
ദിലീപിന്റെ കുടുംബ ചിത്രം പ്രിൻസ് ആൻഡ് ഫാമിലി തിയേറ്ററുകളിൽ മികച്ച പ്രതികരണം നേടി മുന്നേറി കൊണ്ടിരിക്കുകയാണ്. കഴിഞ്ഞ ദിവസം ചിത്രത്തിന്റെ വിജയാഘോഷം നടന്നപ്പോൾ വേദിയിൽ സിദ്ദിഖ് പറഞ്ഞതും അത് ഏറ്റുപിടിച്ച ധ്യാനിന്റെയും സംഭാഷണങ്ങൾ ചിരി പടർത്തിയിരുന്നു. സിദ്ദിഖ് പറഞ്ഞത് ഇങ്ങനെയായിരുന്നു ‘തന്റെയും ദിലീപിന്റെ ഒരുപാട് കോമഡികൾ ചിത്രത്തിൽ നിന്ന് കട്ട് ചെയ്തിരുന്നു എന്നായിരുന്നു’ എന്നാൽ മൈക്ക് ധ്യാനിന്റെ അടുത്ത് വന്നപ്പോൾ ‘ കാലം മാറി, നിങ്ങളുടെ കോമഡി ആർക്കും വേണ്ടന്നതായിരുന്നു’ കൗണ്ടർ മറുപടി. ആ വേദിയിൽ ദിലീപ് അടക്കം ധ്യാനിന് മറുപടി കൊടുത്തത് ചിരി ഉയർത്തിയിരുന്നു. കട്ട് ചെയ്ത ഭാഗങ്ങളുടെ സത്യാവസ്ഥ ഇതാ ഇപ്പോൾ പ്രിൻസിന്റെ എഡിറ്റർ സാഗർ ദാസ് ഏഷ്യാനെറ്റ് ന്യൂസ് ഓൺലൈനിനോട് പങ്കുവയ്ക്കുന്നു.
ഫാമിലിയ്ക്ക് ഇഷ്ടമുള്ള ദിലീപിനെ അവതരിപ്പിക്കുക എന്നത് വെല്ലുവിളിയായിരുന്നോ ?
പ്രിൻസ് ആൻഡ് ഫാമിലി ഒരു സൂപ്പർഹിറ്റ് ചിത്രമാണെന്ന് ഞങ്ങളാരും അവകാശപ്പെടുന്നില്ല. സിനിമയുടെ പിന്നിൽ പ്രവർത്തിച്ച ഞങ്ങളെല്ലാവരും പരിശ്രമിച്ചത് പ്രേക്ഷകർക്ക് ഇഷ്ടമുള്ള ദിലീപേട്ടനെ അവതരിപ്പിക്കുക എന്ന് മാത്രമായിരുന്നു. ഫാമിലിയ്ക്ക് വേണ്ടിയാണ് പ്രിൻസ് ഒരുക്കിയത്. കുടുംബ പ്രേക്ഷകരെ തിയേറ്ററുകളിൽ എത്തിക്കുക എന്നായിരുന്നു ഞങ്ങളും ഉദ്ദേശിച്ചത്. ഇപ്പോൾ റിലീസിന് ശേഷം അത് സംഭവിക്കുമ്പോൾ സന്തോഷം തോന്നുന്നു. ഒരു ഭാഗത്ത് നിന്ന് പ്രത്യേകിച്ച് റിവ്യൂവേഴ്സിന്റെ ഭാഗത്ത് നിന്ന് നെഗറ്റീവ് റിവ്യൂ വരുമെന്ന് ഞങ്ങൾക്ക് നേരത്തെ ഉറപ്പുണ്ടായിരുന്നു. അത് അങ്ങനെ സംഭവിക്കുകയും ചെയ്തു. പക്ഷേ നല്ല സിനിമകളെ ആർക്കും തകർക്കാൻ കഴിയില്ലെന്ന് വീണ്ടും ഉറപ്പാക്കിയിരിക്കുകയാണ് പ്രിൻസിന്റെ വിജയത്തിലൂടെ. ഇത്രയും നല്ല പ്രോജക്ടിന്റെ ഭാഗമായതിൽ സന്തോഷമുണ്ട്. ഒരുപാട്പേർ വിളിച്ചു നല്ല അഭിപ്രായം പറഞ്ഞിരുന്നു.
ദിലീപ് -സിദ്ദിഖ് കോമഡികൾ നിങ്ങൾ വെട്ടിമാറ്റിയെന്ന് കേട്ടല്ലോ ?
