണ് ഇവിടെ ആരംഭിക്കുന്നതെന്നും അദ്ദേഹം എക്സില്‍ കുറിച്ചു.
അതേസമയം മോദിയുടെ സൈപ്രസ് സന്ദർശനം തുർക്കിക്കുള്ള മുന്നറിയിപ്പാണെന്നും വിലയിരുത്തലുകളുണ്ട്. സൈപ്രസിന്റെ മൂന്നിലൊന്ന് കൈവശപ്പെടുത്തിയിരിക്കുന്നത് തുർക്കി പിന്തുണയുള്ള വിമതരാണ്. ഓപ്പറേഷൻ സിന്ദൂറിനു പിന്നാലെ പാക്കിസ്ഥാനെ പിന്തുണച്ച തുർക്കിയുടെ നടപടിക്കെതിരെ ഇന്ത്യ പ്രതിഷേധം അറിയിച്ചിരുന്നു. മോദിക്കൊപ്പം നൂറോളം ഉദ്യോഗസ്ഥരുടെ ഉന്നതതല സംഘവും സൈപ്രസിലെത്തിയിട്ടുണ്ട്. കാനഡയിൽ നടക്കുന്ന ജി–7 ഉച്ചകോടി, ക്രൊയേഷ്യൻ സന്ദർശനം എന്നിവയാണ് മോദിയുടെ ഇത്തവണത്തെ വിദേശപര്യടനത്തിൽ ഉള്ളത്. ഇതാദ്യമായാണ് ഒരു ഇന്ത്യൻ പ്രധാനമന്ത്രി ക്രൊയേഷ്യ സന്ദർശിക്കാൻ പോകുന്നത്. ജൂണ്‍ 15,16 ദിവസങ്ങളിലായി സൈപ്രസ് സന്ദര്‍ശനം പൂര്‍ത്തിയാക്കി പ്രധാനന്ത്രി ജി7 ഉച്ചകോടിക്കായി കാനഡയിലേക്ക് തിരിക്കും.