
കേരളവും കേന്ദ്ര സർക്കാരും തമ്മില്‍ സാമ്പത്തിക വിഷയങ്ങളിലുള്ള തർക്കം ചർച്ച ചെയ്ത് പരിഹരിക്കണം,സുപ്രീം കോടതി
ന്യൂഡൽഹി : കടമെടുപ്പ് പരിധിയിലടക്കം കേന്ദ്രം ഏർപ്പെടുത്തിയ നിയന്ത്രണങ്ങള്‍ ചോദ്യം ചെയ്ത് കേരളം നല്കിയ ഹർജി പരിഗണിക്കവേയാണ് ജസ്റ്റിസ് സൂര്യകാന്ത് അദ്ധ്യക്ഷനായ രണ്ടംഗ ബെഞ്ച് ഈ നിലപാട് സ്വീകരിച്ചത്. ഇരുപക്ഷവും ചർച്ചയ്ക്ക് തയ്യാറാണെന്ന് അറിയിച്ചു. ചർച്ചകളുടെ ഫലം ഹർജി വീണ്ടും പരിഗണിക്കുന്ന 19ന് അറിയിക്കണം.
നാളെ ചർച്ച നടത്താൻ കേരളത്തില്‍ നിന്ന് ധനമന്ത്രി കെ.എൻ.ബാലഗോപാലിന്റെ നേതൃത്വത്തിലുള്ള നാലംഗ സംഘം ഡല്‍ഹിയിലെത്തും.കേരളവും കേന്ദ്രവും പരസ്പരം കുറ്റപ്പെടുത്തുകയും മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ ഡല്‍ഹിയില്‍ സമരം നടത്തുകയും ചെയ്തതോടെ വിഷയം രാഷ്ട്രീയപ്പോരിന് ഇടയാക്കിയിരുന്നു.
ഒരു സംസ്ഥാനത്തിനു വേണ്ടി സാമ്ബത്തിക നയത്തില്‍ മാറ്റം വരുത്താൻ കഴിയില്ലെന്ന് അറിയാമെന്ന് പറഞ്ഞ കോടതി, സൗഹാർദ്ദ മനോഭാവമാണ് പ്രായോഗികമെന്ന് കേന്ദ്രത്തോട് പറഞ്ഞു. സംവാദങ്ങളിലൂടെയും കൂടിയാലോചനകളിലൂടെയും പരിഹാരമുണ്ടാക്കണം. കേന്ദ്രത്തിലും കേരളത്തിലും പരിചയസമ്ബന്നരായ
ഉദ്യോഗസ്ഥരുണ്ടെന്നും പരിഹാരമുണ്ടാകുമെന്ന കാര്യത്തില്‍ കോടതിക്ക് പൂർണവിശ്വാസമുണ്ടെന്നും ജസ്റ്റിസ് സൂര്യകാന്ത് നിരീക്ഷിച്ചു. ഇതാണ് സഹകരണ ഫെഡറലിസമെന്ന് രണ്ടംഗ ബെഞ്ചിലെ മലയാളി ജഡ്ജി ജസ്റ്റിസ് കെ.വി. വിശ്വനാഥൻ ചൂണ്ടിക്കാട്ടി.
സംസ്ഥാന ധനവകുപ്പ് സെക്രട്ടറി കേന്ദ്ര ധനകാര്യ മന്ത്രിയുമായി ചർച്ച നടത്തണമെന്നാണ് രാവിലെ കോടതി അഭിപ്രായപ്പെട്ടത്. നിലപാട് അറിയിക്കാൻ ഉച്ചയ്ക്ക് ശേഷം കേസ് വീണ്ടും പരിഗണിച്ചു. തുറന്ന ചർച്ചയ്ക്ക് തയ്യാറാണെന്നും ഉരുത്തിരിയുന്ന ഒത്തുതീർപ്പുകള്‍ മുന്നോട്ടു നയിക്കുമെന്നും അറ്റോർണി ജനറല്‍ വെങ്കട്ടരമണി പറഞ്ഞു. ഉടൻ ചർച്ചയ്ക്ക് വരാമെന്ന് സംസ്ഥാനത്തിനു വേണ്ടി ഹാജരായ കബില്‍ സിബല്‍ അറിയിച്ചു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]