വിജയാഘോഷത്തിൽ പറഞ്ഞ വീഡിയോ ഞാനും കണ്ടിരുന്നു. എല്ലാവരുടെയും സീനുകൾ കട്ട് ചെയ്തു പോകുന്നുണ്ടെങ്കിലും താരതമ്യേന ദിലീപേട്ടന്റെ ഭാഗങ്ങളാണ് കൂടുതലും കട്ട് ചെയ്തു പോയിരിക്കുന്നത്. സിദ്ദിഖ് ഇക്ക, ധ്യാൻ ചേട്ടൻ , ജോസ് കുട്ടി, ജോസ് കുട്ടിയുടെ ഭാര്യയുടെ വേഷം ചെയ്ത റോസ്മിത്ത് തുടങ്ങി എല്ലാവരുടെയും ഭാഗങ്ങൾ കട്ട് ചെയ്തു പോയിട്ടുണ്ട്. ആ കുട്ടി ഡിലീറ്റഡ് സീൻ വരുമോയെന്ന് ചോദിച്ചു കൊണ്ടിരിക്കുകയാണ്. അത് ഓരോന്നായി പുറത്തുവിടാൻ സാധ്യതയുണ്ട്. യൂട്യൂബിൽ നിങ്ങൾക്ക് അത് കാണാം, കണ്ടിട്ട് അഭിപ്രായം അറിയിക്കുക. മോശം സീനുകൾ ആയിട്ടല്ല അതൊന്നും കളഞ്ഞത്. സിനിമയ്ക്ക് ആവശ്യമുള്ള ഭാഗങ്ങൾ മാത്രമാണ് നമ്മൾ ഉൾപ്പെടുത്തിയിരിക്കുന്നത്.കട്ട് ചെയ്തു പോയതെല്ലാം അവർ ഓരോരുത്തരുടെയും മികച്ച പെർഫോമൻസ് തന്നെയാണ്, തിയേറ്ററിൽ ചിരി ഉയർത്തുമെന്ന് ഉറപ്പുള്ളവയാണ്. അത് യൂട്യൂബിൽ റിലീസ് ചെയ്യുമ്പോൾ എല്ലാവർക്കും മനസിലാവും.
സാഗറിന്റെ വർക്കിങ് പാറ്റേൺ ?
അങ്ങനെ പ്രത്യേകിച്ചൊരു വർക്കിങ് പാറ്റേൺ ഫോള്ളോ ചെയ്യാറില്ല. എനിക്ക് വരുന്ന വർക്കുകൾ കൂടുതലും സുഹൃത്തുക്കളുടെയാണ്. അവർക്ക് എന്നെയറിയാം, ആ ആത്മവിശ്വത്തിൽ നല്ലൊരു ഔട്ട് പുട്ട് ഡെലിവർ ചെയ്യുക.എന്റെ എഡിറ്റിംഗ് ടേബിളിൽ മറ്റാരും ഉണ്ടാവാറില്ല. അതാണ് എനിക്ക് കംഫോർട്ടും. ഡബ്ബിന് ശേഷം ഒരു വേർഷൻ അവർ കാണുകയും അതിന്റെ പുറത്ത് മാറ്റങ്ങൾ ഉണ്ടെങ്കിൽ അത് ചർച്ചയിലേക്ക് എടുക്കുകയും ചെയ്യും. അത്പിന്നീട് ഫൈനലാക്കും. അങ്ങനെയാണ് പതിവ്. ഓരോ സിനിമയക്കും ഓരോ പാറ്റേണാണ് പിടിക്കാറുള്ളത്. പക്ഷേ എനിക്കിഷ്ടമുള്ള ഒരു പ്രോസസ്സ്, ഫൈനൽ എഡിറ്റിന് ശേഷം മ്യൂസിക്കിന് കൊടുക്കും അങ്ങനെയാണ് സാധാരണമായി കണ്ടു വരാറുള്ളത്. എന്നാൽ മ്യൂസിക്കിന് ശേഷം വീണ്ടും എഡിറ്റിംഗ് ടേബിളിൽ കിട്ടിയാൽ മ്യൂസിക്കിനനുസരിച്ച് ഒന്നുടെ എഡിറ്റ് ചെയ്യുന്നു അത് മ്യൂസിക്കിന് സിങ്ക് ചെയ്യാൻ വീണ്ടും മ്യൂസിക്കിന് കൊടുക്കുന്നു. അങ്ങനെ ഒരു ഗിവ് ആൻഡ് ടേക്ക് പ്രോസസ്സ് നടക്കുന്നതനുസരിച്ച് നല്ല ഔട്ട് പുട്ട് കിട്ടുമെന്നാണ് എനിക്ക് തോന്നിയിട്ടുള്ളത്. ഞാൻ എഡിറ്റ് ചെയ്ത നല്ല പ്രശംസകൾ ലഭിച്ച മിക്ക വർക്കുകളും ഈ പ്രോസസ്സിലൂടെ കടന്നു പോയതാണ്. പ്രിൻസ് പോലും ഇരുപതോളം തവണ ഞങ്ങൾ അങ്ങോട്ടും ഇങ്ങോട്ടും കൈമാറി സെറ്റ് ചെയ്തതാണ്. ഈ പ്രോസസ്സ് ആണ് എനിക്ക് കൂടുതൽ കംഫോർട്ട്. പക്ഷേ സംവിധായകൻ ആണെങ്കിലും മ്യൂസിക് ഡയറക്ടർ ആയാലും സൗണ്ട് റെക്കോർഡിസ്റ്റ് ആയാലും എല്ലാവരുടെയും പിന്തുണ ഉണ്ടെങ്കിൽ മാത്രമാണ് നമുക്ക് അത് ചെയ്യാൻ സാധിക്കുക. പ്രിൻസിൽ എല്ലാവരും കട്ടയ്ക്ക് നിന്നത് കൊണ്ടാണ് ഈ റിസൾട്ട് കിട്ടിയത്.
