
തിരുവനന്തപുരം: അഭിഭാഷകയെ ക്രൂരമായി അടിച്ച് പരിക്കേൽപ്പിച്ച കേസിൽ അറസ്റ്റിലായ പ്രതി ബെയ്ലിൻ ദാസ് സുഹൃത്തുക്കൾക്ക് മുൻപിൽ പൊട്ടിക്കരഞ്ഞു. അറസ്റ്റിന് ശേഷം വഞ്ചിയൂർ സ്റ്റേഷനിൽ നിന്ന് വൈദ്യ പരിശോധനയ്ക്ക് കൊണ്ടുപോകുന്നതിനിടെയാണ് സംഭവം. ക്രൂരമായ മർദ്ദനത്തിനിരയായ അഭിഭാഷകയെ കുറ്റപ്പെടുത്തിയാണ് അപ്പോഴും ബെയ്ലിൻ ദാസ് സംസാരിച്ചത്. അഭിഭാഷക പ്രകോപിപ്പിച്ചെന്നും അപ്പോഴാണ് തിരിച്ചടിച്ചതെന്നുമാണ് വാദം. അതിനിടെ മുൻകൂർ ജാമ്യാപേക്ഷ കോടതിയുടെ പരിഗണനയിലിരിക്കെ പ്രതിയെ അറസ്റ്റ് ചെയ്തതിൽ സന്തോഷമുണ്ടെന്ന് അഭിഭാഷക ശ്യാമിലി പ്രതികരിച്ചു. പൊലീസിനും സർക്കാരിനും പിന്തുണച്ച എല്ലാവർക്കും അവർ നന്ദി പറഞ്ഞു.
ബെയ്ലിൻ ദാസിനെ നാളെ കോടതിയിൽ ഹാജരാക്കാനാണ് പൊലീസിൻ്റെ തീരുമാനം. ഇന്ന് രാത്രി ഏഴ് മണിയോടെ ഓൾട്ടോ കാറിൽ സഞ്ചരിക്കുന്നതിനിടെയാണ് ഡാൻസാഫ് സംഘവും തുമ്പ പൊലീസും ചേർന്ന് ബെയ്ലിൻ ദാസിനെ പിടികൂടിയത്. സഹോദരൻ്റെ KL-19 J 7177 വണ്ടിയിൽ സഞ്ചരിക്കുമ്പോഴാണ് പിടിയിലായത്. അഭിഭാഷകയെ മർദ്ദിച്ച ശേഷം ഒളിവിൽ പോയ പ്രതിക്കായി പൊലീസ് നഗരത്തിനകത്തും പുറത്തും വല വിരിച്ചിരുന്നു. ഇതിനിടെ പ്രതിയുടെ സഹോദരനെ ഇന്ന് വിളിച്ചുവരുത്തി ചോദ്യം ചെയ്തു. ഇയാളുടെ കാറിലാണ് പ്രതി രക്ഷപ്പെട്ടതെന്ന് കണ്ടെത്തിയതോടെ കാറിനായി തിരച്ചിൽ തുടങ്ങി.
അതിനിടെ വൈകിട്ട് പട്രോളിങ് നടത്തുകയായിരുന്ന ഡാൻസാഫ് സംഘത്തിന് മുന്നിലൂടെ പ്രതിയും സുഹൃത്തും ഇതേ കാറിൽ പോയി. ഡാൻസാഫ് സംഘം കാറിനെ ബൈക്കിൽ പിന്തുടർന്നു. ഒപ്പം വിവരം തുമ്പ പൊലീസിൽ അറിയിക്കുകയും ചെയ്തു. ഇവിടെ നിന്നുള്ള പൊലീസ് സംഘവും പ്രതിയെ തേടി ഡാൻസാഫ് പറഞ്ഞ വഴിയേ പുറപ്പെട്ടു. വേളിയിൽ നിന്നാണ് കാർ ഡാൻസാഫ് സംഘം കണ്ടെത്. പിന്തുടർന്ന് സ്റ്റേഷൻ കടവിൽ എത്തിയപ്പോഴേക്കും തുമ്പ പൊലീസ് ഇവിടെയെത്തി കാർ തടഞ്ഞു. പിന്നാലെ ബെയ്ലിൻ ദാസിനെ കസ്റ്റഡിയിലെടുത്തു.
തനിക്കുണ്ടായ പ്രശ്നത്തിൽ ഒരു സഹോദരിയോടെന്ന പോലെ എല്ലാവരും കൂടെ നിന്നെന്നും ഒരു തൊഴിലിടത്തിലും ഇത്തരം അവസ്ഥ ഉണ്ടാകരുതെന്നുമായിരുന്നു അടിയേറ്റ് പരിക്കേറ്റ അഡ്വ.ശ്യാമിലിയുടെ പരാതി. ബെയ്ലിൻ ദാസ് ഇനി വക്കീൽ കുപ്പായം ഇടാൻ യോഗ്യനല്ല. പരാതി വന്നപ്പോൾ എല്ലാവരും കൂടെ നിന്നു. എന്റെ മുഖത്തെ പരിക്ക് തന്നെയാണ് പരാതിയുമായി മുന്നോട്ട് പോകാൻ പ്രേരിപ്പിച്ചത്. ഇനി ആർക്കും ഇങ്ങനെയൊരു സ്ഥിതി ഉണ്ടാകാതിരിക്കട്ടെ. ഒരു തോഴിലിടത്തിലും ഇങ്ങനെ ഉണ്ടാകരുത്. താൻ മർദ്ദിച്ചുവെന്ന ബെയ്ലിൻ ദാസിൻ്റെ വാദം നുണയാണ്. തനിക്കേറ്റ പരിക്കാണ് മർദ്ദനമേറ്റതിന് തനിക്ക് കാട്ടാനുള്ള തെളിവെന്നും ശ്യാമിലി വ്യക്തമാക്കി.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]