
ഇസ്രയേൽ ആക്രമണം: ഇറാനിലെ നതാൻസ് ആണവകേന്ദ്രത്തിന് നാശനഷ്ടം, ഉപഗ്രഹ ദൃശ്യങ്ങൾ പുറത്ത്
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
വാഷിങ്ടൻ∙ ഇസ്രയേലിന്റെ വ്യോമാക്രമണത്തിൽ ഇറാന്റെ നതാൻസ് യുറേനിയം സമ്പുഷ്ടീകരണ കേന്ദ്രത്തിൽ നാശനഷ്ടങ്ങളുണ്ടായതിന്റെ ഉപഗ്രഹ ദൃശ്യങ്ങൾ പുറത്ത്. മാക്സർ ടെക്നോളജിയാണ് ദൃശ്യങ്ങൾ പുറത്തുവിട്ടത്. ജനുവരി 24, ജൂൺ 14 എന്നീ ദിവസങ്ങളിലെ ദൃശ്യങ്ങളാണ് പുറത്തുവന്നത്. ഇറാന്റെ ആണവപദ്ധതികൾക്കു നേരെയാണ് റൈസിങ് ലയൺ എന്ന പേരിൽ ഇസ്രയേൽ ആക്രമണം തുടരുന്നത്. ഇറാന്റെ തിരിച്ചടിയിൽ ഇസ്രയേലിൽ ആറുപേര് മരിച്ചു. നിരവധിപേർക്ക് പരുക്കേറ്റു.
സംഭരണം മുതൽ ഉൽപാദനം വരെ നടത്തുന്ന ഇറാന്റെ ആണവകേന്ദ്രങ്ങളിൽ ആക്രമണം നടത്തിയതായാണ് ഇസ്രയേൽ അവകാശപ്പെടുന്നത്. അണുബോംബ് ഉൾപ്പെടെ സൈനിക ആവശ്യങ്ങൾക്കാണ് ഇറാൻ ആണവപദ്ധതിയുമായി മുന്നോട്ടുപോകുന്നതെന്ന് ഇസ്രയേൽ ആരോപിക്കുന്നു. ഊർജോൽപാദനം ഉൾപ്പെടെ സമാധാനപരമായ ആവശ്യങ്ങൾക്കാണ് അണുശക്തി പ്രയോജനപ്പെടുത്തുന്നതെന്ന് ഇറാൻ അവകാശപ്പെടുന്നു. ഇസ്രയേൽ അടക്കമുള്ള രാജ്യങ്ങൾ ഇതു മുഖവിലയ്ക്കെടുക്കുന്നില്ല.
ഇറാൻ കഴിഞ്ഞ 20 വർഷത്തിൽ ഇതാദ്യമായി തങ്ങളുടെ പരിശോധകരുമായി സഹകരിക്കുന്നില്ലെന്ന് രാജ്യാന്തര ആണവോർജ ഏജൻസി (ഐഎഇഎ)യുടെ ബോർഡ് ഓഫ് ഗവേണേഴ്സ് കുറ്റപ്പെടുത്തിയിരുന്നു. രാജ്യത്തെ മൂന്നാമത് ആണവസമ്പുഷ്ടീകരണ കേന്ദ്രം ഉടൻ ആരംഭിക്കുമെന്നും പഴയ സെൻട്രിഫ്യൂജുകൾ മാറ്റി സ്ഥാപിക്കുമെന്നുമുള്ള പ്രഖ്യാപനമായിരുന്നു ഇറാന്റെ മറുപടി.
∙ നതാൻസ് സമ്പുഷ്ടീകരണ കേന്ദ്രം
ഇറാന്റെ യുറേനിയം സമ്പുഷ്ടീകരണ മുഖ്യകേന്ദ്രം. തലസ്ഥാനമായ ടെഹ്റാനിൽനിന്ന് 220 കിലോമീറ്റർ തെക്കുകിഴക്ക് മാറി സ്ഥിതി ചെയ്യുന്നു. ഇറാന്റെ മധ്യപീഠഭൂമിയിലുള്ള ഈ കേന്ദ്രത്തിന്റെ പ്രധാനഭാഗം ആഴത്തിലുള്ള ഭൂഗർഭ നിർമിതിക്ക് അകത്താണ്. ഉയർന്ന തോതിൽ ആണവപദാർഥങ്ങളുടെ വേർതിരിക്കലും സമ്പുഷ്ടീകരണവും നടത്തുന്ന കാസ്കേഡ് – സെൻട്രിഫ്യൂജ് നിരയും ഇതിനകത്താണ്. നതാൻസ് ടണൽ സമുച്ചയം തെക്ക് പിക്കാക്സ് മലനിരകൾ (കുഹെ കൊലാങ് ഗാസ് ലാ) വരെ നീണ്ടുകിടക്കുന്നു. ഇസ്രയേൽ– യുഎസ് സംയുക്ത സൃഷ്ടിയെന്ന് കരുതപ്പെടുന്ന സറ്റക്സ്നെറ്റ് കംപ്യൂട്ടർ വൈറസ് ആക്രമണത്തിൽ നേരത്തേ ഇറാനിയൻ സെൻട്രിഫ്യൂജുകൾ തകർന്നിരുന്നു. രണ്ടുതവണ കൂടി ഇസ്രയേൽ നീക്കത്തിൽ കേന്ദ്രത്തിനു കേടുപാടുണ്ടായി.