
കൊൽക്കത്ത – ഔദ്യോഗിക വസതിയിൽ കാൽ വഴുതി വീണ് നെറ്റിയിൽനിന്ന് ചോരയൊലിച്ച് ആശുപത്രിയിൽ പ്രവേശിപ്പിച്ച പശ്ചിമ ബംഗാൾ മുഖ്യമന്ത്രിയും തൃണമൂൽ കോൺഗ്രസ് അധ്യക്ഷയുമായ മമത ബാനർജി ആശുപത്രി വിട്ടു. കൊൽക്കത്തയിലെ എസ് എസ് കെ എം സർക്കാർ ആശുപത്രിയിൽ ചികിത്സ തേടിയ ശേഷം വ്യാഴാഴ്ച രാത്രി പത്തോടെയാണ് വസതിയിലേക്ക് മടങ്ങിയത്.
കൊൽക്കത്തയിലെ ബല്ലിഗഞ്ച് ജില്ലയിലെ ഒരു പരിപാടിക്കുശേഷം വീട്ടിലെത്തിയ മമത കാൽ വഴുതി വീണ് നെറ്റി ഫർണ്ണിച്ചറിൽ ഇടിക്കുകയുമായിരുന്നു. നെറ്റിത്തടത്തിൽ മുറിവേറ്റ് ചോരയൊലിച്ചുള്ള മമതയുടെ ചിത്രം സഹിതം തൃണമൂൽ കോൺഗ്രസ് എക്സിൽ പോസ്റ്റ് ചെയ്യുകയായിരുന്നു. ‘നമ്മുടെ പാർട്ടി അധ്യക്ഷ മമത ബാനർജിക്ക് ഒരു അപകടത്തിൽ ഗുരുതരമായി പരുക്കേറ്റു. അവർക്കു വേണ്ടി പ്രാർത്ഥിക്കുക.’ എന്നാണ് ഫോട്ടോ സഹിതം പാർട്ടി പോസ്റ്റിൽ വ്യക്തമാക്കിയത്. തുടർന്ന് വിവരമറിഞ്ഞ് നേതാക്കളും മന്ത്രിമാരുമെല്ലാം ആശുപത്രിയിലേക്ക് പ്രവഹിക്കുകയായിരുന്നു. പ്രധാനമന്ത്രി നരേന്ദ്ര മോഡി ഉൾപ്പെടെ ഒട്ടേറെ പ്രമുഖർ ഉടനെ സുഖമാവാൻ സമൂഹമാധ്യമത്തിൽ പോസ്റ്റുകളിട്ടു.
വ്യാഴാഴ്ച വൈകുന്നേരമാണ് വീട്ടിൽ വീണതിനെ തുടർന്ന് മമതയ്ക്കു നെറ്റിയിൽ പരുക്കേറ്റത്. തുടർന്ന് രാത്രി പത്തോടെ, ഒന്നിലധികം തുന്നലുകളുമായി വീട്ടിലേക്ക് മടങ്ങുകയായിരുന്നു. നെറ്റിയിലെ മുറിവ് ആഴത്തിലുള്ളതാണെങ്കിലും, ആശുപത്രിയിലെ പരിശോധനയിൽ ഗുരുതരമായ പരുക്കുകളൊന്നും കണ്ടെത്തിയില്ലെന്നാണ് വിവരം.
‘നാല് തുന്നലുകൾ ഇടേണ്ടി വന്നു. ഇപ്പോൾ സ്ഥിതി മെച്ചപ്പെട്ടിരിക്കുന്നു. ഉടനെ ആരോഗ്യം കൂടുതൽ മെച്ചപ്പെടു’മെന്ന് മമതയുടെ അനന്തരവനും തൃണമൂൽ കോൺഗ്രസ് അഖിലേന്ത്യാ ജനറൽ സെക്രട്ടറിയുമായ അഭിഷേക് ബാനർജി, ആശുപത്രിയിൽ നിന്ന് കാളിഘട്ടിലെ വസതിയിലേക്ക് പുറപ്പെടവേ മാധ്യമങ്ങളോട് പ്രതികരിച്ചു. പരുക്ക് പൂർണമായും സുഖം പ്രാപിക്കുംവരേ തെരഞ്ഞെടുപ്പ് പ്രചാരണത്തിൽ കുറഞ്ഞ ദിവസങ്ങൾ അവധി എടുക്കുമെന്നും പാർട്ടി വൃത്തങ്ങൾ അറിയിച്ചു. 2021-ലെ നിയമസഭാ തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ നന്ദിഗ്രാമിൽ വച്ച് വീണ് മമതയുടെ കാലിന് പരുക്കേറ്റിരുന്നു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]