
ന്യൂഡൽഹി – രാജ്യത്തെ മതന്യൂനപക്ഷങ്ങളിൽ വിഭജനത്തിന്റെയും വിവേചനത്തിന്റെയും മുദ്രയടിച്ച പൗരത്വ നിയമ ഭേദഗതിക്കെതിരെ സി.പി.ഐയും സുപ്രിംകോടതിയെ സമീപിച്ചു. സി.പി.ഐയുടെ പാർലമെന്ററി പാർട്ടി നേതാവും കേരള ഘടകത്തിന്റെ സെക്രട്ടറിയുമായ ബിനോയ് വിശ്വമാണ് പൗരത്വ നിയമ ഭേദഗതിക്കെതിരേ സുപ്രിംകോടതിയിൽ ഹരജി നൽകിയത്.
പൗരത്വ നിയമ ഭേദഗതി ഭരണഘടനയ്ക്കും മതേതര തത്വങ്ങൾക്കും എതിരാണെന്നും നടപടി ക്രമങ്ങൾ സ്റ്റേ ചെയ്യണമെന്നുമാണ് ഹരജിയിൽ ആവശ്യപ്പെട്ടത്.
സി.എ.എയുടെ കാര്യത്തിൽ കേന്ദ്ര സർക്കാർ ഒരു വിട്ടുവീഴ്ചയ്ക്കുമില്ലെന്ന് കേന്ദ്ര അഭ്യന്തരമന്ത്രി വ്യക്തമാക്കിയതിന് പിന്നാലെയാണ് സി.പി.ഐ രാജ്യത്തെ പരമോന്നത നീതിപീഠത്തെ സമീപിച്ചത്. മുസ്ലിം ലീഗും കേന്ദ്ര സർക്കാറിന്റെ ഗൂഢനീക്കത്തിന്റെ തുടക്കത്തിൽ തന്നെ ഹരജിയുമായി സുപ്രിംകോടതിയെ സമീപിച്ചിരുന്നു. ഇതുപോലെ ഒട്ടേറെ ഹരജികൾ സുപ്രിംകോടതിയുടെ പരിഗണനയിലിരിക്കെ, കേന്ദ്ര നിയമത്തിനെതിരേ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ ശക്തമായ പ്രതിഷേധം ഉയരുകയാണ്.
അതിനിടെ, പൗരത്വ ഭേദഗതി നിയമം കേന്ദ്രം പിൻവലിക്കില്ലെന്നും ഇത് രാജ്യത്തെ പൗരന്മാരുടെ അവകാശം ഉറപ്പുവരുത്തുന്നതും നിയമം മുസ്ലിം വിരുദ്ധമല്ലെന്നുമാണ് എ.എൻ.ഐക്ക് അനുവദിച്ച അഭിമുഖത്തിൽ കേന്ദ്ര അഭ്യന്തര മന്ത്രി അമിത് ഷാ അവകാശപ്പെട്ടത്. നിയമം നടപ്പാക്കില്ലെന്ന് ബംഗാൾ, തമിഴ്നാട്, കേരളം എന്നി എൻ.ഡി.എ ഇതര സംസ്ഥാനങ്ങൾ വ്യക്തമാക്കിയെങ്കിലും കേന്ദ്ര നിയമമായ പൗരത്വ ഭദഗതി നിയമം നടപ്പാക്കുന്നതിൽനിന്ന് സംസ്ഥാനങ്ങൾക്ക് മാറി നിൽക്കാനാവില്ലെന്നാണ് നിയമ വിദഗ്ധർ ചൂണ്ടിക്കാട്ടുന്നത്. എന്നാൽ, രാജ്യത്തെ പൗരന്മാരുടെ മൗലികാവകാശം ഹനിക്കുന്നതും മതവിഭാഗങ്ങളിൽ വിഭാഗീയതയും അസമത്വവും വളർത്തുന്നതുമായ അടിച്ചേൽപ്പിക്കലുകൾക്കെതിരെ കോടതിയെ സമീപിക്കാമെന്നും നിയമ പണ്ഡിതർ വ്യക്തമാക്കുന്നു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]