
ലോകക്രിക്കറ്റില്‍ ഒരു മൈറ്റി ഓസീസുണ്ടെങ്കില് ഐപിഎല്ലില്‍ അത് ചെന്നൈ സൂപ്പര്‍ കിങ്സാണ്. അഞ്ച് കിരീടം, അഞ്ച് തവണ റണ്ണേഴ്സ് അപ്പ്, മറ്റൊരു ടീമിനും അവകാശപ്പെടാനില്ലാത്ത സ്ഥിരത. എം എസ് ധോണിയുടെ തോളില്‍ നിന്ന് മെല്ലെ താഴേക്ക് ഇറങ്ങുകയാണ് ചെന്നൈ. ഋതുരാജ് ഗെയ്ക്വാദിലേക്ക് ബാറ്റേണ് കൈമാറിക്കഴിഞ്ഞു, ആദ്യ സീസണ് അത്ര ശുഭകരമായിരുന്നില്ല, നിലവിലെ ചാമ്പ്യന്മാരെന്ന പട്ടത്തിന് യോജിച്ചതായിരുന്നില്ല പ്രകടനവും.
സന്തുലിതമല്ലാത്ത ഒരു ടീമുമായാണ് പുതിയ സീസണിന് ചെന്നൈ ഒരുങ്ങുന്നത്. ദൗര്‍ബല്യങ്ങളെ ചെന്നൈ എങ്ങനെ മറികടക്കുമെന്നത് ഋതുരാജിന്റെ നായകമികവിനേയും അടിസ്ഥാനമാക്കിയായിരിക്കും. ബാറ്റിങ് ലൈനപ്പിലേക്ക് കണ്ണോടിച്ചാല്‍ ആരാധകര്‍ക്ക് ഭയപ്പെടാനില്ല. പരിചയസമ്പന്നരും യുവതാരങ്ങളും ഉള്‍പ്പെട്ട പട്ടിക, ക്രൈസിസ് മാനേജര്‍മാര്‍ മുതല്‍ കൂറ്റനടിക്കാര്‍ വരെ ഒറ്റനിരയിലുണ്ട്.
ടോപ് ഓര്‍ഡര്‍ ബാറ്ററുകൂടിയായ ഋതുരാജ് തന്നെയായിരിക്കും ഓപ്പണിങ്ങിന് ഇറങ്ങുക. കൂട്ടാളിയായി രണ്ട് ഓപ്ഷനുകള്‍ ചെന്നൈക്ക് മുന്നിലുണ്ട്. ഡവോണ്‍ കോണ്‍വെയും രചിൻ രവീന്ദ്രയും. ഇന്ത്യൻ വിക്കറ്റുകളില്‍ ആക്രമിച്ചും കരുതലോടെയും ബാറ്റ് ചെയ്യാൻ കഴിയുന്നവരാണ് രണ്ട് പേരും. കോണ്‍വെയുടെ അഭാവം ഒരുപരിധി വരെ കഴിഞ്ഞ സീസണില്‍ നികത്താൻ രചിന് സാധിച്ചിരുന്നു. പക്ഷേ, കോണ്‍വെയുടെ കണ്‍സിസ്റ്റൻസി രചിന്റെ ബാറ്റുകള്ക്കില്ലായിരുന്നു.
അതുകൊണ്ട് തന്നെ മൂന്നാം നമ്പറായിരിക്കും രചിന് ഈ സീസണില്‍ യോജിക്കുക. രാഹുല്‍ ത്രിപാഠിക്കും ശിവം ദുബെയ്ക്കുമായിരിക്കും മധ്യനിരയുടെ ഉത്തരവാദിത്തം. കഴിഞ്ഞ സീസണില്‍ 162 സ്ട്രൈക്ക് റേറ്റിലായിരുന്നു ദുബെ 396 റണ്‍സ് നേടിയത്, സ്പിന്നര്‍മാര്‍ക്കെതിരെ ആധിപത്യം സ്ഥാപിക്കാനുള്ള ദുബെയുടെ മിടുക്കിന്റെ തെളിവായിരുന്നു ഗ്യാലറികളില്‍ പതിച്ച പന്തുകളുടെ എണ്ണം. ദീപക് ഹൂഡ എന്ന ഓപ്ഷനും ചെന്നൈക്കുണ്ട്.