ദിലീപ് സിനിമ തന്ന സന്തോഷം എന്തായിരുന്നു ?
ചെറുപ്പം മുതൽ എന്നല്ല ഇപ്പോൾ വരെ ദിലീപേട്ടന്റെ സിനിമയിലെ ഒരു ഡയലോഗ് എങ്കിലും ഒരു ദിവസം പറയാതെ കടന്നു പോകില്ല. എന്നെ എന്ന് മാത്രമല്ല അത്രത്തോളം മലയാളികളിൽ സ്വാധീനിച്ച ഒരാളാണ് ദിലീപേട്ടൻ. പ്രിൻസ് എനിക്ക് തന്ന കിക്ക് എന്ന് പറയുമ്പോൾ ഞാൻ ഒറ്റയ്ക്ക് സിനിമ ഷൂട്ടിംഗ് കാണാൻ പോകുന്നത് ആദ്യമായി ദിലീപേട്ടന്റെ ഇഷ്ടം എന്ന സിനിമയാണ്. ഞാൻ ത്രിശൂർ സി എം എസിലാണ് പഠിച്ചത്. അവിടെയുള്ള സിറ്റി സെന്ററിൽ ഷൂട്ട് ഉണ്ടായിരുന്നു ഇഷ്ടത്തിന്റെ. അന്ന് മാളിൽ നിന്ന് ഇറങ്ങി വരുന്ന ദിലീപേട്ടനെയാണ് ആദ്യമായി കാണുന്നത്. പിന്നീട് മായമോഹിനി എന്ന സിനിമയിൽ അസിസ്റ്റന്റ് സ്പോട് എഡിറ്ററായി ജോലി ചെയ്തു, പിന്നീട് മൈ ബോസ് എന്ന ചിത്രത്തിൽ സ്പോട് എഡിറ്ററായി പ്രൊമോഷൻ കിട്ടി. ഇപ്പോളിതാ ദിലീപേട്ടന്റെ സിനിമയിൽ എഡിറ്ററായി. അതും വലിയ വിജയമായി. ഒരു എഡിറ്ററിന്റെ കരിയറിൽ പ്രധാനപ്പെട്ട ഘട്ടങ്ങളിലെല്ലാം ദിലീപേട്ടന്റെ സിനിമകളിലൂടെയായിരുന്നുവെന്നത് സന്തോഷം നൽകുന്നു?
കാനിലേക്ക് തിരഞ്ഞെടുക്കപ്പെട്ട ‘മെറ്റ’ യുടെ എഡിറ്റർ ?
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
ഞാൻ ഒരു രൂപ പോലും പ്രതിഫലം വാങ്ങാത്ത ഒരു വർക്കാണ് മെറ്റ. ഏറ്റവും ചുരുങ്ങിയ ദിവസം കൊണ്ട് പണി തീരുമെന്ന് കരുതിയതും, എന്നാൽ ഏറ്റവും കൂടുതൽ ദിവസവും പണിയെടുത്തതുമായ വർക്കാണ് മെറ്റ. പ്രശാന്തേട്ടൻ (പ്രശാന്ത് മാമ്പുള്ളി) സംവിധാനം ചെയ്ത സിനിമ കാനിലേക്ക് ഓഫീഷ്യൽ സെക്ഷൻ ലഭിച്ചതിൽ സന്തോഷമുണ്ട്.