തലയുടെ റോളിലാണ് ആകാംഷ. ഇംപാക്ട് പ്ലെയറായി മാത്രമായിരിക്കും ധോണി കളത്തിലെത്തുക എന്നൊരു അഭ്യൂഹമുണ്ട്. കഴിഞ്ഞ സീസണിലെ പോലെ ഒരു എന്റര്ടൈനറാകുമോ ധോണിയെന്ന് കാത്തിരുന്ന് കാണേണ്ടതുണ്ട്. പക്ഷേ, ധോണിയുടെ സാന്നിധ്യം മൈതാനത്ത് ചെന്നൈക്ക് നിര്‍ണായകമാണ്. പ്രത്യേകിച്ചും പരിചയസമ്പന്നത കുറഞ്ഞ ഋതുരാജെന്ന നായകന്. ഋതുരാജിനെ ഭാവിയിലേക്ക് വാര്‍ത്തെടുക്കുക എന്നൊരു ഉത്തരവാദിത്തം ഈ സീസണിലും ധോണിക്കുണ്ടാകും.
രവീന്ദ്ര ജഡേജയും രവി അശ്വനും ഉള്‍പ്പെടുന്ന ചെന്നൈയുടെ വിന്റേജ് കോമ്പോ ഇത്തവണയുണ്ട്. കൂട്ടാളിയായി നൂര്‍ അഹമ്മദും ശ്രേയസ് ഗോപാലും എത്തുന്നതോടെ ഋതുരാജിന് മുന്നില്‍ സ്പിൻ ഓപ്ഷനുകള്‍ നിരവധിയാകും. ചെന്നൈയിലെ വിക്കറ്റില്‍ സ്പിന്നര്‍മാര്‍ക്കുള്ള ആനുകൂല്യം മുന്നില്‍ക്കണ്ടായിരിക്കണം ചെന്നൈ ആയുധപ്പുര നിറച്ചത്. ചെപ്പോക്കില്‍ എതിരാളികളെ കാത്തിരിക്കുന്നത് ചെന്നൈ ഉയർത്തുന്ന സ്പിൻ കോട്ട തന്നെയാണ്.
ശക്തരായ സ്പിൻ വിഭാഗത്തിനൊത്ത പേസ് നിര ചെന്നൈക്കില്ല എന്നതുതന്നെയാണ് ദൗര്‍ബല്യം. മതീഷ പതിരന, സാം കറണ്‍, ഖലീല്‍ അഹമ്മദ്, നാഥാൻ എല്ലിസ്, മുകേഷ് ചൗദരി എന്നിവരിലേക്ക് ചുരുങ്ങുന്നു ചെന്നൈയുടെ വേഗക്കാര്‍. പതിരനയുടെ യോര്‍ക്കറുകളില്‍ മാത്രം ആശ്രയിച്ചാല്‍ കിരീടയാത്ര എളുപ്പമാകില്ല. മുംബൈ ഇന്ത്യൻസ്, ഗുജറാത്ത് ടൈറ്റൻസ് എന്നീ ടീമുകളുടെ പേസ് നിരയുമായി താരതമ്യം ചെയ്യുമ്പോള്‍ ചെന്നൈ പിന്നിലാണ് ഇക്കാര്യത്തില്‍.
ബാറ്റിങ് നിരയിലുള്ളവരുടെ ഫോമും ചോദ്യ ചിഹ്നമാണ്. രഞ്ജി ട്രോഫിയില്‍ ബറോഡയ്ക്കെതിരെ നേടിയ അര്‍ധ സെഞ്ചുറി മാറ്റിനിര്‍ത്തിയാല്‍ ഡൊമസ്റ്റിക്ക് സീസണ് ഋതുരാജിന് ആത്മവിശ്വാസം പകരുന്നതല്ല. ആഭ്യന്തര ക്രിക്കറ്റില്‍ ത്രിപാഠിയും ദുബെയും നിരാശപ്പെടുത്തി. കോണ്‍വെയാണെങ്കില്‍ ചാമ്പ്യൻസ് ട്രോഫിയില്‍ കാണിയുടെ റോള്‍ വഹിച്ചിട്ടാണ് ഐപിഎല്ലിലേക്ക് എത്തുന്നത്. ഒരുവര്‍ഷത്തെ ഇടവേളയ്ക്ക് ശേഷമാണ് ധോണി ക്രിക്കറ്റിലേക്ക് മടങ്ങിയെത്തുന്നതും.
രചിൻ മാത്രമാണ് ചെന്നൈ ബാറ്റിങ് നിരയില്‍ ഫോമിലുള്ള താരം. കോര്‍ താരങ്ങള്‍ക്ക് അവസരത്തിനൊത്ത് ഉയരാൻ സാധിക്കാതെ പോയാല്‍ ചെന്നൈയുടെ നില പരുങ്ങലിലായേക്കും.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]